Thursday, August 26, 2010

ഇതാണോ ഇസ്‌ലാം?




















പ്രവാചകന്മാരുടെ കബറുകള്‍ ആരാധനാ കേന്ദ്രങ്ങളാക്കിയ ജൂതന്മാരെയും ക്രിസ്ത്യാനികളെയും ശപിച്ച പ്രവാചകന്‍ (സ) തന്‍റെ സമുദായവും ഒരു കാലത്ത് ജൂത, ക്രിസ്തീയ സമുദായങ്ങളുടെ പാത പിന്തുടരുന്ന അവസ്ഥയില്‍ എത്തും വിധം അധഃപതിക്കും എന്നു താക്കീതു നല്‍കുകയുണ്ടായി. നബി (സ) പറഞ്ഞു:

 
ഞങ്ങളുടെ കൈയില്‍ വിശുദ്ധ ഖുര്‍‌ആന്‍ ഉണ്ട് അതുകൊണ്ട് ഇനി ആരുടെ സഹായവും ഞങ്ങള്‍ക്കവശ്യമില്ല എന്നു പറയുന്ന വര്‍ക്കുള്ള മറുപടിയും നബി (സ) തിരുമേനി അന്നു തന്നെ നല്‍കിയിട്ടുണ്ട്.
 
എത്ര വ്യക്തമായ രീതിയിലാണ് അല്ലാഹുവിന്‍റെ ദൂതന്‍(സ) ഇക്കാലത്തെ മുസ്‌ലിങ്ങളുടെ അവസ്ഥ വിവരിച്ചിരിക്കുന്നത്?!! 
 
മുസ്‌ലിംകളുടെ ഈ ശോച്യാവസ്ഥ കണ്ട സുപ്രസിദ്ധ കവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ തന്‍റെ ഒരു കവിതയില്‍ ഇപ്രകാരം പരിതപിക്കുന്നു:
എണ്ണത്തിലോ സംമ്പത്തിലോ ഇന്ന് മുസ്‌ലിംകള്‍ക്ക് എന്താണൊരു കുറവ്? എന്നിട്ടുമെന്തുകൊണ്ട് മുസ്‌ലിംകള്‍ നാലുഭാഗത്തു നിന്നും ആക്രമിക്കപ്പെടുന്നു? എന്തുകൊണ്ട് 'ഉത്തമ സമുദായം' എന്ന് വിശുദ്ധ ഖുര്‍‌ആന്‍ വിശേഷിപ്പിച്ച മുസ്‌ലിം സമുദായത്തിന് ഇന്ന് ഈ ഗതി വന്നു? മറുപടി അവിടെത്തന്നെ നബി (സ) പറഞ്ഞിരിക്കുന്നു. എന്താണത്? മുസ്‌ലിംകള്‍ 'ഒഴുക്കില്‍പെട്ട ചണ്ടി' കണക്കെ ആയിരിക്കും. മുസ്‌ലിംകള്‍ക്ക് ഒരു നേതൃത്വമോ നേതാവോ ഉണ്ടായിരിക്കില്ല. ഹദ്റത്ത് ഉമര്‍ (റ) ന്‍റെ സുപ്രസിദ്ധ മായ ആ വാക്യമാണ് ഈ അവസ്ഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്: 
 
"ജമാഅത്തില്ലാതെ ഇസ്‌ലാമില്ല. അമീറില്ലാതെ ജമാഅത്തുമില്ല. അനുസരണം ഇല്ലാതെ അമീറുമില്ല"

അതായത്, അനുസരിക്കപ്പെടുന്ന ഒരു ഇമാമിന്‍റെ (ഖലീഫ) കീഴില്‍ അല്‍ജമാഅത്തായി നിലകൊള്ളുന്ന അവസ്ഥയില്‍ മാത്രമേ ഇസ്‌ലാം യഥാര്‍ഥ ഇസ്‌ലാമാകുന്നുള്ളൂ.
 
നബി(സ) യുടെയും ഖുലഫാഉര്‍റാശിദീങ്ങളുടെയും കാലത്ത് നിലവിലുണ്ടായിരുന്ന ആ അവസ്ഥ ഇസ്‌ലാമില്‍ ഇനി വന്നു ചേരുമോ?
ഈ പരിതാപകരമായ അവസ്ഥയില്‍ നിന്ന്
ഇസ്‌ലാമിനു മോചനമില്ലേ? (തുടരും) 
  
 

 
 

Monday, August 16, 2010

സി.കെ. ലത്തീഫിന്‍റെ വ്യാജാരോപണങ്ങള്‍

സി. കെ. ലത്തീഫ് എന്ന മൗദൂദി ആശയക്കാരന്‍റെ 'ഞാന്‍ അറിഞ്ഞ ജമാ‌അത്തെ ഇസ്‌ലാമി' എന്ന ബ്ലോഗില്‍ അഹ്‌മദിയ്യാ ജമാഅത്തിനെക്കുറിച്ചു വന്ന ഒരു പരാമര്‍ശവും അതിനു ഞാന്‍ നല്‍കിയ മറുപടിയുമാണ് താഴെ:

പരാമര്‍ശം:


ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിത ന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും)

എന്‍റെ മറുപടി:


പരസ്പരം ഇസ്‌ലാമില്‍ നിന്നു പുറത്താക്കാത്ത ഏതെങ്കിലും ഇസ്‌ലാമിക സംഘടന ഭൂലോകത്തുണ്ടെങ്കില്‍ അത് ലത്തീഫും 'മുജീബും' കാണിക്കട്ട. പിന്നെ എല്ലാവരും കൂടിച്ചേര്‍ന്ന് അഹ്‌മദികളെ ഇസ്‌ലാമില്‍ നിന്നു പുറത്തുപോയവര്‍ എന്നു പ്രഖ്യാപിച്ചെങ്കില്‍ അത് എഴുപത്തി രണ്ടും ഒരു ഭാഗത്തും ഒന്ന് മറുഭാഗത്തും ആയിരിക്കും എന്ന നബി(സ)യുടെ പ്രവചനത്തിനു തെളിവാണ്.


അഹ്‌മദികളുടെ കണ്ണില്‍ മറ്റുമുസ്‌ലിംകള്‍ ഇസ്‌ലാമിനു പുറത്താണെന്നുള്ള പ്രസ്താവന കള്ളമാണ്. തെളിവുണ്ടെകില്‍ നല്‍കുക. അഹ്‌മദികള്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നവരാണ്. ഇസ്‌ലാമില്‍ നിന്നു പുറത്താക്കലും പുറത്തുപോയവരെ കൊല്ലലും ജമാ‌അത്തെ ഇസ്‌ലാമിയുടെ ജോലിയാണ്

ഇതിനു ലത്തീഫു നല്‍കിയ മറുപടി:

"ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിതന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും)"


അഹ്മദികളുടെ ഒട്ടേറെ പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവയില്‍നിന്ന് എനിക്ക് ലഭിച്ച ധാരണയും ഇതില്‍നിന്ന് വ്യത്യസ്ഥമല്ല. 'ഏതാണ്ടെല്ലാ മതപണ്ഡിതന്‍മാരുടെയും കണ്ണില്‍ പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്‌ലാമില്‍നിന്ന് പുറത്താണ്' എന്നത് തികച്ചും സത്യസന്ധമായ ഒരു പരാമര്‍ശമാണ്. അത് കളവല്ല. അഹ്മദികളല്ലാത്ത മുഴുവന്‍ മതപണ്ഡിതന്‍മാരുടെയും കണ്ണില്‍ എന്ന് പറഞ്ഞാല്‍ പോലും അത് കളാവാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.


ഇനി അഹ്മദികളുടെ കണ്ണില്‍ മറ്റുമുസ്‌ലിംകള്‍ ഇസ്‌ലാമില്‍നിന്ന് പുറത്താണ് എന്ന പ്രസ്താവനയെക്കുറിച്ചാണല്ലോ താങ്കള്‍ കളവെന്ന് പറഞ്ഞെത്. ഒരു പുതിയ പ്രവാചകന്‍ ആഗതനായാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവര്‍ നിഷേധികള്‍ തന്നെ, ആ നിലക്ക് അഹമദ് ഖാദിയാനിയെ നബിയായി അംഗീകാത്തവരെ എങ്ങനെയാണ് മുസ്‌ലിംകളായിത്തനെ അവര്‍ തിരിച്ചു കാണുന്നത് എന്ന് താങ്കളാണ് വിശദീകരിക്കേണ്ടത്.


അഹ്മദികളുടെ ഇസ്‌ലാമിലേക്കുള്ള ക്ഷണത്തില്‍ മറ്റുമുസ്‌ലിംകള്‍ പെടുമോ. ഉണ്ടെങ്കില്‍ മുജീബ് പറഞ്ഞത് കളവല്ല.


