Monday, June 28, 2010

ജമാഅത്തെ ഇസ്‌ലാമിയും സിമിയും

കേരള ശബ്ദം 14-03-2010 ലക്കത്തില്‍ 'സിമിയുമായുള്ള ബന്ധം' എന്ന തലക്കെട്ടില്‍ ശൈഖ് മുഹമ്മദ് കരകുന്ന് എഴുതുന്നു:

"ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ച സംഘടനയല്ല സിമി. അതിന്‍റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്ത വ്യക്തി എന്ന നിലയില്‍ ഉറപ്പിച്ചു പറയാനാവും; ജമാഅത്ത് സിമി രൂപീകരണത്തിനു മുന്‍‌കയ്യെടുത്തിട്ടില്ല. അതിന്‍റെ രൂപീകരണ യോഗത്തില്‍ ഒരൊറ്റ ജമാഅത്ത് നേതാവും പങ്കെടുത്തിട്ടുമില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കാള്‍ ചേര്‍ന്ന് സിമി രൂപീകരിക്കുകയുണ്ടായി"

തീവ്രവാദവുമായി ബന്ധപ്പെട്ട് സിമി നിരോധിക്കപ്പെടുകയും സമൂഹം അവരെ വെറുപ്പോടെ വീക്ഷിക്കുകയും ചെയ്ത സാഹചര്യത്തില്‍, 2010 - ല്‍ ആണ് സിമിയില്‍ നിന്ന് ജമാഅത്തെ ഇസ്‌ലാമിയെ രക്ഷിക്കാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മേല്‍ വരികളെഴുതിയത്. എന്നാല്‍ ഇതേ ശൈഖവര്‍കള്‍ 1992 - ല്‍ 'പ്രബോധനം' ജമാഅത്തെ ഇസ്‌ലാമിയുടെ അമ്പതാം വാര്‍ഷികപ്പതിപ്പില്‍ പേജ് 268 - ല്‍ 'സിമി രൂപീകരണം' എന്ന തലവാചകത്തില്‍ എഴുതുന്നു:

"അങ്ങനെ കേരളത്തെ പ്രതിനിധീകരിച്ച് ഞങ്ങള്‍ രണ്ടുപേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നവരും രണ്ട് ദിവസം യോഗം ചേര്‍ന്നു. അവിടെ വെച്ചാണ് 'സിമി' രൂപീകരിക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ 'ജമാഅത്തെ ഇസ്‌ലാമി'യുടെ മേല്‍നോട്ടത്തിലും സഹായ സഹകരണളോടും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനാ പ്രതിനിധികളാണ് അലിഗറില്‍ ഒത്തുകൂടിയത്. അതുകൊണ്ടു തന്നെ സിമി രൂപീകരണ വിവരം ജമാഅത്ത് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് സമ്മതവും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളും നേടാന്‍ പ്രസിഡണ്ടിനേയും സെക്രട്ടറിയേയും ചുമതലപ്പെടുത്തിക്കൊണ്ടാണ് യോഗം പിരിഞ്ഞത്.

"1977 ഏപ്രില്‍ 25 ന് സിമി രൂപീകരിക്കപ്പെട്ടുവെങ്കിലും കേരള ഘടകം നിലവില്‍ വന്നത് ഓക്ടോബര്‍ 2 ന് മാത്രമാണ്. കോഴിക്കോട് ജമാഅത്തെ ഇസ്‌ലാമി ഓഫീസില്‍ ഈ ലേഖകന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് പി. എം. എ. സലാം ചെയര്‍മാനായി 14 അംഗങ്ങളുള്ള അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഇതര സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെ സഹായ സഹകരണങ്ങളോടെയാണ് സിമി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്"
- ശൈഖ് മുഹമ്മദ് കാരകുന്ന് (മുന്‍ സിമി അധ്യക്ഷന്‍, ഇപ്പോഴത്തെ ജമാഅത്തെ ഇസ്‌ലാമി അസി. ആധ്യക്ഷന്‍).

തീവ്രവാദം മുദ്രകുത്തപ്പെട്ടപ്പോള്‍ സിമിയുമായി ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ബന്ധവുമില്ലെന്നു പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുന്ന ശൈഖ് മുഹമ്മദ് സാഹിബ് കേരള ശബ്ദത്തിലൂടെ വായനക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുമ്പോള്‍, താന്‍ തന്നെ 1992 - ല്‍ എഴുതിവെച്ച യാഥാര്‍ത്ഥ്യത്തിന്‍റെ മേല്‍ വരികള്‍ ആരുമറിയാതെ പൊകുമെന്നു കരുതിയോ?

Saturday, June 12, 2010

ഞാനെടാ ആ യുക്തിവാദി

സുശീല്‍ കുമാര്‍ പി പി എന്ന യുക്തിവാദി ബ്ലൊഗറുടെ 'അരെടാ ഈ യുക്തിവാദി?' എന്ന പോസ്റ്റ് കണ്ടപ്പോള്‍ ആ വിഷയത്തിലുള്ള ഇസ്‌ലാമിക കാഴ്ച്ചപ്പാട് വ്യക്തമാക്കണം എന്നു തോന്നുന്നു.

സുശീല്‍ കുമാര്‍ വളെരെ നല്ല നിലയില്‍ തന്‍റെ ആശയം അവതരിപ്പിച്ചിരിക്കുന്നു. അക്കാര്യത്തില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു. മാത്രമല്ല യുക്തിവാദി ബ്ലൊഗര്‍മാരുടെ സ്ഥിരം ശൈലിയില്‍ നിന്നു വ്യത്യസ്തത പുലര്‍ത്തുന്ന ഒരു ഡീസ്ന്‍റ് യുക്തിവാദിയാണ് സുശീല്‍ കുമാര്‍ എന്നു പറയാതെ വയ്യ.

സുശീല്‍ കുമാര്‍ പറയുന്നു:

"നമ്മള്‍ പറഞ്ഞു വന്നത് യുക്തി ബോധത്തെക്കുറിച്ചാണ്‌. യുക്തി ബോധം യുക്തിവാദിയുടെ മാത്രം കുത്തകയൊന്നുമല്ലെന്ന് പറഞ്ഞല്ലോ. യുക്തിവാദി അത് ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പ്രയോഗിക്കുമ്പോള്‍ മത വിശ്വാസി സൗകര്യപൂര്‍വ്വം സ്വന്തം മതത്തിന്‍റെ മൂഢവിശ്വാസത്തെ മാത്രം സൗകര്യപൂര്‍വ്വം മറ്റിവെച്ച് ബാക്കിയെല്ലാം യുക്തിപൂര്‍വ്വം പരിശോധിക്കുന്നുവെന്നു മാത്രം."

സുശീല്‍ കുമാറിന്‍റെ ഈ അഭിപ്രായം പ്രഥമദൃഷ്ട്യാ ശരിയാണെന്നു തോന്നാം. എന്നാല്‍ ഈ മാറ്റിവെക്കലിനെ പരിഹസിക്കേണ്ട കാര്യം ഇല്ല. ഒരാള്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത സംഗതികള്‍ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നതിനെ മൂഢവിശ്വാസം എന്നു പറഞ്ഞ് പരിഹസിക്കാന്‍ ന്യായമില്ല.

ചില ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കാം.

