Monday, July 5, 2010

മതനിന്ദയ്ക്ക് കൈവെട്ടലോ ശിക്ഷ?

മതനിന്ദ വികാര സാന്ദ്രമായ വിശ്വാസികളുടെ ഭാവുകത്വത്തെ വ്രണപ്പെടുത്തുകയും കലാപങ്ങള്‍ക്കും ലഹളകള്‍ക്കും കാരണമായിത്തീരുകയും ചെയ്യാറുണ്ട്. ഇതിനൊരുദാഹരണമാണ് വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം മേധാവിയായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കിരാത സംഭവം. ഈക്രൂരതയ്ക്കെതിരെ മനുഷ്യത്ത്വം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള എല്ലാ മനുഷ്യസ്നേഹികളും പ്രതികരിച്ചിരിക്കുന്നു. ഈ കാടത്തം തികച്ചും അപലപനീയം തന്നെ

പ്രവാചകനെയും ഇസ്‌ലാം മതത്തെയും ടി.ജെ. ജോസഫ് ആക്ഷേപിച്ചു, ഇത് മതനിന്ദയാണ്, മതനിന്ദ നടത്തിയെ ജോസഫ് ശിക്ഷാര്‍ഹനാണ്, അതുകൊണ്ട് ഞങ്ങള്‍ അയാളെ ശിക്ഷിച്ചു എന്നായിരിക്കണമല്ലോ ഈ ക്രൂരകൃത്യം ചെയ്തവരുടെ ന്യായം. ഈ സാഹചര്യത്തില്‍ മതനിന്ദയ്ക്ക് ഇസ്‌ലാം എന്തു ശിക്ഷയാണ് വിധിക്കുന്നത് എന്നു പരിശോധിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും എന്നു കരുതുന്നു.

മത നിന്ദ ഒരു പാപമാണ്. എല്ലാ സമൂഹത്തിലും ദൈവത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മത പുരുഷന്മാരെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നത്. എല്ലാ മതങ്ങളും ദൈവത്തില്‍ നിന്നുല്‍ഭവിച്ചതാണെന്നാണ് ഇസ്‌ലാമിക സങ്കല്പ്പം. മഹാന്മാരായ ആ മത പുരുഷന്മാരെ നിന്ദിക്കുന്നത് വാസ്തവത്തില്‍ പാപമായി ഇസ്‌ലാം കാണുന്നു. അത്തരം മത പുരുഷന്മാരുടെ യഥാര്‍ത്ഥ അധ്യാപനം ഉള്‍ക്കൊള്ളുന്നതിനു പകരം അവരുടെ ദൗത്യത്തിനു വിപരീതമായ നിലയില്‍ മിക്ക മതങ്ങളും അവരെ സമീപിക്കുന്നതായി ഇസ്‌ലാം കാണുന്നു. അതായത്, ദൈവത്തിലേക്കു നയിക്കാന്‍ മനുഷ്യര്‍ക്കു മാതൃകയായി മനുഷ്യര്‍ക്കിടയില്‍ ജീവിച്ച പ്രവാചകന്മാരെത്തന്നെ ദൈവമായി സങ്കല്പ്പിച്ച് ആരാധനാ മൂര്‍ത്തിയാക്കുന്നതിനോട് ഇസ്‌ലാം വിയോജിക്കുന്നു. ഈ ബ്രഹ്മാണ്ഡ കടാഹം സൃഷ്ടിച്ചു പരിപാലിക്കുന്ന സ്രഷ്ടാവായ ദൈവത്തിന്‍റെ ഉണ്മയും ഗുണങ്ങളും പ്രവര്‍ത്തനങ്ങളും മനുഷ്യന്‍ അതിന്‍റെ മഹിത ഭാവത്തില്‍ തിരിച്ചറിയണമെന്ന് ഇസ്‌ലാം അത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

മതങ്ങള്‍ തമ്മിലുള്ള ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ ഇത്തരം വിയോജിപ്പുകളില്‍ ഏറ്റവും നല്ല നിലയില്‍ ആശയ സം‌വാസം നടത്താനാണ് ഇസ്‌‌ലാമിന്‍റെ നിര്‍ദ്ദേശം. ഖുര്‍‌ആന്‍ പറയുന്നു:

"തത്ത്വജ്ഞാനവും സദുപദേശവും കൊണ്ട് നിന്‍റെ നാഥന്‍റെ മാര്‍ഗ്ഗത്തിലേക്ക് നീ ക്ഷണിക്കുക. ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ അവരോട് സം‌വാദം നടത്തുകയും ചെയ്യുക. തന്‍റെ മാര്‍ഗ്ഗത്തില്‍ ഇന്നു വ്യതിചലിച്ചു പോകുന്നവനെ സംബന്ധിച്ചു അല്ലായു നന്നായി അറിയുന്നവനാണ്. നേര്‍മാര്‍ഗ്ഗം പ്രാപിച്ചവനെയും അവന്‍ നന്നായി അറിയുന്നു"

അന്യ മതസ്ഥരുടെ ആരാധനാ മൂര്‍ത്തികളോടും, ആരാധനാ സമ്പ്രദായത്തോടും അഭിപ്രായ വ്യത്യാസം ഉണ്ടങ്കില്‍ തന്നെ അധിക്ഷേപിച്ചുകൊണ്ടോ നിന്ദിച്ചുകൊണ്ടോ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഖുര്‍‌ആന്‍ പറയുന്നു:

"അല്ലാഹുവിനു പുറ്മേ അവര്‍ മറ്റാരെ വിളിച്ചു പ്രാര്‍ഥിക്കുന്നുവോ അവരെ നിങ്ങള്‍ ശകാരിക്കരുത്; അപ്പോള്‍ ശത്രുത നിമിത്തം അവര്‍ അറിവില്ലാതെ അല്ലാഹുവിനെ ശകാരിച്ചേക്കും. ഇപ്രകാരം എല്ലാ സമുദായവും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കൃതമായിക്കാണുന്നു. പിന്നീട് അവന്‍റെ നാഥന്‍റെയടുക്കലേക്കു തന്നെയാണ് അവരുടെ മടക്കം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് അവര്‍ക്ക് അവന്‍ വിവരം നല്‍കുന്നതാണ്." (6:109).

അല്ലാഹുവിനെ ശകാരിക്കുന്നത് കേള്‍ക്കാന്‍ മുസ്‌ലിംകള്‍ ഒരിക്കലും ഇഷ്ടപ്പെടില്ല. ഈയൊരു ബോധത്തെ ഉണര്‍ത്തിക്കൊണ്ട്, എല്ലാ മത വിശ്വാസികള്‍ക്കും അവരവരുടെ ആരാധനാ മൂര്‍ത്തികളും ആരാധനാ സമ്പ്രദായവും പ്രിയപ്പെട്ടവയും പവിത്രവുമാണെന്ന അധ്യാപനമാണ്താ ഖുര്‍‌ആന്‍ നല്‍കുന്നത്. പരലോകവുമായി ബന്ധപ്പെട്ട ആരാധനയുടെ ഗുണദോഷങ്ങള്‍ നോക്കല്‍ അല്ലാഹുവിന്‍റെ പരിധിയില്‍ പെട്ടതാണ്. അതുകൊണ്ട് വിശ്വാസികള്‍ തമ്മില്‍ അത്ന്‍റെ പേരില്‍ കലഹിക്കരുത് എന്ന പൊതു തത്ത്വം ഖുര്‍‌ആന്‍ അതിന്‍റെ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു.