ജമാഅത്തെ ഇസ്‌ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്. താങ്കളുടെ പുതിയ പ്രവാചകാദ്ധ്യാപനമനുസരിച്ച് ഒരു പക്ഷെ അതില്‍ ഗൗരവതരമായി ഒന്നും ഉണ്ടായി എന്ന് വരില്ല. പക്ഷെ മുഹമ്മദീയ പ്രവാചകത്വമനുസരിച്ച് ഗുരുതരമായ പാതകമാണ് താങ്കള്‍ ചെയ്തത്.


മൗദൂദിയോ അദ്ദേഹത്തിന്റെ പ്രസ്ഥാനമോ ഏതെങ്കിലും മുസ്ലിം സംഘടനകളെ ഇസ്‌ലമില്‍നിന്ന് പുറത്താണ് എന്ന് പ്രഖ്യാപിച്ചിട്ടില്ല.


നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തമാക്കാനുദ്ദേശ്യമുണ്ടെങ്കില്‍ താങ്കളുടെ ബ്ലോഗില്‍ വ്യക്തമാക്കിക്കൊള്ളുക. കാരണം ഇവിടെ ചര്‍ച ഖാദിയാനിസമല്ലല്ലോ.

ഇതിനു  ഞാന്‍ നല്‍കിയ വിശദീകരണം ലത്തീഫ് ഡിലീറ്റി. അതിപ്രകാരമായിരുന്നു.

താങ്കളുടെ ബ്ലോഗില്‍ അഹ്‌മദിയ്യാ ജമാഅത്തിനെക്കുറിച്ചു തറ്റായ പരാമര്‍ശം വന്നതുകൊണ്ട് അതിന്‍റെ യാഥാര്‍ത്ഥ്യം ഇവിടെ തന്നെ വ്യക്തമാക്കുക എന്‍റെ കടമയായി ഞാന്‍ കരുതുന്നു. ഇതിവിടെ നിലനിര്‍ത്തുകയോ ഡിലീറ്റുകയോ ചെയ്യല്‍ താങ്കളുടെ ഇഷ്ടം.


അഹ്‌മദികള്‍ മുസ്‌ലിംകളല്ല എന്നു മുജീബ് പറഞ്ഞത് ലത്തീഫ് ഏറ്റു പറഞ്ഞിരിക്കുകയാണ്. ഇതേ മുജീബ്, ആരാണ് മുസ്‌ലിം എന്ന ചോദ്യത്തിനു കുറച്ചു നാള്‍ മുമ്പ് നല്‍കിയ മറുപടി ശ്രദ്ധിക്കുക:


"ഇസ്‌ലാം അഞ്ചു കാര്യങ്ങളില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അവന്‍റെ ദൂതനാകുന്നു എന്ന സത്യസാക്ഷ്യം, നമസ്കാരം നിലനിര്‍ത്തല്‍, സക്കാത്ത് നല്‍കല്‍, റമദാനില്‍ നോമ്പനുഷ്ഠിക്കല്‍, സാധ്യതയുള്ളവര്‍ ഹജ്ജ് ചെയ്യല്‍ എന്ന സുസമ്മത പ്രവാചക വചനമാണ് ഇസ്‌ലാം എന്നാല്‍ എന്ത് ന്ന ചോദ്യത്തിന്‍റെ ആധികാരിക മറുപടി. ...... സമൂഹത്തില്‍ താന്‍ മുസ്‌ലിമാണെന്ന് വാദിക്കുകയും ഇസ്‌ലാമിനെ താത്വികമായി ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ മുസ്‌ലിംകളായി കണക്കാക്കുകയാണ് സാമാന്യ രീതി. രഹസ്യം അറിയുക അല്ലാഹുവിനാണ്. വിധി കല്പ്പിക്കേണ്ടതും അവന്‍ തന്നെ!" (പ്രബോധനം ഡിസം. 21, 2003)


അഹ്‌മദികളെ സംബന്ധിച്ചിടത്തോളം നബിതിരുമേനി (സ) പറഞ്ഞതാണ് അടിസ്ഥാനം. മുകളില്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കുന്ന ആരെയും കാഫിര്‍ (അവിശ്വാസി) എന്നു വിളിക്കാന്‍ അഹ്‌മദികള്‍ തയ്യാറല്ല. അഹ്‌മദികളുടെ ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് എന്നു പറയുന്ന ലത്തിഫ് ഏതെങ്കിലും പുസ്തകത്തില്‍ നിന്ന് അഹ്‌മദികള്‍ അഹ്‌മദികളല്ലാത്ത മുസ്‌ലിംകളെ കാഫിര്‍ എന്നു വിളിച്ചതായി കാണിക്കാമോ?


അഹ്‌മദികള്‍ മറ്റുമുസ്‌ലിംകളെ അല്ലാഹുവിനാല്‍ നിയുക്തനായ മഹ്‌ദി ഇമാമിന്‍റെ ജമാഅത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവിന്‍റെ തൃപ്തിക്കു പാത്രീഭവിക്കണമെങ്കില്‍ അല്ലാഹുവിനാല്‍ നിയുക്തനായ മഹ്‌ദി ഇമാമിനെ സ്വീകരിക്കണം എന്നു അഹ്‌മദികള്‍ വിശ്വസിക്കുന്നു.


സുസമ്മതമെന്നു മുജീബ് തന്നെപറഞ്ഞ മേല്‍ പ്രവാചക വചനത്തിനെതിരായി എന്തെങ്കിലും അധ്യാപനങ്ങള്‍ അഹ്‌മദികള്‍ ചെയ്യുന്നതായി മുജീബിനോ ലത്തീഫിനോ ചൂണ്ടിക്കാണിക്കാനുണ്ടോ?


'സമൂഹത്തില്‍ താന്‍ മുസ്‌ലിമാണെന്ന് വാദിക്കുകയും ഇസ്‌ലാമിനെ താത്വികമായി ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ മുസ്‌ലിംകളായി കണക്കാക്കുകയാണ് സാമാന്യ രീതി. രഹസ്യം അറിയുക അല്ലാഹുവിനാണ്. വിധി കല്പ്പിക്കേണ്ടതും അവന്‍ തന്നെ'


സമൂഹത്തില്‍ തങ്ങള്‍ മുസ്‌ലിമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവരാണ് അഹ്‌മദികള്‍. അങ്ങനെയുള്ള അഹ്‌മദികള്‍ മുസ്‌ലിംകളല്ല എന്നു പറയാന്‍ മൗദൂദിക്കും, മുജീബിനും, ലത്തീഫിനും അല്ലാഹു രഹസ്യജ്ഞാനം വല്ലതും നല്‍കിയോ?


'ജമാഅത്തെ ഇസ്‌ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്.'


ഇതെന്താണെന്ന് ലത്തീഫ് വ്യക്തമാക്കണം.


എന്‍റെ കമന്‍റ് ഡിലീറ്റാന്‍ അദ്ദേഹം കണ്ടുപിടിച്ച ന്യായം:

തന്റെ മതപരമായ വിശദീകരണം കല്‍കി വീണ്ടും നല്‍കിയത് വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ ഡിലീറ്റ് ചെയ്യുകയല്ലാതെ നിവൃത്തിയില്ല. മാത്രമല്ല അതില്‍ വലിയ കാര്യവും കാണുന്നില്ല. എങ്കിലും അതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഞാന്‍ പറഞ്ഞ് പോയത് കൊണ്ട് വ്യക്തമാക്കേണ്ടതുണ്ട്. അത് ഇതാണ്.


kalki said.


 'ജമാഅത്തെ ഇസ്‌ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്.'


ഇതെന്താണെന്ന് ലത്തീഫ് വ്യക്തമാക്കണം.


ഇസ്‌ലാമില്‍ നിന്നു പുറത്താക്കലും പുറത്തുപോയവരെ കൊല്ലലും ജമാ‌അത്തെ ഇസ്‌ലാമിയുടെ ജോലിയാണ്.

മുഹമ്മദീയ ശരീഅത്തനുസരിക്കുന്ന മുസ്‌ലിമിന് ഇത്രയും വലിയ കള്ളം ഇങ്ങനെ ആരോപിക്കാനാവില്ല. മൗദൂദിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഖാദിയാനികള്‍കെതിരെ ഇസ്‌ലാമിന്റെ നിലപാട് വ്യക്തമാക്കിയ അദ്ദേഹത്തിന്റെ പുസ്തകമായ ഖാദിയാനി മസ്അലയെ എടുത്ത് പറയാറുണ്ട്. വിഷയവുമായി ബന്ധമില്ലെങ്കിലും ഇവിടെ മൗദൂദിയുടെ നിലപാട് കൂടുതല്‍ വ്യക്തമാക്കാനാണ്. ഖാദിയാനികള്‍ മറ്റുമുസ്ലിംകളെ നിഷേധികളായി കാണുന്നില്ലെങ്കില്‍ എനിക്കതില്‍ സന്തോഷമേ ഉള്ളൂ. അത്രയും അവര്‍ സത്യത്തോടടുത്തല്ലോ.