ഉദാഹരണത്തിന്‌, റേഡിയോ പ്രക്ഷേപണത്തിന്‍റെയും അത്‌ പിടിച്ചെടുക്കുന്ന റേഡിയോ സെറ്റിന്‍റെയും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന്‌ അധികമാളുകള്‍ക്കും അറിയില്ല. അതുപോലെ ശബ്ദവും ചിത്രവും വിദ്യുത്‌ കാന്തിക തരംഗങ്ങളാക്കി മാറ്റി പ്രക്ഷേപണം ചെയ്ത്‌ റേഡിയോവും ടെലിവിഷനും പ്രവര്‍ത്തിപ്പിക്കുന്നതിനെപ്പറ്റിയും സാധാരണക്കാരില്‍ ബഹുഭൂരിപക്ഷത്തിനും അറിയില്ല. എങ്കിലും റേഡിയോവിനേയും ടെലിവിഷനേയും നിരക്ഷരനായ വ്യക്തിപോലും വിശ്വസിക്കുന്നു. അതുപോലെ നമ്മില്‍ പലര്‍ക്കും കമ്പ്യൂട്ടര്‍ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നറിയില്ല. പക്ഷേ, ഈ ആധുനിക യുഗത്തില്‍ അതിന്‍റെ പ്രവര്‍ത്തനം അറിയില്ല എന്ന കാരണം കൊണ്ടുമാത്രം അതിന്‍റെ അസ്തിത്വം ആരും നിഷേധിക്കുമെന്ന്‌ തോന്നുന്നില്ല. അത്തരം വിഷയങ്ങള്‍ നമുക്ക്‌ നിഗൂഢരഹസ്യങ്ങള്‍ (Mystery)എന്ന ഗണത്തില്‍ പെടുത്താവുന്നതാണ്‌. ഇവിടെ അതിന്‍റെ അസ്തിത്വത്തെ നിഷേധിക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല. അതില്‍ വിശ്വസിക്കുന്നവരെ പരിഹസിക്കേണ്ട കാര്യവുമില്ല. തീര്‍ച്ചയായും അവര്‍ അനിഷേധ്യമായ തെളിവുകളുടെ പിന്‍ബലത്തിലാണ്‌ അങ്ങനെ വിശ്വസിക്കുന്നത്‌.

മതവിശ്വാസങ്ങളുടെ രൂപത്തില്‍ നിലനില്‍ക്കുന്ന ഇത്തരം നിഗൂഢ രഹസ്യങ്ങളോടു കുറെകൂടി അയവുള്ള സമീപനം സ്വീകരിക്കാവുന്നതാണ്‌. വിശദീകരിക്കാന്‍ കഴിയാതെയും മനസ്സിലാവാതെയും വളരെയധികം ആളുകള്‍ ഇത്തരം നിഗൂഢാത്മകമായ മതസിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നു. പാരമ്പര്യമായി തലമുറയില്‍ നിന്ന്‌ തലമുറയിലേക്ക്‌ കൈമാറുന്ന ഇത്തരം വിശ്വാസങ്ങള്‍ സത്യമാണെന്ന സങ്കല്പ്പത്തില്‍ വിശ്വസിക്കപ്പെടുന്നു. പക്ഷേ, മതവിശ്വാസങ്ങളില്‍ വൈരുദ്ധ്യങ്ങളും വിരോധാഭാസങ്ങളും കാണുമ്പോള്‍ അതിനെ അനുകൂലിക്കുന്ന സമീപനം അംഗീകരിക്കാന്‍ സാധ്യമല്ല. അമ്പരപ്പിക്കുന്ന നിഗൂഢതകളില്‍ ആളുകള്‍ വിശ്വസി ക്കുന്നുവല്ലോ എന്ന ന്യായത്തിന്മേല്‍ ഇത്തരം വിരോധാഭാസങ്ങളില്‍‌ വിശ്വസിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധ്യമല്ല. ഇവിടെയാണ് "മത വിശ്വാസി സൗകര്യപൂര്‍വ്വം സ്വന്തം മതത്തിന്‍റെ മൂഢവിശ്വാസത്തെ മാത്രം സൗകര്യപൂര്‍വ്വം മറ്റിവെച്ച് ബാക്കിയെല്ലാം യുക്തിപൂര്‍വ്വം പരിശോധിക്കുന്നുവെന്നു മാത്രം" എന്ന സുശീല്‍ കുമാറിന്‍റെ പ്രസ്താവന അപ്രസക്തമാകുന്നത്.

പ്രശ്നം അല്പ്പം സങ്കീര്‍ണ്ണമാണ്‌. എനിക്ക്‌ പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ സാധിക്കാത്ത സംഗതികള്‍ എനിക്ക്‌ വിശ്വസിക്കാന്‍ സാധിക്കും. പക്ഷേ, ഒരു കാര്യം സ്വയം തന്നെ വൈരുദ്ധ്യാത്മകമാണെങ്കില്‍ എനിക്കതില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. യുക്തിബോധമുള്ള എല്ലാവരും ഇങ്ങനെയായിരിക്കുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്‌ ഒരുവാച്ച്‌ എങ്ങനെയാണ്‌ നിര്‍മ്മിക്കപ്പെട്ടതെന്ന്‌ എനിക്കറിയില്ല. അത്‌ ശരി തന്നെ, സമ്മതിക്കാം. പക്ഷേ, ആ വാച്ച്‌ കുരക്കുകയും, മാന്തുകയും ചെയ്യുന്ന ഒരുപട്ടിയാണെന്ന്‌ വിശ്വസിക്കാനുള്ള മൗഢ്യം എനിക്കില്ല. അത്‌ നിഗൂഢാത്മകമായ സിദ്ധാന്തമല്ല. കേവലം നഗ്നമായ വിരോധാഭാസമാണ്‌.

Tuesday, June 8, 2010

സൗദി പണ്ഡിതന്‍റെ മുലകുടി ഫത്‌വ

അടുത്തിടപഴകുന്ന ബന്ധുക്കളല്ലാത്ത സ്ത്രീ പുരുഷന്മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ സൗദി മത പണ്ഡിതന്മാര്‍ ഒരു പുതിയ മാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുന്നു. അതി നൂതനവും അത്യന്തം ശാസ്ത്രീയവുമായ ഈ മാര്‍ഗ്ഗം ആര്‍ക്കും പരിശോധിച്ചു നോക്കാവുന്നതാണ്. സംഗതി വളരെ സിമ്പിള്‍. മുലകുടിപ്പിക്കുക. (വാര്‍ത്ത: കൗമുദി പ്ലസ് 05-05-2010)

അതെ, സംശയിക്കേണ്ട, മുല കുടിപ്പിക്കുക തന്നെ. മുലപ്പാല്‍ കുടിക്കുന്നതോടെ അന്യ പുരുഷന്‍ മുലപ്പാല്‍ കുടിപ്പിക്കപ്പെട്ട സ്ത്രീയുടെ ബന്ധുവായിത്തീരുന്നു! ഇസ്‌ലാമിക നിയപ്രകാരം ഇങ്ങനെ ബ്ന്ധുവാകുന്ന പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. (ബന്ധുവല്ലാത്തെ എല്ലാ പുരുഷന്മാരുമായി അതാകാം അല്ലേ?!) അതുകൊണ്ട് ഇവരുമായി എത്ര അടുത്തിടപഴകുന്നതിലും തെറ്റില്ല. എത്ര സുന്ദരമായ ഫത്‌വ!