ആത്മീയ, ധാര്‍മ്മിക, സാമൂഹിക മൂല്യങ്ങളോടുള്ള തുറന്ന സംഘട്ടനം എന്ന നിലയില്‍ മതനിന്ദ തികച്ചും അപലപനീയമാണ്. പക്ഷേ, മതനിന്ദക്കെതിരെ നിയമ നിര്‍മ്മാണം നടത്തുന്നതിനോട് മതങ്ങളെ ബഹുമാനിക്കുന്ന ഇസ്‌ലാം യോജിക്കുന്നില്ല എന്നതാണ് വാസ്തവം. മത നിന്ദയ്ക്ക് ഇസ്‌ലാമില്‍ യാതൊരു ശിക്ഷയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. മത നിന്ദയെ ശിക്ഷമൂലം തടയാനല്ല ഇസ്‌ലാം അനുശാസിക്കുന്നത്. അത്തരം നിയമങ്ങള്‍ മനുഷ്യന്‍റെ ധൈഷണിക സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയ്യേറ്റമായി പരിണമിച്ചേക്കാമെന്ന് ഇസ്‌ലാം ന്യായമായും ഭയപ്പെടുന്നു. മതത്തിനെതിരെയും മതത്തിന്‍റെ പേരിലുള്ളതുമായ കാര്യങ്ങളോടുള്ള ബുധിപരമായ വിയോജ്ജിപ്പും മാന്യമായ വിമര്‍ശനങ്ങള്‍ പോലും സഹിക്കാനും മറുപടി പറയാനും വികാര ജീവികളായ മത വിശ്വാസികളില്‍ മിക്കവരും, പ്രത്യേകിച്ച് മുല്ലാ വര്‍ഗ്ഗം കൂട്ടാക്കില്ല. മത നിന്ദാ നിയമത്തിന്‍റെ പേരില്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പോലും വധശിക്ഷയര്‍ഹിക്കുന്ന (പാക്കിസ്താനില്‍ മതനിന്ദയ്ക്ക് വധശിക്ഷയാണ്!) കുറ്റമായി മാറ്റാന്‍ നീതിപീഠത്തിലിരിക്കുന്ന മതത്തിന്‍റെ വക്താക്കള്‍ക്ക് ഏളുപ്പമാണ്. ഇസ്‌ലാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, മതങ്ങള്‍ തമ്മിലുള്ള സം‌വാദവും ആരോഗ്യകരമായ വിമര്‍ശനങ്ങളും അത് ഇല്ലാതാക്കുന്നു. അങ്ങനെ, അതുമൂലം ലഭിക്കുന്ന ധിഷണാപരമായ ഔന്നത്യവും മനോവികാസവും ഇത് മൂലം അന്യം നിന്നുപോകുകയും ചെയ്യുന്നു.

മത നിന്ദയെ പരാമര്‍ശിച്ച ഭാഗങ്ങളിലെല്ലാം വിശ്വാസികളോട് സം‌യമനവും ആത്മ നിയന്ത്രണവും പാലിക്കാനാണ് ഖുര്‍‌ആന്‍ ആഹ്വാനം ചെയ്യുന്നത്. ഏതെങ്കിലും വിഢികള്‍ ഇസ്‌ലാം മതത്തെയോ നബി(സ) യെയോ അധിക്ഷേപിക്കുമ്പോഴേക്കും വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളുന്ന വികാര ജീവികളുടെ സമൂഹമല്ല ഇസ്‌ലാം വിഭാവന ചെയ്യുന്നത്. ഇസ്‌ലാം അതിന്‍റെ അനുയായികളുടെ ആത്മീയ ബലത്തിലും ആത്മ സം‌യമനത്തിലും വിശ്വസിക്കുന്നു. നിന്ദാ വചനം കേട്ടാല്‍ മുസ്‌ലിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഖുര്‍‌ആന്‍ പറയുന്നു:

"അവര്‍ നിരര്‍ഥക വചനം കേള്‍ക്കാനിടയായാല്‍ ഗ്വൗരവത്തോടെ നടന്നു കളയുന്നു. നിസ്സാര സംഗതികള്‍ക്കായി അവര്‍ ശണ്ഠ കൂടില്ല." (25:72).

മറ്റൊരു വചനത്തില്‍ ഖുര്‍‌ആന്‍ പറയുന്നു:

"അല്ലാഹുവിന്‍റെ വചനങ്ങളെ സംബന്ധിച്ച് നിഷേധം പ്രകടിപ്പിക്കുന്നതായും, പരിഹസിക്കപ്പെടുന്നതായും നിങ്ങള്‍ കേള്‍ക്കുന്നതായാല്‍, നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുത് എന്ന് അല്ലാഹു ഈ ഗ്രന്ഥത്തില്‍ വിധി ഇറക്കിയിട്ടുണ്ട്" (4:141)

മതം നിന്ദിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്‍റെ വിധി അവരോടൊപ്പം ഇരിക്കാതെ വിട്ടുനില്‍ക്കാനാണ്. അല്ലാതെ നിന്ദ നടത്തുന്നവരുടെ കൈ വെട്ടാനോ അവരെ കൊല്ലാനോ അല്ല.