ഒരു പ്രസ്ഥാനത്തെക്കുറിച്ച് തികച്ചും വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും. അതിനു പറുപടി പറയുംമ്പോള്‍ ആ കമന്‍റുകള്‍ ഡിലീറ്റുകയും ചെയ്യുന്നത് ഏത് തത്ത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണാവോ? മൗദൂദിയന്‍ തത്വശാസ്ത്രത്തില്‍ കളവുപറയലും നിരപരാധികളെക്കൊല്ലലും എല്ലാം എല്ലാം 'ജാഇസാ'ണല്ലോ; പലപ്പോഴും 'ഫര്‍സു' തന്നെയും ആകും. ഇസ്‌ലാമില്‍ നിന്നു പുറത്താക്കലും പുറത്തുപോയവരെ കൊല്ലലും ജമാ‌അത്തെ ഇസ്‌ലാമിയുടെ ജോലിയാണ്. എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഞാന്‍ നടത്തിയ ഗുരുതരമായ വ്യാജമായി ലത്തീഫ് കണ്ടത്. അതിനു ഞാന്‍ നല്‍കിയ തെളിവുകളും ലത്തീഫ് ഡിലീറ്റി.  അതിപ്രകാരമായിരുന്നു:

ഇതില്‍ എന്താണ് വ്യാജം? ലത്തീഫിന്‍റെ പോസ്റ്റില്‍ തന്നെ ഇതുള്ള തെളിവുണ്ടല്ലോ?

മൌദൂദിക്ക് പട്ടാളക്കോടതി വധശിക്ഷ വിധിക്കാന്‍ പോലും കാരണമായ കൃതിയാണ് 'ഖാദിയാനി പ്രശ്നം.' അതില്‍ പോലും അദ്ദേഹം എഴുതിയത് ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്ക് അനുവദിക്കണം എന്നാണ്.


ഇത് ഇസ്‌ലാമില്‍ നിന്നു പുറത്താക്കലല്ലേ? അമുസ്‌ലിംകളായി പ്രഖ്യാപിക്കണം എന്നു മൗദൂദി പറയുന്നതില്‍ നിന്നു തന്നെ അതുവരെ അഹ്‌മദികള്‍ മുസ്‌ലിംകളായാണ് ഗണിക്കപ്പെട്ടിരുന്നത് എന്നതിനു തെളിവാണല്ലോ.


പിന്നെ ഇസ്‌ലാമില്‍ നിന്നു പുറത്തുപോയവരെ കൊല്ലണം എന്ന മൗദൂദിയന്‍ തത്വശാസ്ത്രത്തെ ന്യായീകരിക്കാനാണല്ലോ ഈ പോസ്റ്റ് മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇനി മൗദൂദിയുടെ തന്നെ വാക്യങ്ങള്‍ ഇതാ:


'ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിറ്റെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് അരാണോ ഇസ്ലാമില്‍ നിന്നും വിശ്വാസപരവും കര്‍മ്മ പരവുമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ളതാണ് ആ നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിമാകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംകളാണെന്നു പ്രഖ്യാപിച്ചു കൊണ്ട് മുസ്ലിം സൊസൈറ്റിയില്‍ നിന്നു പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംകളെല്ലാം മുസ്ലിംകളായി കണക്കാക്കപ്പെടും. ഇസ്ലാമിന്‍റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുന്നതാണ്. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമിക വൃത്തത്തില്‍ നിന്നു പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടുന്നതാണ്.
(മുത്തദ് കി സസാ ഇസ്ലാമീ ഖാനൂന്‍ മെ)


കള്ളം പറയല്‍ അഹ്‌മദികള്‍ക്ക് നിഷിദ്ധമാണ്. തെളിവില്ലാതെ അഹ്‌മദികള്‍ ഒന്നും പറയില്ല. കള്ളം പറയല്‍ ഹലാലാക്കിയ പണ്ഡിതന്‍ താങ്കളുടെ നേതാവ് മൗദൂദി തന്നെയാണ്. അതിനും തെളിവുവേണോ?


യാതൊരു തെളിവുമില്ലാതെ ഒരു പ്രസ്ഥാനത്തിനു നേരെ വ്യാജാരോപണങ്ങള്‍ ഉന്നയിച്ച ലത്തീഫ് അതിനു നല്‍കിയ മറുപടി പ്രസിദ്ധീകരിക്കാന്‍ വിസമ്മതിക്കുക മാത്രമല്ല, വാദിയെ പ്രതിയാക്കിക്കൊണ്ട് വ്യാജം എന്‍റെ മേല്‍ കെട്ടിവെക്കുകയുമാണിവിടെ. ഞാന്‍ നല്‍കിയ തെളിവുകള്‍ക്ക് എന്തുണ്ട് ലത്തീഫിനു മറുപടി?

Wednesday, August 4, 2010

അവിടെ മൗദൂദി കൃതികള്‍ക്ക് വിലക്ക്‌

ബംഗ്ലാദേശില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍റെ കാലത്ത്, 1972-ല്‍ നിലവില്‍ വന്ന ഭരണഘടനയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന് അതിന്‍റെ 12-)൦ വകുപ്പായിരുന്നു. എല്ലാരൂപങ്ങളിലുമുള്ള മതാധിഷ്ഠിത രാഷ്ട്രീയത്തെ വിലക്കുന്നതായിരുന്നു ആ വകുപ്പ്. ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത മതനിരപേക്ഷതയും ജനാധിപത്യവും ദേശീയത്വവും സോഷ്യലിസവും സാമൂഹിക ജീവിതത്തില്‍ ഉറപ്പിക്കാന്‍ മതാസ്​പദ രാഷ്ട്രീയം നിരോധിച്ചേ മതിയാവൂ എന്ന പക്ഷക്കാരനായിരുന്നു മുജീബുര്‍ റഹ്മാന്‍. അങ്ങനെയാണ് 12-)൦ വകുപ്പ് ഭരണഘടനയുടെ ഭാഗമായത്.

1975-ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ വധിക്കപ്പെട്ടതോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം അട്ടിമറിക്കപ്പെട്ടു. ജനറല്‍ സിയാവുര്‍ റഹ്മാന്‍റെ കാലത്ത്, 1979-ല്‍, ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതനിരപേക്ഷതയും ജനാധിപത്യവുമടക്കമുള്ള തത്ത്വങ്ങള്‍ നീക്കം ചെയ്യുകയും പന്ത്രണ്ടാംവകുപ്പ് റദ്ദാക്കുകയും ചെയ്തു. അതോടെ മതാധിഷ്ഠിത രാഷ്ട്രീയം നിയമവിധേയമായി. ഈ സാഹചര്യത്തിന്‍റെ ഏറ്റവും വലിയ ഗുണഭോക്താവ് രാജ്യത്തെ മുഖ്യ മതകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സഖ്യകക്ഷി എന്ന നിലയ്ക്ക് ബംഗ്ലാദേശിന്റെ ഭരണത്തില്‍ വരെ ജമാഅത്തെ ഇസ്‌ലാമി പങ്കാളിയായി.

2008-ലെ തിരഞ്ഞെടുപ്പില്‍ ബി.എന്‍.പി.-ജമാഅത്തെ ഇസ്‌ലാമി സഖ്യം തൂത്തെറിയപ്പെടുകയും ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും ചെയ്തതിനെത്തുടര്‍ന്ന്, എഴുപതുകളുടെ അവസാനത്തില്‍ തിരസ്‌കരിക്കപ്പെട്ട മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം ബംഗ്ലാദേശില്‍ തുടങ്ങി. ഭരണകക്ഷിയായ അവാമി ലീഗിനെപ്പോലെ ജുഡീഷ്യറിയും മതേതര ജനാധിപത്യത്തിന്‍റെ പക്ഷത്താണ് നില്‍ക്കുന്നത്. ജൂലായ് 28-ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അതിന്‍റെ തെളിവാണ്. 1979-ല്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്നു നീക്കം ചെയ്ത ഭാഗങ്ങളും പന്ത്രണ്ടാം വകുപ്പും പരമോന്നത നീതിപീഠം ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നു. ഈ അനുകൂല സാഹചര്യങ്ങളുടെ ബലത്തില്‍ മതമൗലിക- തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവരുടെ പാര്‍ട്ടിയും മുന്നോട്ടു വന്നിട്ടുണ്ട്. അതിന്‍റെ പ്രത്യക്ഷ തെളിവത്രെ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ അബുല്‍ അഅ്‌ലാ മൗദൂദിയുടെ കൃതികള്‍ ലൈബ്രറികളിലും പള്ളികളിലും സൂക്ഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം.