മുലപ്പാല്‍ നേരിട്ട് തന്നെ കുടിപ്പിക്കണം കേട്ടോ. എങ്ങനെയെങ്കിലും അകത്താക്കിയാല്‍ പോരാ. അതായത് അന്യ പുരുഷന് അന്യ സ്ത്രീ സ്വന്തം മുല അയാളുടെ വായില്‍ വെച്ച് തന്നെ കുടിപ്പിക്കണം. എങ്ങനെയുണ്ട് വിദ്യ? അതി ഗംഭീരം തന്നെ അല്ലെ?

ഇതു വായിക്കുന്ന ഹൗസ് ഡ്രൈവര്‍മാര്‍ ആനന്ദത്തിലാറാടുകയൊന്നും വേണ്ട കേട്ടോ. ഡ്രൈവര്‍മാരെ ഈ കാറ്റഗറിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട് പണ്ഡിതന്മാര്‍. തങ്ങളെയും ഉള്‍പ്പെടുത്തിത്തരണം എന്ന് ഒരു അപേക്ഷ സമര്‍പ്പിച്ചു നോക്കാവുന്നതാണ് ഡ്രൈവര്‍മാര്‍ക്ക്.

കലികാല വൈഭവം തന്നെ എന്ന് ച്ന്തിച്ചിരിക്കുമ്പോഴാണ് കലികാലത്തെ പണ്ഡി തന്മാരെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞ ഈ വചനം കല്‍ക്കിക്കോര്‍മ്മ വന്നത്:

"...അവരുടെ പണ്ഡിതന്മാര്‍ ആകാശത്തിന്‍കീഴില്‍ഏറ്റവും നികൃഷ്ടരായിരിക്കും. ഫിത്ന (കുഴപ്പങ്ങള്‍) അവരില്‍നിന്ന്‌ പുറപ്പെടുകയും അവരിലേക്കുതന്നെ മടങ്ങിച്ചെല്ലുകയുംചെയ്യും". (മിശ്കാത്ത്‌)

എന്താ പോരെ പണ്ഡിതന്മാരെക്കുറിച്ചുള്ള വിശേഷണം?

Thursday, June 3, 2010

ആകാശത്തിന്‍കീഴിലെ നികൃഷ്ട ജീവികള്‍

"ഞങ്ങള്‍ മുസ്‌ലിംകളല്ല, വിശുദ്ധ ഖുര്‍ആന്‍റെ വക്താക്കളുമല്ല എന്ന്‌ മുസ്‌ലിംകള്‍ ലോകത്താട്‌ വിളിച്ചുപറയട്ടെ. ലോകം ഇസ്‌ലാമിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടേക്കാം. ഖുര്‍ആന്‍ വായിച്ചുചിന്തിച്ചേക്കാം".

മുസ്‌ലിം പരിഷ്കരണവാദിയും പാന്‍ ഇസ്‌ലാമിന്‍റെ വക്താവു മായ അല്ലാമാ മുഹമ്മദ്‌ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ വാക്കുകളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌.

അഹ്‌മദിയ്യാ വിരുദ്ധ കലാപത്തെപ്പറ്റി അന്വേഷിച്ച പ്രശസ്തമായ മുനീര്‍കമ്മീഷനുമുമ്പാകെ തെളിവ്‌ നല്‍കാന്‍ വന്ന ഉലമാക്കന്‍മാരോട്‌ 'മുസ്‌ലിം' എന്നതിന്‍റെ നിര്‍വ്വചനം എന്താണെന്ന്‌ ചോദിക്കപ്പെടുകയുണ്ടായി. അന്വേഷണക്കമ്മീഷന്‍റെ ചോദ്യത്തിന്‌ പലതരത്തിലുള്ള നിര്‍വ്വചനങ്ങളാണ്‌ അവര്‍ നല്‍കിയത്‌. അഹ്‌മദി മുസ്‌ലിംകളെ കൂട്ടക്കശാപ്പ്‌ ചെയ്യാന്‍ നേതൃത്വം നല്‍കിയ മുസ്‌ലിം പണ്ഡിതന്‍മാരുടെ വൈവിധ്യവും വൈരുദ്ധ്യവും നിറഞ്ഞ ഉത്തരം അന്വേഷണക്കമ്മീഷന്‌ ആശ്ചര്യം ഉളവാക്കി. നിങ്ങളില്‍ രണ്ടുപേര്‍ക്ക്‌ പോലും ഐക്യമുള്ള ഒരു വിശദീകരണമോ നിര്‍വ്വചനമോ നല്‍കാന്‍ കഴിയാതിരിക്കെ ഏതൊരു ഇസ്‌ലാമിലേക്കാണ്‌ ലോകത്തെ നിങ്ങള്‍ ക്ഷണിക്കുന്നത്‌ എന്ന ചോദ്യത്തിന്‌, മൌനം വിദ്വാന്‌ മാത്രമല്ല വിഡ്ഢികള്‍ക്കും ഭൂഷണമാണെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു.

പാക്കിസ്താനില്‍ മാത്രമല്ല ഇങ്ങ്‌ കൊച്ചുകേരളത്തിലെ മുസ്‌ലിം പണ്ഡിത സഭകളോട്‌ ചോദിച്ചാലും പ്രതിജനഭിന്നമായ ഉത്തരമായിരി ക്കും മുസ്‌ലിം എന്ന ശബ്ദത്തിന്‌ ലഭിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. കാരണം മുസ്‌ലിം മതകക്ഷികളുടെ നേതാക്കന്‍മാര്‍ക്കെല്ലാം അപരകക്ഷികളെല്ലാം കാഫിറുകളാണ്‌. പരസ്പരം കുഫ്‌റ്‌ ഫത്‌വ തീണ്ടാത്ത ഒരു മുസ്‌ലിംകക്ഷിയുമില്ല. അവരെ മൊത്തത്തിലെ ടുക്കുകയാണെങ്കില്‍ അവരെല്ലാം കാഫിറാക്കപ്പെട്ടവര്‍ തന്നെ. ഇങ്ങനെ കാഫിറുകളായ കക്ഷികളെക്കൊണ്ടും കാഫിറാക്കുന്ന കക്ഷികളെക്കൊണ്ടും മുസ്‌ലിം സമുദായത്തിനെന്ത്‌ പ്രയോജനം?

വിശ്വമാനവികതയും ജീവകാരുണ്യവും ജനാധിപത്യ ചൈതന്യവും ഉള്‍ക്കൊള്ളുന്ന ഒരു തത്വസംഹിത പ്രദാനം ചെയ്ത ഇസ്‌ലാം മതത്തെ കക്ഷിപ്പോരുകളുടെ, അസഹിഷ്ണുതയുടെ അക്കല്‍ദാമയാക്കി അധഃപതിപ്പിച്ചതിന്‍റെ ഉത്തരവാദിത്തം മുസ്‌ലിംപണ്ഡിതന്‍മാര്‍ക്കുണ്ട്‌. ഒരേ അഖീദ തന്നെയുള്ള കക്ഷി രണ്ടായി പിളര്‍ന്ന്‌ തമ്മില്‍തല്ലുന്ന കാഴ്ചയാണ്‌ ഇപ്പോള്‍ നമ്മുടെ കണ്‍മുമ്പില്‍ കാണുന്നത്‌. സുന്നികള്‍ക്ക്‌ പിറകെ മുജാഹിദും പിളര്‍ന്നു പരസ്പരം ശക്തി പ്രകടനങ്ങള്‍ നടത്തുന്നതില്‍ സകല ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുകയാണ്‌. അവരുടെ ദീനീ പ്രവര്‍ത്തനത്തിന്‍റെ ആകത്തുക ഇത്തരം പ്രവര്‍ത്തനങ്ങളായിക്കഴിഞ്ഞിരിക്കുന്നു.

സൂകര പ്രസവം പോലെ കക്ഷിപ്പെരുപ്പത്തെപ്പറ്റിയും അവരുടെ കുത്തിത്തിരിപ്പുകളെപ്പറ്റിയും നാം പ്രാമാണികമായ ഒരു പരിശോധനക്കൊരുങ്ങുമ്പോള്‍ ദൃഷ്ടി ആദ്യം ചെന്നു തറക്കുക ഒരുഹദീസിലാണ്‌. ആ ഹദീസിന്‌ കാലം ഇത്ര സത്യസന്ധമായ ആവിഷ്കാരം നല്‍കിയത്‌ കാണുമ്പോള്‍ നാം അത്ഭുതപ്പെട്ടുപോകും. ഹദീസ്‌ ഇപ്രകാരമാണ്‌:

"ഒരു ജോടി ചെരിപ്പ്‌ അന്യോന്യം സാദൃശ്യമുള്ളവയായിരിക്കുന്ന പ്രകാരം ഇസ്രായീല്‍കാരില്‍ സംഭവിച്ചതുപോലെ യെല്ലാം തീര്‍ച്ചയായും എന്‍റെഉമ്മത്തിലും സംഭവിക്കും. ഇങ്ങേയറ്റം അവരില്‍ വല്ലവരും തന്‍റെ മാതാവിനെ പരസ്യമായി പരിഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും എന്‍റെ ഉമ്മത്തിലും അപ്രകാരം ചെയ്യുന്നവനുണ്ടായ്‌വരും. ഈസ്രായീല്‍കാര്‍ എഴുപത്തിരണ്ടുകക്ഷികളായി പിരിഞ്ഞു. എന്‍റെ ജനമാകട്ടെ എഴുപത്തി മൂന്നു കക്ഷികളായിപിരിയും. അവരില്‍ ഒരുകൂട്ടരൊഴികെ മറ്റെല്ലാവരും നരകത്തിലായിരിക്കും. അവര്‍ (സഹാബാക്കള്‍) ചോദിച്ചു: അല്ലയോ ദൈവദൂതരേ! ആ കക്ഷി ഏതാണ്‌? തിരുമേനി പറഞ്ഞു: ഞാനും എന്‍റെ സഹാബി മാരും ഉള്ള നിലയില്‍ സ്ഥിതിചെയ്യുന്നവര്‍ തന്നെ" (മിശ്കാത്ത്‌).

പണ്ടത്തെ യഹൂദികള്‍ പരസ്പരം വിഘടിച്ച്‌ ഭിന്നിച്ചതുപോലെ മുസ്‌ലിം സമുദായം ആയിതീരുകയും ഒരു കക്ഷിയൊഴികെ മറ്റെല്ലാ കക്ഷികളും നരകത്തില്‍ പതിക്കുമെന്നുമാണ്‌ ഹദീസ്‌വ്യക്തമാക്കുന്നത്‌. റസൂല്‍ തിരുമേനിയുടെ വചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ ഭൂമിയില്‍ തന്നെ ഈ കക്ഷികള്‍ നരകം സൃഷ്ടിക്കുകയാണ്‌. ഈ അനുഭവയാഥാര്‍ത്ഥ്യങ്ങള്‍ ഒരു നിഷ്പ നിരീക്ഷകനെ ഇരുത്തിചിന്തിപ്പിക്കേണ്ടതല്ലേ? ഈ മുസ്‌ലിം കക്ഷികളുടെ ഉലമാക്കന്‍മാരെപ്പറ്റി റസൂല്‍ തിരുമേനി പറഞ്ഞത്‌ ഇപ്രകാരമാണ്‌: "തീര്‍ച്ചയായും ജനങ്ങളില്‍ ഒരുകാലം വരും. അന്നു ഇസ്‌ലാമിന്‍റെ നാമവും ഖുര്‍ആന്‍റെ ലിപിയും മാത്രംശേഷിക്കും. അവരുടെ പള്ളികള്‍ ജനപ്പെരുപ്പമുള്ളവയായിരിക്കുമെങ്കിലും അവ ഭക്തിശൂന്യങ്ങളായിരിക്കും. അവരുടെ ആലിംകള്‍ ആകാശത്തിന്‍കീഴില്‍ഏറ്റവും നികൃഷ്ടരായിരിക്കും. ഫിത്ന (കുഴപ്പങ്ങള്‍) അവരില്‍നിന്ന്‌ പുറപ്പെടുകയും അവരിലേക്കുതന്നെ മടങ്ങിച്ചെല്ലുകയുംചെയ്യും". (മിശ്കാത്ത്‌)

നീ വായിക്കുക, മനനം ചെയ്തു പഠിക്കുക എന്ന വിശുദ്ധഖുര്‍ആന്‍റെ പ്രഥമവും പ്രധാനവുമായ ദൈവിക അരുളപ്പാട്‌ നല്‍കപ്പെട്ട മനുഷ്യന്‍ അറിവുകളുടെ ആവാസവ്യവസ്ഥയില്‍ വളര്‍ന്ന്‌ വരേണ്ട ധൈഷണിക സത്വമാണ്‌. അവന്‍റെ കണ്ണും കാതും വിശാലമായ പ്രപഞ്ചത്തിലേക്ക്‌ തുറന്നുവെക്കണമെന്ന്‌ ലോകത്തോട്‌ ആദ്യമായി പഠിപ്പിച്ച ഒരു ഗ്രന്ഥത്തിന്‍റെ വാഹകര്‍! നിറപ്പകിട്ടാര്‍ന്ന ആ കാലഘട്ടം ചരിത്രഗ്ര ന്ഥങ്ങളില്‍ മിന്നിത്തിളങ്ങുന്ന പ്രകാശഗോപുരങ്ങളായി. വായിക്കുന്നവര്‍ക്ക്‌ കാണാം. മുസ്‌ലിം സമുദായത്തെപ്പറ്റിയുള്ള ഖുര്‍ആന്‍റെ ഈ വിഭാവനയും ഇന്നത്തെ ശൈഥില്യം ബാധിച്ച മുസ്‌ലിം സമുദായങ്ങളും തമ്മില്‍ എത്രമാത്രം അന്തരമുണ്ട്‌!