ഈ നിരോധനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക ഫൗണ്ടേഷന്‍ ന്യായീകരിക്കുന്നത് ഇവ്വിധമാണ്: മതരാഷ്ട്ര സ്ഥാപനത്തില്‍ ഊന്നുന്ന മൗദൂദിയുടെ കൃതികള്‍ സമാധാനത്തിന്‍റെ ഇസ്‌ലാമിനു പകരം യുദ്ധത്തിന്‍റെ ഇസ്‌ലാമിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആത്മത്തോടുള്ള പോരാട്ടമാണ് വാസ്തവത്തില്‍ ഇസ്‌ലാമിലെ ജിഹാദ്. പക്ഷേ, മൗദൂദി അതിനെ അപര സംസ്‌കാരങ്ങളോടും ആധുനിക മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയോടുമുള്ള പോരാട്ടമായി വക്രീകരിച്ചിരിക്കുന്നു. ജമാഅത്ത് ഗുരുവിന്‍റെ രചനകള്‍ മതപരമായ സഹിഷ്ണുതയ്ക്കല്ല, മത തീവ്രവാദത്തിനും ഭീകരവാദത്തിനുമാണ് ഉത്തേജനം നല്‍കുന്നത്. അതിനാല്‍ത്തന്നെ അതിനു മൂക്കുകയറിട്ടേ മതിയാവൂ.

ബംഗ്ലാദേശ് സര്‍ക്കാറും ഇസ്‌ലാമിക ഫൗണ്ടേഷനും സ്വീകരിച്ച മേല്‍ നിലപാട് യാഥാര്‍ഥ്യനിഷ്ഠമാണെന്നും അബുല്‍ അഅ്‌ലാ മൗദൂദിയുടെ കൃതികള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയോടുള്ള അതിരൂക്ഷമായ എതിര്‍പ്പാണ് മൗദൂദിയന്‍ ചിന്തകളുടെ അന്തര്‍ധാര. 'ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം' എന്ന തലക്കെട്ടില്‍ നേരത്തേ പുറത്തിറക്കിയതും പില്‍ക്കാലത്ത് 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വിക വിശകലനം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചതുമായ കൃതിയില്‍, മുസ്‌ലിങ്ങള്‍ മതനിരപേക്ഷ ജനാധിപത്യമോ മതനിരപേക്ഷ ദേശീയതയോ അംഗീകരിക്കാന്‍ പാടില്ലെന്നത്രെ മൗദൂദി വാദിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ലോകം നേരിടുന്ന മൂന്നു തിന്മകളാണ് മതനിരപേക്ഷതയും ജനാധിപത്യവും ദേശീയത്വവും. മൗദൂദി എഴുതുന്നു- ''പ്രസ്തുത മൂന്നു തത്ത്വങ്ങളും അബദ്ധ ജടിലങ്ങളാണ്... മനുഷ്യന്‍ ഇന്ന് അടിപ്പെട്ടുപോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായ വേര് ആ തത്ത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നുണ്ട്... നാം നമ്മുടെ മുഴുശക്തിയുപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ.'' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വിക വിശകലനം, 2002, പു.11.) അദ്ദേഹം തുടരുന്നു- ''ആ വ്യവസ്ഥിതി (മതനിരപേക്ഷ ദേശീയ ജനാധിപത്യം) അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും. ഇസ്‌ലാമിനു സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥയ്ക്ക് സ്ഥാനമുണ്ടാവുകയില്ല.'' (അതേ പുസ്തകം, പു.22.) ജനാധിപത്യത്തെ പൈശാചിക വ്യവസ്ഥയായി വിലയിരുത്തുന്ന മൗദൂദി മുസ്‌ലിങ്ങളോട് ആവശ്യപ്പെടുന്നത് അല്ലാഹുവിന്‍റെ ഭരണം (ഖിലാഫത്ത് വ്യവസ്ഥിതി) സ്ഥാപിക്കാനാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ 'ഖിലാഫത്ത് വ്യവസ്ഥിതി'യുടെ സ്ഥാപനാര്‍ഥം പ്രവര്‍ത്തിക്കുകയെന്നത് മുസല്‍മാന്മാരുടെ ഒഴിച്ചുകൂടാനാകാത്ത കര്‍ത്തവ്യമാകുന്നു. എന്തെന്നാല്‍, നന്മ വളരുകയും തിന്മ തളരുകയും ചെയ്യണമെങ്കില്‍, തനി പൈശാചികമായ ഈ വ്യവസ്ഥ (മതനിരപേക്ഷ ദേശീയ ജനാധിപത്യം) പോയി തത്സ്ഥാനത്ത് സത്യവ്യവസ്ഥ (ഖിലാഫത്ത് അഥവാ ഇസ്‌ലാമിക ഭരണ സംവിധാനം) സ്ഥാപിതമായേ പറ്റൂ.' (അതേ പുസ്തകം, പു.23.)

മേല്‍ച്ചൊന്ന ഇസ്‌ലാമിക ഭരണസംവിധാനം സ്ഥാപിക്കുക എന്നത് മുസ്‌ലിങ്ങളുടെ മതപരമായ ബാധ്യതയാണെന്ന് അടിവരയിട്ടു പറഞ്ഞ മൗദൂദി, പ്രസ്തുത ലക്ഷ്യം നേടുന്നതിനു തത്ത്വോപദേശങ്ങളും പ്രസംഗങ്ങളും മാത്രം മതിയാവില്ല എന്നു വ്യക്തമാക്കുകകൂടി ചെയ്തിട്ടുണ്ട്. ജമാഅത്ത് സ്ഥാപകന്‍ പറയുന്നു- ''അല്ലാഹുവിന്റെ ഭൂമിയില്‍നിന്ന് നാശമര്‍ദനങ്ങളെ എന്നെന്നേക്കുമായി വിപാടനം ചെയ്യണമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍... വെറും ഉപദേഷ്ടാക്കളും പ്രാസംഗികന്മാരും മാത്രമായിക്കൊണ്ട് പ്രവര്‍ത്തിക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം തീരെ നിഷ്ഫലവും നിഷ്പ്രയോജനവുമാകുന്നു'' (മൗദൂദി, ഖുത്തബാത്ത്, 1952, പു. 364.)

ഫലവത്തായ മാര്‍ഗം എന്താണെന്നു മൗദൂദി തുടര്‍ന്നു വ്യക്തമാക്കുന്നുണ്ട്. ഭൂമിയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ ജിഹാദ് എന്ന ഉപകരണമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്കനുസൃതമല്ലാത്ത എല്ലാഭരണസംവിധാനങ്ങളും നിര്‍മാര്‍ജനം ചെയ്യാനുള്ള ''അശ്രാന്ത പരിശ്രമത്തിനും ത്യാഗത്തിനുമാണ് ഇസ്‌ലാമിന്റെ ഭാഷയില്‍ ജിഹാദ് അഥവാ സമരം എന്നുപറയുന്നത്'' എന്ന് അദ്ദേഹം വിശദീകരിക്കുന്നു. (അതേപുസ്തകം, പു. 369.) ആചാര്യന്‍ ഇപ്രകാരം തുടരുന്നു: ''ഈ ദീന്‍ (ഇസ്‌ലാം) സത്യമാണെന്ന് യഥാര്‍ഥത്തില്‍ നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഇതിനെ ഭൂമുഖത്ത് സ്ഥാപിക്കാനായി സര്‍വശക്തിയും പ്രയോഗിച്ച് അതിനെ സുസ്ഥാപിതമാക്കുകയോ അല്ലാത്തപക്ഷം അതേ പരിശ്രമത്തില്‍ ജീവനെ ബലിയര്‍പ്പിക്കുകയോ അല്ലാതെ നിങ്ങള്‍ക്ക് ഗത്യന്തരമില്ല.'' (അതേ പുസ്തകം, പു. 387.)

മൗദൂദിയുടെ 'ജിഹാദ്' എന്ന പുസ്തകത്തിലും ഇതേ ആശയങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അഹിംസ ബുദ്ധിക്കോ പ്രകൃതിക്കോ നിരക്കാത്തതാണെന്നാണ് മൗദൂദി ആ കൃതിയില്‍ പറയുന്നത്. ദൈവിക വ്യവസ്ഥയായ ഇസ്‌ലാമിനു മുമ്പില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെയുള്ള ഹിംസ മുസ്‌ലിങ്ങളുടെ മതപരമായ ബാധ്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. രക്തംചിന്തലിനെ മതത്തിന്‍റെ പേരില്‍ മൗദൂദി ന്യായീകരിക്കുന്നുണ്ട്. മനുഷ്യജീവന്‍ ആദരണീയമാണെന്നാണ് ഇസ്‌ലാമിന്റെ നിലപാടെങ്കിലും മൗദൂദി അതിനെ തിരുത്തുന്നു. ഒരാള്‍ അന്യായം പ്രവര്‍ത്തിക്കാത്ത കാലത്തോളമേ അയാളുടെ ജീവന് ആദരണീയതയുള്ളൂ എന്നാണ് മൗദൂദിയുടെ വിധിതീര്‍പ്പ്. പക്ഷേ, അന്യായവും അനീതിയും എന്തെന്നു തീരുമാനിക്കുന്നത് ആരാണ്? മതനേതൃത്വമായിരിക്കും അത് ചെയ്യുന്നത്. വല്ലവരും ഇസ്‌ലാംമതത്തില്‍നിന്ന് മാറുന്നതോ ഇസ്‌ലാമിന്‍റെ സാമ്പ്രദായിക വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യുന്നതോ പ്രവാചകനെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതോ മാത്രമല്ല, ഇസ്‌ലാമിക രാഷ്ട്രീയത്തിനു പകരം മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതുപോലും അവരുടെ ദൃഷ്ടിയില്‍ അന്യായവും അനീതിയുമായിരിക്കും. അത്തരം ഘട്ടങ്ങളില്‍ ബന്ധപ്പെട്ടവരുടെ രക്തം ചിന്താതിരിക്കുന്നത് കടുത്ത പാപമായിരിക്കും എന്നത്രെ മൗദൂദിയുടെ വിലയിരുത്തല്‍. (മൗദൂദി, ജിഹാദ്, 2004, പു. 48.)

ജമാഅത്ത് ഗുരുവിന്‍റെ ചിന്തകള്‍ ആറ്റിക്കുറുക്കിയാല്‍ ലഭിക്കുന്നത് ഇതാണ് - തന്‍റെ വിഭാവനയിലുള്ള ഇസ്‌ലാം മാത്രമാണ് സ്വീകാര്യമായ ഒരേയൊരു ജീവിതവ്യവസ്ഥ. ജനാധിപത്യം ഉള്‍പ്പെടെ മറ്റെല്ലാ വ്യവസ്ഥകളും പൈശാചികവും അതിനാല്‍ത്തന്നെ വര്‍ജ്യവുമാണ്. അവയ്‌ക്കെതിരെയുള്ള പോരാട്ടംകൂടി ഉള്‍പ്പെടുന്നതാണ് ജിഹാദ്. അതാകട്ടെ മുസ്‌ലിമിന്‍റെ മതപരമായ കര്‍ത്തവ്യമാണ്. ആ കര്‍ത്തവ്യം നിവേറ്റുന്നതിനിടയില്‍ മരിക്കുന്നവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കുന്നവരാണ്. അവര്‍ അമരരാണ്.

ഈ ദിശയിലുള്ള ജമാഅത്ത് സ്ഥാപകന്‍റെ ചിന്തകള്‍ മതതീവ്രവാദത്തിനും ഭീകരവാദത്തിനും പ്രത്യയശാസ്ത്രപരമായ പിന്‍ബലം നല്‍ക്കുന്നുണ്ട് എന്നത് നിഷേധിക്കാനാവതല്ല. ബംഗ്ലാദേശില്‍ എന്നപോലെ ഇന്ത്യയ്ക്കകത്തും മറ്റു രാഷ്ട്രങ്ങളിലും മുസ്‌ലിങ്ങള്‍ക്കിടയിലെ ഒരു ചെറിയ ന്യൂനപക്ഷത്തെ തീവ്രവാദത്തിന്‍റെ പന്ഥാവിലെത്തിച്ചതില്‍ മൗദൂദിയന്‍ ചിന്തകള്‍ക്ക് അവഗണിക്കാനാവാത്ത പങ്കുണ്ട്. ആ നിലയ്ക്ക് അവയുടെ പ്രതിലോമപരത തുറന്നുകാട്ടാനുള്ള ഏതു ശ്രമവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

ഹമീദ് ചേന്നമംഗലൂര്‍, മതൃഭൂമി 05/08/2010

Tuesday, August 3, 2010

യുക്തിവാദത്തിന്‍റെ ആഴം

മത വിശ്വാസികള്‍ ശാസ്ത്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യമ്പോഴും, തങ്ങള്‍ വിശ്വസിക്കുന്ന വിശ്വാസാദര്‍ശവുമായി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ താരതമ്യം ചെയ്യുമ്പോഴും നാസ്തികര്‍ക്ക് എന്തെന്നില്ലാത്ത ഒരു കലിപ്പാണ്. യുക്തിവാദി ബ്ലോഗര്‍മാരുടെ ബ്ലോഗുകളും കമന്‍റുകളും ഇത്തരം ഹാലിളക്കത്തില്‍ നിന്നുണ്ടാകുന്ന അസഹിഷ്ണുതാ പരമായ പ്രസ്താവനകള്‍ നിറഞ്ഞു നില്‍ക്കുന്നതായിക്കാണാം. മണ്ടശിരോമണികളായ വിശ്വാസികള്‍ ശാസ്ത്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍മാത്രം വളര്‍ന്നിട്ടില്ലെന്നും അവര്‍ അവരുടെ യുക്തിഹീനമായ വിശ്വാസവും ആരാധനകളുമായി ഏതെങ്കിലും ഒരു മൂലയില്‍ ഒതുങ്ങിക്കഴിഞ്ഞാല്‍ മതിയെന്നുമാണ് യുക്തിവാദികളുടെ പക്ഷം. അങ്ങനെ ഒതുങ്ങിക്കഴിയുകയാണെങ്കില്‍ അവര്‍ക്ക് വിരോധമൊന്നുമില്ല (ഭാഗ്യം).

ഇതിപ്പോള്‍ ഇവിടെ പറയാന്‍ കാരണം, ചന്ദ്രനില്‍ ജലാംശമുണ്ടെന്നുള്ള നാസയുടെ കണ്ടുപിടിത്തത്തെത്തുടര്‍ന്ന് ഈ വസ്തുത ഭാരതീയ ഋഷിമാര്‍ രചിച്ച പൗരാണിക ഗ്രന്ഥങ്ങളില്‍ മുമ്പേതന്നെ പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടി 'ചന്ദ്രനിലെ ജലം പുതുമയല്ല' എന്ന തലക്കെട്ടില്‍ അഞ്ഞൂര്‍ രമേഷ് പണിക്കര്‍ മനോരമ പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. ഇത് കണ്ടു കലിപൂണ്ട കാല്‍‌വിന്‍ എന്ന യുക്തിവാദി ബ്ലോഗര്‍ 'അതും നമുക്കറിയാമായിരുന്നു' എന്ന പേരില്‍ ഒരു പരിഹാസ പോസ്റ്റ് ഇടുകയുണ്ടായി. പരിഹാസം എന്നതില്‍ കവിഞ്ഞ് വസ്തുനിഷ്ഠമായ ഒരു വിമര്‍ശനവും കാല്‍‌വിന്‍ അതില്‍ നടത്തിയതായി കാണാന്‍ സാധിച്ചില്ല. അതില്‍ വന്ന കമന്‍റുകളും തഥൈവ.

അഞ്ഞൂര്‍ രമേഷ് പണിക്കരുടെ വാദത്തെ ന്യായീകരിക്കുകയോ, അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുകയോ അല്ല ഈ പോസ്റ്റ്കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, യുക്തിവാദികളെന്ന് ഊറ്റംകൊള്ളുന്ന നാസ്തികരുടെ ഉപരിപ്ലവമായ സമീപനവും മതവാദികളോടുള്ള അവരുടെ പരിഹാസ പൂര്‍ണ്ണമായ നിലപാടുകളും തുറന്ന് കാണിക്കുക മാത്രമാണിവിടെ.

കാല്‍‌വിന്‍റെ പ്രസ്തുത പോസ്റ്റില്‍ കണ്ട ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ എന്‍റെ ഒരു സംശയം അവിടെ കമന്‍റി. അതിങ്ങനെ:

[[["പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി
(പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു)"

ചന്ദ്രന്‍ പ്രകാശ ശൂന്യനും സൂര്യപ്രകാശത്തിന്‍റെ പ്രതിഫലനമാണ് (വെള്ളത്തിന്‍റെ കാര്യം വിട്) ചന്ദ്രവെളിച്ചം എന്നും ഇവിടെ വ്യക്തമാകുന്നില്ലേ? ശാസ്ത്രം ഇക്കാര്യം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ളതാണ് ഹോരശാസ്ത്രം എങ്കില്‍ (അറിവുള്ളവര്‍ വ്യക്തമാക്കുക) ഇത് ചിന്തിക്കേണ്ട വിഷയം തന്നെയല്ലേ? എന്‍റെ ചെറിയ പുത്തിയില്‍ വന്ന ഒരു സംശയം ചോദിച്ചുവെന്നേയുള്ളൂ കേട്ടോ.]]]


എന്‍റെ ഈ സംശയത്തെ പരിഹസിച്ചു കൊണ്ടുള്ള കാല്‍‌വിന്‍റെ മറുപടി ഇങ്ങനെ:

[[[അദ്ദാണ് കല്‍ക്കി ഞാനും പറയണത്. കല്‍ക്കി തന്നെ കണ്ട് പിടിച്ച് വെളിച്ചത് കൊണ്ട് വരൂ. ഞാനൊണ്ട് കല്‍ക്കിക്ക് സപ്പോര്‍ട്ടായി]]]

യുക്തിവാദി കന്‍റുകളില്‍ നിഴലിച്ച പരിഹാസവും പുച്ഛവും കണ്ട ഞാന്‍ വീണ്ടും ഒരു കമന്‍റു കൂടി ഇട്ടു:

[[[ചിരിച്ചു തള്ളാന്‍ വരട്ടെ ബുദ്ധിജീവികളേ,

ഹോരശാസ്ത്രം എട്ടാം നൂറ്റാണ്ടിലാണ് എഴുതിയത്. ചന്ദ്രന്‍റെ വെളിച്ചം സൂര്യപ്രകാശത്തിന്‍റെ പ്രഫലനമാണെന്ന് ശാസ്ത്രം മനസ്സിലാക്കുന്നതിന് വളരെ മുമ്പ്.

''പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി"
(പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു) എന്ന് ഹോരശാസ്ത്ര കര്‍ത്താവ് എട്ടാം നൂറ്റാണ്ടില്‍ എങ്ങനെ എഴുതി? എന്താണ് ഇതിനുള്ള ശാസ്ത്രീയ വിശദീകരണം?]]]


ഇതിനുള്ള കാല്‍‌വിന്‍റെ മറുപടി:

[[[എനിക്കറിഞ്ഞൂടാ കല്‍ക്കി തന്നെ പറഞ്ഞു താ.]]]

[[[കല്‍ക്കീടെ കയ്യില്‍ ഹോരാശാസ്ത്രം ഒറിജിനലിന്റെ കോപ്പി കാണും എന്നൂഹിക്കുന്നു. ഒന്ന് സ്കാന്‍ ചെയ്ത് ഇട്ടേരെ.]]]


എന്‍റെ മറുപടി ഞാന്‍ ഇങ്ങനെ എഴുതി:

പറഞ്ഞു തരാം. അക്കാലത്തെ ഋഷമാര്‍ക്ക് ദൈവിക വെളിപാടിലൂടെ കിട്ടിയതാണ് ഈ ജ്ഞാനം. താങ്കള്‍ക്ക് ഇത് നിഷേധിക്കാം. പക്ഷേ, അവര്‍ക്കെങ്ങനെ ഈ അറിവ് കിട്ടിയെന്ന് 'ശാസ്ത്രീയമായി' താങ്കള്‍ തെളിയിക്കണം; അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഹോരശാസ്ത്രത്തില്‍ അങ്ങനെ ഒരു ശ്ലോകം ഇല്ല എന്നെങ്കിലും. ഇതുരണ്ടും ചെയ്യുന്നില്ല എങ്കില്‍ "എനിക്കറിഞ്ഞൂടാ" എന്നുള്ള താങ്കളുടെ പ്രസ്താവനയില്‍ ഉറച്ച് മിണ്ടാതിരിക്കണം.

ഹോരശാസ്ത്രം എട്ടാം നൂറ്റാണ്ടിലാണ് എഴുതിയത് എന്ന് വിക്കി പറയുന്നു.

The Bṛhat Parāśara Horāśāstra is a composite work of 71 chapters. The first part (chapters 1-51) dates to the 7th and early 8th centuries, and the second part (chapters 52-71) dates to the latter part of the 8th century. A commentary by Govindaswamin on the second portion, which presupposes the first, is dated to ca. 850 CE and attests to the scope of the work at that date.

ഇതിനെ അവിശ്വസിക്കാന്‍ കാരണമൊന്നും ഞാന്‍ കാണുന്നില്ല. ഉണ്ടെങ്കില്‍ കാല്‍‌വിന്‍‍ വ്യക്തമാക്കുക.

ഒറിജിനല്‍ കയ്യെഴുത്തുപ്രതി നോക്കി മാത്രമേ എന്തെങ്കിലും ക്വാട്ട് ചെയ്യാന്‍ പാടു എന്നുള്ള മുരട്ട് ന്യായവാദം ഉത്തരം മുട്ടുമ്പോള്‍ കാട്ടുന്ന കൊഞ്ഞനത്തിന്‍റെ ഗണത്തില്‍ പെടുത്തി അവഗണിക്കുന്നു.]]]


കാല്‍‌വിന്‍ ഇപ്പോഴും മൗനം പാലിക്കുന്നു. ചിലപ്പോള്‍, മണ്ടശിരോമണിയായ ഈ മതവിഡ്ഢിയുടെ വിഡ്ഡിച്ചോദ്യം മറുപടി അര്‍ഹിക്കാത്തത് കൊണ്ടായിരിക്കാം!

Sunday, August 1, 2010

മൗദൂദി 'വായന'കള്‍ക്ക് രാഹുകാലം

Jihad is at the same time offensive and defensive-Maulana Maududi

ജമാഅത്ത് ഇസ്‌ലാമി അടക്കമുള്ള നിരവധി മുസ്‌ലീം സംഘടനകളുടെ ആത്മീയാചാര്യന്‍ മൗലാന മൗദൂദിയുടെ പുസ്തകങ്ങള്‍ ഇസ്‌ലാമിക ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ നിരോധിച്ച വാര്‍ത്ത പൊതുവില്‍തന്നെ കൗതുകവും അമ്പരപ്പുമാണ് ഉണ്ടാക്കിയിരിക്കുന്നത്. പക്ഷേ നിരോധിച്ചത് പാകിസ്താനല്ല ബംഗ്ലാദേശാണ് എന്നതുകൊണ്ട് അത്ര വലിയ ഞെട്ടലിന് കാരണവുമില്ല. പാകിസ്താനെ പോലെയല്ല ബംഗ്ലാദേശ് എന്നതുകൊണ്ടാണത്. പക്ഷേ മൗദൂദിയുടെ അടിസ്ഥാന ആശയങ്ങളെ ഉപജീവിച്ച് രൂപമെടുത്ത ജമാഅത്ത് ഇസ്‌ലാമി സജീവമായി പ്രവര്‍ത്തിക്കുകയും സക്രിയമായി സമൂഹത്തില്‍ ഇടപെടുകയും ചെയ്യുന്ന കേരളത്തില്‍ പോലും അത് വലിയ വാര്‍ത്താപ്രാധാന്യം നേടിയില്ല എന്നതാണ് അതിലും അത്ഭുതം. പാകിസ്താനിലും ബംഗ്ലാദേശിലും ശക്തമായ സാന്നിധ്യവും പ്രവര്‍ത്തനവുമുള്ള സംഘടനയാണ് ജമാഅത്ത് ഇസ്‌ലാമി. ബംഗ്ലാദേശിലെ പള്ളികളിലോ ലൈബ്രറികളിലോ ഇനി മൗദൂദിയുടെ പുസ്തകങ്ങള്‍ ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്‍റെ ഉത്തരവ്. ഒരു പുസ്തകത്തെ നിരോധിക്കാന്‍ കഴിയുന്നതിന്‍റെ പ്രായോഗിക സാധ്യത സംബന്ധിച്ച് സംശയം തോന്നാമെങ്കിലും നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന്‍റെ കൗതുകം തന്നെയാണ് അതിന്‍റെ വാര്‍ത്താപ്രാധാന്യവും.

തീവ്രവാദപരമായ നിലപാടുകള്‍ ഉയര്‍ത്തുന്ന വാദഗതികളാണ് പുസ്തകങ്ങളിലുള്ളതെന്ന് കണ്ടാണ് പുസ്തകം നിരോധിച്ചതെന്ന് സര്‍ക്കാരിന്‍റെ കീഴിലുള്ള ഇസ്‌ലാമിക ഫൗണ്ടേഷന്‍ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമിന്‍റെ സമാധാന ശൈലിയ്ക്കും ചിന്താധാരകള്‍ക്കും എതിരായ സങ്കല്‍പ്പനങ്ങളാണ് സയീദ് അബുല്‍ അലാ മൗദൂദിയുടെ ആശയങ്ങളില്‍ ഉള്ളതെന്ന് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ ഷമീം മുഹമ്മദ് അഫ്ജല്‍ പറയുന്നു. മൗദൂദിയുടെ ആശയങ്ങള്‍ അനുവര്‍ത്തിക്കുന്ന പല സംഘടനകളും ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ വ്യാപകമാണെന്നും ഷമീം മുഹമ്മദ് ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അവാമി ലീഗ് ഭരിക്കുന്ന ബംഗ്ലാദേശില്‍ ഏതായാലും രൂക്ഷവിമര്‍ശനത്തിന് കാരണമായിട്ടുണ്ട് പുസ്തക നിരോധനം. രാജ്യത്തെ 24,000 വരുന്ന ലൈബ്രറികളില്‍ നിന്ന് എത്രയും വേഗത്തില്‍ പുസ്തകങ്ങള്‍ നീക്കം ചെയ്യാനാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം. സര്‍ക്കാര്‍ തീരുമാനം ഇസ്‌ലാമിനെതിരായ നീക്കമാണെന്ന് ജമാഅത്ത് നേതാവ് എടിഎം അഹ്‌സറുല്‍ ഇസ്‌ലാം പ്രതികരിച്ചു.