വിജ്ഞാനത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും രംഗങ്ങളില്‍ മുസ്‌ലിംകള്‍നല്‍കിയ സംഭാവന നിരുപമമാണ്‌. അവര്‍ ആധുനിക ശാസ്ത്രത്തിന്ന്‌ അടി ത്തറയിട്ടവരാണെന്ന വസ്തുത ഒരുവിവാദ വിഷയമേയല്ല. യവനശാസ്ത്രത്തെ പരിപോഷിപ്പിക്കുക മാത്രമല്ല, മൌലികമായ ശാസ്ത്ര ഗവേഷണത്തിലൂടെ അവര്‍ ശാസ്ത്രലോകത്തിന്‍റെ വിജ്ഞാനദീപം കൈയിലേന്തികാലഘട്ടങ്ങള്‍ താണ്ടുകയുണ്ടായി. മുസ്‌ലിം സമുദായത്തിലെ ഇന്നത്തെ ഉലമാക്കന്‍മാര്‍ വളര്‍ത്തിയത്‌ ശാസ്ത്രവിരുദ്ധരായാണ്‌. കോടി ക്കണക്കിന്‌ മുസ്‌ലിംകള്‍ അധിവസിക്കുന്ന രാജ്യങ്ങള്‍ വൈജ്ഞാനികമായി ശ്മശാനം പോലെ ശൂന്യമാണ്‌. പാശ്ചാത്യ ക്രൈസ്തവ നാഗരികത വികസിപ്പിച്ച ശാസ്ത്രം ഇരുകൈയും നീട്ടി യാചകരെപ്പോലെ അവര്‍ വാങ്ങിക്കുകയാണ്‌ ചെയ്യുന്നത്‌. ആ ശാസ്ത്രീയ പാരമ്പര്യത്തില്‍ നിന്നു മുസ്‌ലിം പണ്ഡിതവര്‍ഗ്ഗം കണ്ണിയറ്റുപോയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലെത്തിയപ്പോഴേ ക്കും മുസ്‌ലിം സമുദായത്തിന്‌ മതനേതൃത്വം ഒരു ശാപവുംഭാരവുമായി മാറി. ലോകജനതയ്ക്ക്‌ ഐശ്വര്യപൂര്‍ണ്ണവും ഉല്‍കൃഷ്ടവുമായ ഒരു സംസ്ക്കാരം പകര്‍ന്നു കൊടുത്തവര്‍ ഛിന്നഭിന്നമായി. സമുദായത്തിന്‍റെ ഊര്‍ജ്ജം മുഴുവന്‍ വറ്റിവരണ്ടു. മുസ്‌ലിംലോകം ഇന്ന്‌ പതിതരുടെയും ചൂഷിതരാക്കപ്പെട്ടവരുടെയും ഭൂമിയാണ്‌.

ഖുര്‍ആന്‍ എഴുതിയ ഗ്രന്ഥം തൊട്ടുകൂടെന്നും അതിന്ന്‌ അര്‍ത്ഥം നല്‍കരുതെന്നും പറഞ്ഞ്‌ പഠിപ്പിച്ചവര്‍ തന്നെ ഇന്നിപ്പോള്‍ ഖുര്‍ആന്‍ പരിഭാഷ വിറ്റുകാശുണ്ടാക്കുന്നു. മതത്തിന്‍റെ പേരില്‍അധമസാഹിത്യങ്ങള്‍ പ്രചരിപ്പിക്കുന്നു. വിശുദ്ധഖുര്‍ആന്‌ ബുദ്ധിക്കും യുക്തിക്കും നിഴല്‍ബന്ധംപോലും ഇല്ലാത്ത ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി പ്രചരിപ്പിക്കുന്നു. വിപ്ളവകരമായ മാറ്റങ്ങളുമായി കടന്നുവന്ന യുഗസംക്രമണത്തിന്‍റെ ഈ ദശാസന്ധിയില്‍ ആധുനിക വേലിയേറ്റത്തിന്നെതിരെ മുസ്‌ലിംകളുടെ സാമൂഹികവും ആത്മീയവും ധാര്‍മ്മികവുമായ പ്രതിരോധനിര എത്ര ശോഷിച്ചതാണ്‌?

ഇങ്ങനെ നോക്കുമ്പോള്‍ സര്‍ഗാത്മകമായ യാതൊരു സംഭാവനയും ചെയ്യാത്ത നാശവും ശൈഥില്യവും മാത്രം സമ്മാനിച്ച മുസ്‌ലിം ഉലമാക്കന്‍മാര്‍ തിരുനബി (സ) പറഞ്ഞത്പോലെ ആകാശത്തിന്‍കീഴിലെ ഏറ്റവും നികൃഷ്ട ജീവികളായി തീര്‍ന്നിരിക്കുന്നു എന്ന്‌ പറഞ്ഞാല്‍ തെറ്റാകുമോ?

വാല്‍ക്കഷ്ണം:

http://www.zeenews.com/news630997.html

Wednesday, June 02, 2010

Religious leaders launch tirade against Ahmedis in Pak

Lahore: Religious hardliners have launched a fresh tirade against Pakistan's Ahmedi sect, just days after a terrorist attack on mosques of the religious minority left 95 people dead and over 100 injured.

Leaders of the Tahfuz-e-Namoos Risalat Mahaz demanded that the government should take "strict action" against Ahmedi community director Mirza Ghulam Ahmad for committing "blasphemy" by saying that with a stroke of a pen the community had been declared non-Muslims.

Addressing a press conference yesterday, TNRM leaders Allama Razai Mustafa, Allama Abdus Star Saeedi, Qazi Muzafar Iqbal, Qari Zawar Buhadar, Allama Gul Muhammad Aqiqi, Allama Khadim Hussain and Ashraf Jilali did not condemn Friday's attacks on the Ahmedi mosques.
Instead, they demanded that the Ahmedi leaders should be penalised for statements they had issued after the carnage.


Jilali claimed the feelings of Pakistani Muslims were hurt by such statements.
"Qaidianis (Ahmedis) are non-Muslims. Not only Pakistan, but a number of other countries have also declared them so," he said.
"Qaaidians are a threat to our religion and they want to highjack our Quran and Prophet," Jilali said.

He demanded that the government must "come down hard" on the Ahmedis.
Jilali said that 600 Ahmedis were in the Israeli army but did not offer any proof to back up his claim.
The TNRM leaders also spoke at length about the sins allegedly committed by Ahmedis against Islam and Muslims.

To the surprise of liberal segments of society, the comments made by the TNRM leaders were published in almost all Urdu dailies.
However, the electronic media and English newspaper did not cover the press conference.


Jamaat-e-Ahmadiyya Pakistan spokesman Saleemuddin said: "Such propaganda against Ahmedis is not new. Religious extremists have been injecting venom against us even in children studying in seminaries for a long time. They want us to leave Pakistan."

While Ahmedis consider themselves Muslim, they were declared non-Muslims in Pakistan in 1974, and in 1984 they were legally barred from proselytising or identifying themselves as Muslims.
Some 1.5 million Ahmedis live across Pakistan.