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തീവ്രവാദം ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശില്‍ ശക്തമാകുന്ന തീവ്രവാദ പ്രവണതകളെ ചെറുക്കുന്നതിന്‍റെ ഭാഗമാണ് തീരുമാനമെങ്കിലും അത് ഒരു പുസ്തകം നിരോധിച്ചതുകൊണ്ട് മാത്രം പ്രതിരോധിക്കാന്‍ കഴിയുന്നതാണോ എന്ന ചോദ്യവും പ്രസക്തമാണ്. എന്നാല്‍ നിരോധനത്തിന് ചില രാഷ്ട്രീയമായ ചേരിതിരിവുകള്‍ കാരണമാണെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്. മൗദൂദിയന്‍ സിദ്ധാന്തത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ച് ഭിന്നാഭ്രിപായങ്ങളും തര്‍ക്കങ്ങളും ബംഗ്ലാദേശില്‍ ഉണ്ടെങ്കിലും ഇത് അവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നതാണ് സത്യം. തീവ്രവാദ നിലപാടുള്ള ചില ഇസ്‌ലാമിക സംഘടനകളുടെ രാഷ്ട്രീയവും പ്രായോഗിക സമീപനങ്ങളുമെല്ലാം രാഷ്ട്രീയ വിവാദമായി മാറിക്കഴിഞ്ഞിരിക്കുന്ന കേരളത്തില്‍ മൗദൂദി ഒരു പ്രധാന ചര്‍ച്ചാ വിഷയം തന്നെയാണ്. താലിബാനും അല്‍ഖ്വെയ്ദയുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൗദൂദിയുടെ പുസ്തകം വായിച്ചിട്ടല്ലെന്നും പിന്നെ എന്തിനാണ് അദ്ദേഹത്തിന്‍റെ പുസ്തകം മാത്രം നിരോധിക്കുന്നത് എന്നുമാണ് നിരോധനത്തെ എതിര്‍ക്കുന്ന സംഘടനകള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ചോദിക്കാനുള്ളത്. ഈ ചോദ്യവും പ്രസക്തമാണ്. അമ്പതും അറുപതും വര്‍ഷമായി മൗദൂദിയുടെ പുസ്തകങ്ങളും ആശയങ്ങളും ലോകത്തുണ്ട്. എന്നിട്ട് എന്ത് കുഴപ്പമാണ് ഉണ്ടായത് എന്നാണ് നിരോധനത്തെ എതിര്‍ക്കുന്നവരുടെ ചോദ്യം. മാത്രമല്ല ഇതിന്റെ പേരില്‍ കൂടുതല്‍ സംഘര്‍ഷ സാധ്യതകള്‍ക്ക് അത് വഴിതെളിയിക്കുമെന്നും ആശങ്കയുണ്ട്.

ജനസംഖ്യയില്‍ 90 ശതമാനം മുസ്ലിങ്ങളുള്ള ബംഗ്ലാദേശില്‍ സര്‍ക്കാരിന്‍റെ തീരുമാനം വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 'നൊട്ടോറിയസ് റാഡിക്കല്‍ മുസ്‌ലീം ഐഡിയോളജിസ്റ്റ്' എന്നാണ് മൗദൂദിയെ പാശ്ചാത്യ-ജനാധിപത്യ രാജ്യങ്ങളും പുരോഗമന-ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിലയിരുത്തുന്നത്. തീവ്രചിന്താഗതിക്കാരനായ ഇസ്‌ലാമിക മൗലികവാദിയാണ് അദ്ദേഹം. മതമൗലികവാദവും കൃത്യമായി ഇസ്‌ലാമിക രാഷ്ട്രവാദം ഉയര്‍ത്തുന്ന ചിന്താധാരകളും പ്രത്യയശാസ്ത്രവുമാണ് മൗദൂദിയന്‍ സിദ്ധാന്തത്തിന്‍റെ അടിത്തറ. 1903 ല്‍ ജനിച്ച 1979 ല്‍ ലോകത്തോട് വിടപറഞ്ഞ മൗദൂദി എഴുതിയ പുസ്തകങ്ങള്‍ ലോകത്തെ തീ പിടിപ്പിക്കാന്‍ പോന്നവയാണെന്നാണ് പ്രധാന വിമര്‍ശനം. കേരളത്തില്‍ ലീഗ് അടക്കമുള്ള മുസ്‌ലീം ഭൂരിപക്ഷ പ്രാതിനിധ്യമുള്ള സംഘടനകള്‍ പ്രകടമായ അര്‍ത്ഥത്തില്‍ തത്വത്തിലെങ്കിലും ജമാ അത്ത് ഇസ്‌ലാമിക്കും മൗദൂദിയന്‍ പരികല്‍പ്പനകള്‍ക്കും എതിരാണ്. അതേസമയം ലോകത്ത് മൗലിക-തീവ്ര നിലപാട് പുലര്‍ത്തുന്ന ഇസ്‌ലാം അടിസ്ഥാന സംഘടനകളിലും പണ്ഡിതരിലും വലിയ സ്വാധീനം ചെലുത്താന്‍ മൗദൂദിക്ക് കഴിഞ്ഞിട്ടുമുണ്ട്.

1927 ലാണ് മൗദൂദിയുടെ ആദ്യപുസ്തകം പുറത്തിറങ്ങുന്നത്. ജിഹാദ് ഇന്‍ ഇസ്‌ലാം എന്നാണ് പുസ്തകത്തിന്റെ പേര്. അധികാര-മൂലധന വ്യവസ്ഥകളെ അട്ടിമറിക്കാന്‍ കഴിയാവുന്ന തരത്തില്‍ ശക്തമായി ഇസ്‌ലാം വളരണമെന്ന് ആദ്യപുസ്തകത്തില്‍ തന്നെ മൗദൂദി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതിന് വേണ്ടി ഏത് സാമൂഹ്യനിയമങ്ങളേയും മുന്‍വിധികളേയും പ്രതിരോധിക്കുകയോ തകര്‍ക്കുകയോ ചെയ്യാമെന്നും പറയുന്നു. 1971 ലെ യുദ്ധത്തിന് ശേഷം രൂപീകരിക്കപ്പെട്ടതാണ് ബംഗ്ലാ-ഭരണവ്യവസ്ഥ. ഭരണകൂടവും ജനസാമാന്യവും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കെടുതികള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്.

സാങ്കേതികമായി പറഞ്ഞാല്‍ ബംഗ്ലാദേശ് ഇന്നൊരു മതനിരപേക്ഷ രാഷ്ട്രമാണ്. അവരുടെ ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത എന്ന വാക്ക് നീക്കം ചെയ്ത ഭേദഗതി മാസങ്ങള്‍ക്ക് മുമ്പാണ് ബംഗ്ലാദേശ് സുപ്രീംകോടതി റദ്ദാക്കിയത്. മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ നിരോധിക്കാനാണ് സര്‍ക്കാര്‍ ഇനി മുന്നോട്ടുപോകുന്നത്. ജമാ അത്ത് ഇസ്‌ലാമിയും അതില്‍ നിരോധിക്കപ്പെട്ടേക്കാം എന്നാണ് സൂചന. പുതിയ നീക്കങ്ങള്‍ അവരേ വെറുതെയിരുത്തില്ലെന്ന് ഉറപ്പ്.

സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടോടെ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ പിന്തുണയോടെ യുദ്ധാനന്തരം അധികാരത്തില്‍ വന്ന ഷെയ്ഖ് മുജിബൂര്‍ റഹ്മാനേയും കുടുംബത്തെയേും വധിച്ചുകൊണ്ട് മൗലികവാദം അടിച്ചേല്‍പ്പിക്കുകയാണ് 70 കളുടെ മധ്യത്തില്‍ ബംഗ്ലാദേശില്‍ നടന്നത്. സിയാവുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് മതനിരപേക്ഷത എന്ന നിര്‍വചനം എടുത്തുകളഞ്ഞ് ജനാധിപത്യ-സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളുടെ മുന ഒടിച്ചുകളഞ്ഞത്. എന്നാല്‍ പിന്നീട് അഫ്ഗാനിലേയും പാകിസ്താനിലേയും ശക്തമായ തീവ്രവാദ രൂപത്തിന്റെ ബഹിര്‍ഗമനം പല വിധത്തില്‍ ബംഗ്ലാദേശ് അനുഭവിച്ചിട്ടുണ്ടെന്നതിന് അവരുടെ ചരിത്രവും വര്‍ത്തമാനവും തന്നെ സാക്ഷി. 1971-ലെ യുദ്ധകാലത്ത് പങ്കെടുത്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ജമാഅത്ത് ഇസ്‌ലാമിയുടെ അഞ്ച് പ്രമുഖ നേതാക്കളാണ് ആരോപണവിധേയരാകുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തത്. ബംഗ്ലാദേശില്‍ ശക്തമായ സംഘടനയായിട്ടും 2010 ല്‍ തന്നെ 65 ഓളം ജമാഅത്ത് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. റഹ്മാന്‍ നിസാമിയാണ് ഇപ്പോഴത്തെ ജമാ അത്ത് നേതാവ്. ബംഗ്ലാദേശില്‍ ഏകദേശം 2,70,000 പള്ളികളുണ്ട്. ഇതില്‍ നല്ലൊരു ശതമാനം സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പള്ളികളാണ്. സര്‍ക്കാര്‍ തീരുമാനം കൊണ്ട് മാത്രം നിരോധിക്കാവുന്നതോ വായിക്കപ്പെടാതെ പോകുന്നതോ അല്ല പുസ്തകങ്ങള്‍ എന്നതുകൊണ്ട് ഒരു രാഷ്ട്രീയ തീരുമാനം എന്ന നിലയില്‍ മാത്രമാണ് പലരും ഈ മൗദൂദി നിരോധനത്തെ നോക്കിക്കാണുന്നത്.