മൗദൂദിയുടെ സങ്കല്പ്പത്തിലെ ഇന്ത്യന്‍ മുസ്‌ലിം

1953 - ല്‍ പാക്കിസ്താനിലെ പഞ്ചാബ് സംസ്ഥാനത്ത് അബുല്‍ അ‌അ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ അഹ്‌മദി മുസ്‌ലിംകള്‍ക്കെതിരെ രക്തരൂക്ഷിതമായ ഒരു ലഹള സംഘടിപ്പിക്കുകയുണ്ടായി. ഈ ലഹളയെ ക്കുറിച്ച് അന്വേഷിക്കാന്‍ 1954 -ല്‍ പഞ്ചാബ് സര്‍ക്കാര്‍ ജസ്റ്റിസ് മുഹമ്മദ് മുനീറിന്‍റെ നേതൃത്വത്തില്‍ ഒരു അന്വേഷണക്കമ്മീഷനെ നിയോഗിച്ചിരുന്നു. പ്രസ്തുത കമ്മീഷന്‍ റിപ്പോറ്ട്ട് 'മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്' എന്ന പേരില്‍ പ്രസിദ്ധമാണ്. ജമാഅത്തെ ഇസ്‌ലാമി നേതാവ് അബുല്‍ അ‌അ്‌ലാ മൗദൂദിയുടെ യഥാര്‍ഥ മുഖം വെളിവാക്കുന്ന പല പ്രസ്താവനകളും ആ തിരുമുഖത്തു നിന്നു തന്നെ നേരിട്ട് കേള്‍ക്കാന്‍ ആ റിപ്പോര്‍ട്ട് ഇടയാക്കി. ഇതാ ചില സാമ്പിളുകള്‍:

ചോദ്യം: നമുക്ക് ഇത്തരത്തിലുള്ള ഒരു ഇസ്‌ലാമിക ഗവണ്മെന്‍റെ പാക്കിസ്താനിലുണ്ടാവുകയാണെങ്കില്‍ അതേപ്രകാരം താങ്കള്‍ ഹിന്ദുക്കള്‍ക്ക് അവരുടെ മതമനുസരിച്ചുള്ള ഒരു ഭരണഘടനയുണ്ടാക്കാന്‍ അനുവദിക്കുമോ?

മൗദൂദി: തീര്‍ച്ചയായും. അത്തരത്തിലുള്ള ഒരു ഗവണ്‍‌മെന്‍റിനു കീഴില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ മ്‌ളേച്ഛന്മാരായും ശുദ്രന്മാരായും കണക്കാക്കിയാലും അവരുടെ ഗവണ്‍‌മെന്‍റിലുള്ള പങ്കും, പൗരന്മാര്‍ എന്ന നിലയ്ക്കുള്ള അവരുടെ അവകാശങ്ങളുമെല്ലാം നിഷേധിക്കപ്പെട്ടാലും എനിക്കതില്‍ യാതൊരു ആക്ഷേപവുമില്ല. വാസ്തവത്തില്‍ അത്തരം ഒരവസ്ഥ് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. (മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പേജ് 228)

മനുവിന്‍റെ നിയമമനുസരിച്ച് ഇന്ത്യാ രാജ്യം ഭരിക്കാമെന്നും മുസ്‌ലിംകളെ ശൂദ്രന്മാരായും മ്‌ളേച്ഛന്മാരായും കൈകാര്യം ചെയ്യാമന്നും വസിയ്യത്ത് ചെയ്ത് ഇന്ത്യന്‍ മുസ്‌ലിംകളെ ഹിന്ദുത്വ വാദികള്‍ക്ക് ഏല്പ്പിച്ചു കൊടുത്ത മൗദൂദിസാഹിബിന്‍റെ പാര്‍ട്ടിക്കാര്‍ ബി.ജെ.പി.ക്കും വിശ്വഹിന്ദു പരിഷത്തിനും എതിരില്‍ വാതോരാതെ പ്രസംഗിക്കുന്നതും പേനയുന്തുന്നതും ഏത് തത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

ഇന്ത്യന്‍ ദേശീയ ധാരയില്‍ അലിഞ്ഞുചേരാന്‍ വെമ്പല്‍ കൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമിക്കാര്‍ നേതാവിന്‍റെ മറ്റൊരു പ്രസ്താവന കൂടി കേള്‍ക്കുക:

ചോദ്യം: ഇന്ത്യയും പാക്കിസ്താനും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കടമയെന്താണ്?

മൗദൂദി: അവരുടെ കടമ വ്യക്തമാണ്. അവര്‍ പാക്കിസ്താനെതിരില്‍ യുദ്ധം ചെയ്യരുത്. പാക്കിസ്താന്‍റെ സുരക്ഷയെ അപകടപ്പെടുത്തുന്ന യാതൊന്നും ചെയ്യരുത്. (മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പേജ് 220)

'ഹുബ്ബുല്‍ വത്വനി മിനല്‍ ഈമാന്‍' - സ്വരാജ്യ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ്- എന്നു പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനം എവിടെ കിടക്കുന്നു, ഈ മൗലാനയുടെ അദ്ധ്യാപനം എവിടെ കിടക്കുന്നു!

Tuesday, June 1, 2010

തമസ്സിന്‍റെ താവളം

മതദര്‍ശനങ്ങള്‍ മനുഷ്യസമൂഹത്തിന്‍റെ മോക്ഷമാര്‍ഗ്ഗത്തെയും അതുവഴി നേടിയെടുക്കാവുന്ന ജന്‍മസായൂജ്യത്തെയും വിളംബരംചെയ്യുന്നു. മതത്തിന്‍റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ സ്വന്തം ഭാവനാ വിലാസത്തെ ആശ്രയിച്ച്‌ രൂപംനല്‍കിയ പ്രത്യയശാസ്ത്രങ്ങള്‍ക്കോ അതുള്‍ക്കൊള്ളുന്ന സങ്കുചിതമായ അതിര്‍വരമ്പുകള്‍ക്കോ സ്ഥാനമില്ല! ആത്മാവിനെ തൊട്ടുണര്‍ത്തി മനസ്സിനെ പരിവര്‍ത്തന വിധേയമാക്കാന്‍ പര്യാപ്തമായ ഭൂമികയാണ്‌ മതദര്‍ശനങ്ങളുടേത്‌! അതുകൊണ്ടുതെന്ന ഒരു ദൈവിക സംവിധാനത്തിന്‍റെ കുറ്റമറ്റ വ്യവസ്ഥിതിയുടെ ശക്തി സ്രോതസ്സും കൂടിയാണത്‌! എന്നാല്‍ മനുഷ്യമസ്തിഷ്ക്കം വാര്‍ത്തെടുത്ത ഭൌതിക സംവിധാനങ്ങള്‍ക്ക്‌ ഈ ഗുണമേന്‍മയില്ലെന്നു മാത്രമല്ല, പലപ്പോഴും അത്‌ പ്രായോഗിക തലത്തില്‍ പ്രമാദങ്ങളുടെ ചുഴിയിലകപ്പെട്ട്‌ തിരോധാനം ചെയ്യുന്നതായും കാണാം! ഫാസിസവും മാര്‍ക്സിവും കാലിടറിപ്പോയത്‌ ചരിത്ര യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. എന്നാല്‍ മതത്തിന്‍റെ പേരില്‍ത്തന്നെ മതദര്‍ശനങ്ങളെ വികലമാക്കുകയും താത്വികമായി ന്യായീകരണമിണമില്ലാത്ത വിരുദ്ധവാദഗതികള്‍ ഉന്നയിക്കുകയും അതുമുഖേന സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്യുന്ന സ്വാര്‍ത്ഥംഭരികളായ മതക്കാരെക്കുറിച്ചാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌.