ജന്മം കൊണ്ട് മൗദൂദി ഇന്ത്യക്കാരനാണെങ്കിലും പാകിസ്താനായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. മതപണ്ഡിതന്‍, മൗലികവാദപരമായ ചിന്തകളുള്ള രാഷ്ട്രീയ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലാണ് മൗദൂദിയെ ലോകം വിശേഷിപ്പിക്കുന്നത്. 1903 സെപ്തംബര്‍ 25 ന് ഇന്ത്യയിലെ ഔറംഗബാദില്‍ ജനിച്ചു. 1918 ല്‍ ബിജ്‌നൂര്‍ പത്രത്തിലൂടെ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ച അദ്ദേഹം ജബല്‍പൂരില്‍ നിന്നുള്ള ഡെയിലി ടൈംസ് പത്രത്തിലേക്ക് മാറി. പിന്നീട് മുസ്‌ലീം എന്ന പത്രത്തിന്‍റെ പത്രാധിപരായി. അപ്പോഴേക്കും മതപാണ്ഡിത്യം നേടിയ മൗദുദി മതപ്രബോധനത്തിലും ശ്രദ്ധാലുവായിരുന്നു. 1925 ല്‍ അല്‍ ജമീയ പത്രത്തില്‍ എഡിറ്ററായി ചുമതലയേറ്റു. 1927 ല്‍ ജിഹാദി ആഹ്വാനവുമായി ആദ്യപുസ്തകവും പുറത്തിറങ്ങി. 1941 ല്‍ ജമാഅത്ത് ഇസ്‌ലാമിയും സ്ഥാപിച്ചു. ജമാഅത്തിന്‍റെ ആദ്യ അമീര്‍ ആയി മൗദൂദി മാറി. പിന്നീടുള്ള പ്രവര്‍ത്തനമണ്ഡലം പാകിസ്താനായി മാറി. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രബോധനങ്ങളും മൗദൂദിയുടെ ആശയത്തില്‍ പിറവികൊണ്ടു. എല്ലാ രംഗത്തും ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കാന്‍ മുറവിളി കൂട്ടിയ അദ്ദേഹം 1948 ല്‍ ജയില്‍ ശിക്ഷയും അനുഭവിച്ചു.

ശരി അത്ത് നിയമങ്ങള്‍ക്ക് മാത്രമേ യഥാര്‍ത്ഥ ഇസ്‌ലാമിക സമൂഹത്തെ മാറ്റിത്തീര്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം ജനാധിപത്യ-ഭരണവ്യവസ്ഥകളെ നിരസിച്ചു. ആയിരത്തോളം തീപ്പൊരി ചിതറുന്ന മതപ്രസംഗങ്ങള്‍, നൂറിലധികം പുസ്തകങ്ങള്‍ ഇതായിരുന്നു മൗദൂദിയുടെ ബൗദ്ധികസമ്പത്ത്. ഇത് പലതും ഇസ്‌ലാം വിഭാഗത്തിന് പുറത്തുള്ള ജനസമൂഹത്തിനും മതങ്ങള്‍ക്കും എതിരായിരുന്നു. ഈജിപ്തിലെയും പലസ്തീനിലെയും ചില ചിന്തകര്‍ മുതല്‍ ഇറാനിലെ ആയത്തൊള്ള ഖുമൈനി വരെ ഈ ആശയങ്ങളുടെ പേരില്‍ മൗദൂദിയോട് അനുഭാവം പുലര്‍ത്തി. ഖുറാന് തന്‍റെതായ ശൈലിയുള്ള പുതിയ തര്‍ജ്ജമയും ആഖ്യാനവും അദ്ദേഹം രചിച്ചു. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത മതരാഷ്ട്രവാദം ഉയര്‍ത്തിയ അദ്ദേഹം ഭരണ പുനസ്ഥാപനവുമാണ് വിശുദ്ധയുദ്ധം അഥവാ ജിഹാദ് എന്ന് പ്രചരിപ്പിച്ചത് ഒട്ടേറെ ശത്രുക്കളെയും സൃഷ്ടിച്ചു. 1964 ല്‍ വീണ്ടും ജയില്‍ശിക്ഷ അനുഭവിച്ച മൗദൂദി 1979 ല്‍ അമേരിക്കയില്‍ ചികിത്സക്കിടയിലാണ് ലോകത്തോട് വിട പറഞ്ഞത്. ലാഹോറിലാണ് സംസ്‌കരിച്ചത്. എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് മൗലാന മൗദൂദിയെങ്കിലും ആദ്യമായാണ് ഒരു രാജ്യം അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റ് ലേഖനങ്ങളും നിരോധിക്കുന്നത്. ഇസ്‌ലാമിക ഭൂരിപക്ഷ രാജ്യത്തിലാണ് അതുണ്ടായത് എന്നൊരു ഭിന്നസവിശേഷതയും ഇതിനുണ്ട്.

ഭിന്നമായ കാരണങ്ങളാല്‍ ലോകത്ത് നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഹിറ്റ്‌ലര്‍, അലക്‌സാണ്ടര്‍ സോള്‍ഷനിത്സിന്‍, ജോര്‍ജ് ഓര്‍വെല്‍, അല്‍ഡസ് ഹക്‌സിലി, വോള്‍ട്ടയര്‍, നബക്കോവ്, കാഫ്ക, ചെക്കോവ്, നീഷെ, ബട്രാന്‍ഡ് റസ്സല്‍, ഡി.എച്ച് ലോറന്‍സ്, ബോറിസ് പാസ്റ്റര്‍നാക്, സല്‍മാന്‍ റുഷ്ദി, തസ്‌ലീമ നസ്‌റീന്‍ എന്നിവര്‍ മുതല്‍ അരുന്ധതി റോയിയും നോം ചോംസ്‌കിയും വരെ ഇത്തരത്തില്‍ നിരോധിക്കപ്പെട്ട രചനകളുടെ വ്യാഖ്യാതാക്കളാണ്. ഇവയില്‍ പലതും വിമത രാഷ്ട്രീയ-ലൈംഗിക ശൈലികളുടെ പേരില്‍ നിരോധിക്കപ്പെട്ടവരാണ്. എന്നാല്‍ മൗദൂദിയുടേത് മതശാസനകളുടെ പേരിലാണ്. കാര്‍ട്ടൂണ്‍ വരച്ചതിന്‍റെ പേരിലും പെയിന്‍റിങ്ങുകളുടെ പേരിലും കുരിശിലേറ്റപ്പെട്ടവരും കുറവല്ല. സിനിമകള്‍ക്കും ഇത്തരത്തില്‍ പല കാരണത്താല്‍ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട വലിയ ചരിത്രമുണ്ട്.

ഏതായാലും പ്രവാചകനെ നിന്ദിച്ചുവെന്നതിന്‍റെ പേരില്‍ അധ്യാപകന്‍റെ കൈവെട്ടുകയും അത് വിവാദമാകുകയും ചെയ്ത് ചൂടുപിടിച്ച സംവാദങ്ങള്‍ നടക്കുന്ന കേരളത്തില്‍ എന്തുകൊണ്ടോ മൗദൂദിയന്‍ പുസ്തക നിരോധനത്തിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല.

മതനിരപേക്ഷതയിലേക്ക് തിരികെപ്പോകാന്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്. അതേസമയം മൗദൂദി സ്ഥാപിച്ച ജമാ അത്ത് ഇസ്‌ലാമി ബംഗ്ലാദേശിലെ ഏറ്റവും വലിയ മതരാഷ്ട്രീയകക്ഷിയാണ് എന്നത് ചില്ലറ കലഹത്തിലൊന്നും നിരോധനം തീരില്ല എന്നതിന്‍റെ സൂചന നല്‍കുന്നു. എന്നാല്‍ സാങ്കേതിക നിരോധനങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും പ്രസ്ഥാനങ്ങള്‍ പേരുമാറിയും പുസ്തകങ്ങള്‍ ചട്ടമാറിയും ഇറക്കാമെന്നിരിക്കെ സാമൂഹികമായ അര്‍ത്ഥത്തില്‍ ഒരു ആശയം നിരോധിക്കാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യം പ്രസക്തം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ജമാഅത്തും ചേര്‍ന്ന് സൃഷ്ടിക്കാന്‍ പോകുന്ന പ്രതിഷേധ പ്രളയത്തില്‍ പഴയ പോരാളി മുജിബുര്‍ റഹ്മാന്റെ മകള്‍ ഷൈയ്ഖ് ഹസീനയും അവരുടെ പരിഷ്‌കാരങ്ങളും ഒലിച്ചുപോകാതിരിക്കട്ടെ.

(മാതൃഭൂമി- 02-07-2010)