വേലി തന്നെ വിള തിന്നുന്ന ഈ നാടകത്തിലെ അഭിനേതാക്കളായ നവോത്ഥാന ശില്‍പികളുടെ പിന്നാമ്പുറ ലക്ഷ്യം രാഷ്ട്രീയ സ്വപ്നങ്ങളല്ലാതെ മറ്റൊന്നുമല്ല! ഇവിടെയാണ്‌ യഥാര്‍ത്ഥ മതദര്‍ശനങ്ങള്‍ പിന്‍തള്ളപ്പെടുന്നതും മതത്തിന്‍റെ മുഖം മൂടിയണിഞ്ഞ രാഷ്ട്രീയ സ്വപ്നങ്ങള്‍ ഉയിര്‍ത്തെഴു ന്നേല്‍ക്കുന്നതും! 'ഇടത്തേ ചെകിടത്തടിച്ചാല്‍ വലത്തേ ചെകിടും കാണിച്ചുകൊടു ക്കാന്‍' ആഹ്വാനം ചെയ്ത ക്രിസ്തുവിന്‍റെ അനുയായികളാണല്ലോ പണ്ട്‌ മതം അപകടത്തിലാണെന്ന്‌ പ്രചരിപ്പിച്ചു കുരിശുയുദ്ധത്തിനു പ്രേരണ നല്‍കിയതും കെട്ടുകഥകള്‍ മെനഞ്ഞെടുത്തതും! യൂറോപ്പിന്‍റെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നു മോചനം നേടാനും ഭരണാധിപന്‍മാരുടെ നേര്‍ക്കുള്ള പ്രജകളുടെ വെറുപ്പിനെ മറ്റൊരു ദിശയിലേക്കു തിരിച്ചുവിടാനും കുരിശിനെ കഥാപാത്രമാക്കി എന്നതാണ്‌കുരിശു യുദ്ധത്തിന്‍റെ യാഥാര്‍ത്ഥ്യം.ചരിത്രകാരനായ ശ്രീ. ടി. കെ. ഗംഗാ ധരന്‍ പറയുന്നു:

"1076 ല്‍ സെല്‍ജുക്ക്‌ തുര്‍ക്കികള്‍ജറൂസലം കൈവശപ്പെടുത്തി. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ക്രിസ്ത്യാനികളെ തുര്‍ക്കികള്‍ പീഡിപ്പിക്കുന്നുവെന്ന അതിശയോക്തിപരമായ കഥകള്‍ സന്യാസിയായ പീറ്റര്‍ തുടങ്ങിയവര്‍ യൂറോപ്പിലെ ക്രിസ്ത്യാനികളോടു വിവരിക്കുകയും അവരുടെ മതവികാരങ്ങളെ ഇളക്കിവിടുകയും ചെയ്തു. ഇതിനെതിരെ കുരിശുയുദ്ധം നടത്താന്‍ യൂറോപ്പിലെ ക്രിസ്ത്യാനികളെ പോപ്പ്‌ അര്‍ബണ്‍ രണ്ടാമന്‍ ഇളക്കിവിട്ടു" (പാശ്ചാത്യ നാഗരികതയുടെ ചരിത്രം പേജ്‌ 45)

ക്രിസ്തുമത ദര്‍ശനങ്ങളെ മച്ചിന്‍പുറത്ത്‌ ഉറക്കിക്കിടത്തി ആ മതത്തിന്‍റെ പേരില്‍ത്തന്നെ യൂറോപ്പിന്‍റെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണാനുള്ള തന്ത്രമായിരുന്നു കുരിശുയുദ്ധം! ഈ രാഷ്ട്രീയ സ്വപ്നസാക്ഷാല്‍ക്കാരത്തിന്‌ മതത്തെ കളിപ്പാട്ടം പോലെ അമ്മാനമാടാന്‍ പോപ്പ്‌ അര്‍ബണ്‍ രണ്ടാമന്‍ പച്ചക്കൊടി കാണിക്കുകയുംചെയ്തു. തത്വം ബലികൊടുത്ത്‌ വൈകാരികമായ കാടത്തത്തിലേക്ക് യൂറോപ്യന്‍ സമൂഹത്തെ തള്ളിവിട്ടു എന്നതാണ്‌ ക്രിസ്തുമതനേതൃത്വം അന്നു നിര്‍വ്വഹിച്ച ദൌത്യം!

ഇന്നിപ്പോള്‍ നമ്മുടെ കാലത്തേക്ക്‌ തിരിച്ചു വരുമ്പോള്‍ 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ശാന്തിയുടെയും ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും തെളിനീരൊഴുക്കിന്‌ എന്താണ്‌ സംഭവിച്ചത്‌? 'മാതാഭൂമി പുത്രോ പൃഥിവ്യ' എന്ന മഹത്തായ ദര്‍ശനത്തിലൂടെ ഭൂമിയാണ്‌ മാതാവെന്നും അതിന്‍റെ പുത്രന്‍മാരാണ്‌ നമ്മളെന്നും നിഷ്ക്കളങ്കമായി എഴുതിച്ചേര്‍ത്തവരൊക്കെ എവിടെപ്പോയി? ദൌര്‍ഭാഗ്യമെന്നു പറയാം, കാലവും കഥയും മാറിയപ്പോള്‍ നമ്മുടെ കര്‍ണ്ണങ്ങളെ അസ്വസ്ഥമാക്കുന്ന അനൈക്യത്തിന്‍റെ അപസ്വരങ്ങളാണ്‌ നാം ഏറ്റുവാങ്ങുന്നത്‌.

"ഈ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ മാത്രം ദേശമല്ലെന്നും ആര്‍ക്കും ആഗ്രഹിക്കുന്നതുപോലെ ഒക്കെ പെരുമാറാമെന്നും ധരിക്കുന്നവര്‍ ഇന്നു ചിലരുണ്ട്‌. രാഷ്ട്രം എന്ന വാക്കിനെ അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍ മാത്രമേ ഈ രാഷ്ട്രം ഹിന്ദുരാ ഷ്ട്രമാണ്‌, ഹിന്ദുക്കളുടേതാണ്‌ എന്ന സത്യം മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ". (കേസരി 15-01-1989)

ശാന്തിയും ഐക്യവും സാഹോദര്യവും ഭൂമിയും മാതാവും പുത്രന്‍മാരുമൊക്കെ ഒറ്റയടിക്ക്‌ ചാരക്കൂമ്പാരമാക്കി മാറ്റാന്‍ ഈ പ്രഖ്യാപനത്തിന്‍റെ വക്താക്കള്‍ക്കു കഴിഞ്ഞു. ഇതോടൊപ്പം ഇന്ത്യയിലെ ബഹുഭൂരിഭാഗം വരുന്ന മതേതരന്‍മാരെ മാന്തിക്കീറാനും അവര്‍മടികാണിച്ചില്ല. "വൈദേശികമതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്‍മാരും മൂടുതാങ്ങികളുമാണ്‌ ഇന്ന്‌ ഭാരതാംബയുടെ കണ്ണിലെ കരടുകളായി ത്തീര്‍ന്നിട്ടുള്ളത്‌" (കേസരി 27-07-1987)

മറ്റു മതങ്ങളെയും വിശ്വാസങ്ങ ളെയും ആശ്ളേഷിച്ചാദരിച്ച സാംസ്കാരികപൈതൃകമാണ്‌ ഭാരതത്തിന്‍റേത്‌. ഭാരതീയ തത്വചിന്തകളിലും ദര്‍ശനങ്ങളിലും സഹവര്‍ത്തിത്വത്തിന്‍റെ സന്ദേശം തന്നെയാണ്‌ നിറഞ്ഞു നില്‍ക്കുന്നതും! പക്ഷേ, നാമിന്ന്‌ കാണുന്നത്‌ മഹത്തായ ദര്‍ശനങ്ങളൊക്കെ കടപുഴക്കി എറിയാനും ഇന്ത്യയുടെ മതേതര സ്വഭാവം തുടച്ചുമാറ്റാനും ശ്രമിക്കുന്ന ഒരു വിഭാഗത്തെയാണ്‌. ഇത്തരം നിഷേധങ്ങളിലൂടെ ഭാരതീയ ദര്‍ശനങ്ങളെ അവഗണിച്ചു തള്ളിയവര്‍ അവരുടെ രാഷ്ട്രീയ സ്വപ്നങ്ങള്‍ക്ക്‌ അടിത്തറപാകിയെന്നതാണ്‌ വസ്തുത!

ഇനി, 'മനുഷ്യസമൂഹമേ, നിങ്ങളെ നാം സൃഷ്ടിച്ചിട്ടുള്ളത്‌ ഒരേ ആണില്‍നിന്നും പെണ്ണില്‍നിന്നുമാണെന്നും, നിങ്ങളെ ഗോത്രങ്ങളും ജനപഥങ്ങളുമായി വേര്‍തിരിച്ചത്‌ നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടിയാണെന്നും' പ്രഖ്യാപിക്കുന്ന അതിര്‍വരമ്പുകളില്ലാത്ത പ്രവിശാലമായ ഇസ്‌ലാം മതദര്‍ശനത്തിന്‍റെ വക്താക്കളാണോ ഇന്ന് നമ്മുടെ കൂട്ടത്തിലുള്ളത്‌? മറിച്ച്‌, സമാധാന സന്ദേശം വഹിക്കുന്ന ഇസ്‌ലാമിനും അനുസരണത്തിന്‍റെ പ്രതീകമായ മുസ്‌ലിമിനും ഭീകരതയുടെ മുഖാവരണം വിതരണം ചെയ്യുന്ന താത്വികചാര്യന്‍മാരോ?

അബുല്‍ അഅ്‌ലാ മൌദൂദി പറയുന്നതു നോക്കുക.

"മനുഷ്യന്‍റെ മേല്‍ അല്ലാഹുവിന്‍റെതല്ലാത്ത മറ്റൊരു ആധിപത്യവും നടക്കാതിരിക്കുന്ന ഒരു ചതുരശ്രമൈല്‍ ഭൂമി ലഭിക്കുകയാണെങ്കില്‍ ആ ഒരു പിടി മണ്ണിനായിരിക്കും മുഴുവന്‍ ഇന്ത്യയേക്കാള്‍ ഞാന്‍ വിലമതിക്കുക". (അബുല്‍ അ‌അ്‌ലാ -തെഹ്‌രീകെ ആസാദീഹിന്ദ്‌ ഔര്‍ മുസല്‍മാന്‍ പേജ്‌ 19)

മനുഷ്യസമൂഹത്തെ സംബോധന ചെയ്തു കൊണ്ടു ഭൂമിയിലെ ജനപഥങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനും പരസ്പരം തിരിച്ചറിയാനും മനുഷ്യര്‍ ഒരമ്മപെറ്റ മക്കളാണെന്നും ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുമ്പോള്‍, ഇന്ത്യയിലെ ഒരു തുണ്ടു ഭൂമിയില്‍ ചുറ്റുമതില്‍കെട്ടി, ഇതര മതസ്ഥരായ പിശാചുക്കള്‍ക്ക്‌ പ്രവേശം നിഷേധിച്ച്‌, തന്‍റെ സങ്കുചിതമായ മനസ്സ്‌ രൂപംകൊടുത്ത ദൈവിക ഭരണം സ്ഥാപിച്ചെടുക്കാനാണ്‌ അബുല്‍ അ‌അ്‌ലാ മൌദൂദി വിയര്‍ക്കുന്നത്‌! മാത്രമല്ല. ഈ ഭരണം നടപ്പിലാക്കാന്‍ അണികള്‍ക്ക്‌ ആത്മവീര്യം പകര്‍ന്നുകൊണ്ട്‌ മറ്റൊരു സിറിഞ്ചുംകൂടി അദ്ദേഹം കുത്തിവെക്കുന്നു.

"അതുകൊണ്ട്‌ മുമ്പോട്ടു കടന്നുവന്ന്‌, അല്ലാഹുവിനെ ധിക്കരിക്കുകയും അവന്‍റെ ഭൂമിയില്‍ രാജ്യദ്രോഹികളായി വര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കൈകള്‍ പിടിച്ചുനിര്‍ത്തുകയും അല്ലാഹുവിന്‍റെ പ്രാതിനിധ്യമാകുന്ന അധി കാരം സ്വയം കയ്യേല്‍ക്കുകയും ചെയ്യുക" (മൌലാനാ മൌദൂദി – ഖുത്തുബാത്ത്‌ പേജ്‌ 397).

മതദര്‍ശനങ്ങളെ പാടെ വകഞ്ഞുമാറ്റി മതത്തിന്‍റെ വിലാസത്തില്‍ രാഷ്ട്രീയ സ്വപ്നങ്ങള്‍ക്കു നിറം കൊടുക്കാനുള്ള ഇബ്‌ലീസിന്‍റെ അരങ്ങേറ്റം തന്നെയാണ്‌ ഇവിടെയും സംഭവിച്ചത്‌! ഇസ്‌ലാം ഒരിക്കല്‍ പോലും വിഭാവന ചെയ്യാത്ത ബലപ്രയോഗത്തെ മൌലാനാ മൌദൂദി പ്രോത്സാഹിപ്പിച്ചപ്പോള്‍ ചിലരെങ്കിലും വരാനിരിക്കുന്ന ഇസ്‌ലാമിക ഭരണകൂടവും സ്വാലിഹീങ്ങളുടെ സ്വര്‍ഗ്ഗരാജ്യവും കിനാവു കണ്ടിരിക്കും! പക്ഷേ, കാര്യം നടന്നില്ലെന്നു മാത്രമല്ല. അത്താഴം മുടക്കാന്‍ നീര്‍ക്കോലിയും മതിയെന്ന്‌ പറഞ്ഞതുപോലെ ഇതരമതക്കാര്‍ക്ക്‌ ഇസ്‌ലാം ഭീകരതയെ പെരുപ്പിച്ചുകാണിക്കാനും, മുസ്‌ലിംകള്‍ നോട്ടപ്പുള്ളികളാവാനും ഇതൊക്കെ ആയുധമായി! തമസ്സ്‌ താവളം തേടി നടന്നപ്പോള്‍ ഒരു പറ്റം മനുഷ്യമസ്തിഷ്ക്കങ്ങളെത്തന്നെയാണ്‌ കണ്ടെത്തിയത്‌! അതിന്‍റെ പ്രത്യാഘാതമോ? ജൂത ഭീകരത, ക്രൈസ്‌തവ ഭീകരത, ഹൈന്ദവ ഭീകരത, ഇസ്‌ലാം ഭീകരത തുടങ്ങിയ ഭീകര സംഗമത്തിന്‍റെ കനത്ത ഭാരം ചുമന്നുകൊണ്ട്‌ നമ്മുടെ കാലം കിതപ്പോടെ കടന്നു പോകുന്നു! ഈ ദൌര്‍ഭാഗ്യത്തിന്‌ ദൈവമോ മതങ്ങളോ മതദര്‍ശനങ്ങളോ ഉത്തരവാദികളല്ല!

കെ.പി. അഹ്‌മദ്