Wednesday, September 15, 2010

നിരാശനായ മൗദൂദി!

ജമാഅത്തെ ഇസ്‌ലാമിയുടെ ആചാര്യന്‍ മൗലാനാ മൗദൂദി, അഹ്‌മദികള്‍ മുര്‍ത്തദ്ദുകള്‍ (മതപരിത്യാഗികള്‍) ആണെന്നും ഇസ്‌ലാമിക നിയമവ്യവസ്ഥ പ്രകാരം അവര്‍ വധാര്‍ഹരാണെന്നും എടുത്തുകാട്ടി തുടങ്ങിവെച്ച അഹ്‌മദിയ്യാ വിരുദ്ധ പ്രചാരണയുദ്ധത്തിനു പിന്നില്‍ ഉണ്ടായിരുന്ന ചേതോവികാരം എന്തായിരുന്നു? മുന്‍ സിമി പ്രവര്‍ത്തകനായ ലേഖകന്‍ ചരിത്ര പശ്ചാത്തലം വിവരിക്കുന്നു.



Monday, September 13, 2010

ആരാണ് മുസ്‌ലിം?


സുശീല്‍ കുമാര്‍ പി.പി. യുടെ 'നുറുങ്ങേരികള്‍' ബ്ലോഗില്‍ ചിന്തകന്‍ ഇട്ട ഒരു കമന്‍റിലെ ഭാഗമാണ് ഇങ്ങനെ ഒരു പ്രതികരണത്തിന് കാരണം. കമന്‍റിലെ ഭാഗങ്ങള്‍ താഴെ:

'ഇസ്ലാമിന്റെ അടിസ്ഥാനകാര്യ ങ്ങളെ അംങ്ങീകരിക്കുന്ന ആരും മുസ്ലീംങ്ങളായിരിക്കും. ആര്‍ക്കും അവരെ പുറത്താക്കുക സാധ്യമേ അല്ല. ഖാദ്യാനികള്‍ മുസ്ല്ലിംങ്ങളല്ല എന്നത് മൌദൂതിയുടെ തീരുമാനമല്ല. മുസ്ലീം ലോകമംങ്ങീകരിക്കുന്ന അടിസ്ഥാനങ്ങളില്‍ അവര്‍ വിത്യസ്ഥമായത് കൊണ്ടാണ് അവര്‍ അഹമദീയ(ഖാദിയാനി) ആയിമാറിയത്. അടിസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ അവരും മുസ്ലീങ്ങളായി മാറുമെന്നതില്‍ സംശയമേതുമില്ല.'

ആരാണ് മുലിം? ഒരു മുസ്ലിമിന്‍റെ യഥാര്‍ത്ഥ ഗുണങ്ങള്‍ എന്തെല്ലാം?

'ഇസ്‌ലാം അഞ്ചു കാര്യങ്ങളില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അവന്‍റെ ദൂതനാകുന്നു എന്ന സത്യസാക്ഷ്യം, നമസ്കാരം നിലനിര്‍ത്തല്‍, സക്കാത്ത് നല്‍കല്‍, റമദാനില്‍ നോമ്പനുഷ്ഠിക്കല്‍, സാധ്യതയുള്ളവര്‍ ഹജ്ജ് ചെയ്യല്‍ എന്ന സുസമ്മത പ്രവാചക വചനമാണ് ഇസ്‌ലാം എന്നാല്‍ എന്ത് എന്ന ചോദ്യത്തിന്‍റെ ആധികാരിക മറുപടി.'

ഈ ചോദ്യവും ഇത്തരവും എന്‍റെ സ്വന്തമല്ല. ജമാ‌അത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക മുഖപത്രമായ പ്രബോധനത്തില്‍ മുജീബ് നല്‍കിയതാണീ മറുപടി (പ്രബോധനം ഡിസം. 21, 2003).

ഈ പറഞ്ഞ അഞ്ചു കാര്യങ്ങളും പരിപൂര്‍ണ്ണമായി അംഗിക്കരിക്കുന്നവരാണ്  അഹ്‌മദി മുസ്‌ലിംകള്‍ എന്ന് അഹ്‌മദിയ്യാ ജമാഅത്തിനെക്കുറിച്ചു അല്പമെങ്കിലും അറിയാവുന്നവര്‍ക്കറിയാം.

മുജീബ് തുടരുന്നു: 'സമൂഹത്തില്‍ താന്‍ മുസ്‌ലിമാണെന്ന് വാദിക്കുകയും ഇസ്ലാമിനെ താത്വികമായി ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ മുസ്‌ലിമായി കണക്കാക്കുകയാണ് സാമാന്യ രീതി. രഹസ്യം അറിയുക അല്ലാഹുവിനാണ്. വിധി കല്പിക്കേന്റതും അവന്‍ തന്നെ!'

രഹസ്യജ്ഞാനങ്ങള്‍ എല്ലാം ഇപ്പോള്‍ അല്ലാഹു ജമാ‌അത്തെ ഇസ്ലാമിക്ക് തുറന്നുകൊടുത്തിരിക്കുകയാണ്ല്ലോ! അല്ലാഹുവിന്‍റെ എല്ലാ പണികളും ഈയിടെയായി അല്ലാഹു ജമാ‌അത്തെ ഇസ്ലാമിയെ ഏല്പ്പിച്ചിരിക്കുകയുമാണ്!!

Wednesday, September 8, 2010

യേശു മരിക്കുമോ?

"ഖുര്‍‌ആന്‍ ടോക്ക്" എന്ന ബ്ലോഗ് എഴുതുന്ന സാജന്‍ "യേശു മരിക്കുമോ? ഉണ്ടെന്നും ഇല്ലെന്നും ഖുര്‍ ആന്‍ പറയുന്നു" എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗിന്‍റെ ആദ്യഭാഗമാണ് താഴെ. പൂര്‍ണ്ണ രൂപം വായിക്കേണ്ടവര് ഇവിടെ ക്ലിക്കുക.

ഞാന്‍ മനസ്സിലാക്കിയത് ഖുര്‍ ആന്‍ പ്രകാരം യേശു മരിച്ചതായി മുസ്ലീമുകള്‍ വിശ്വസിക്കുന്നില്ല എന്നാണ്‌. കുരിശില്‍ കയറിയ യേശുവിനു പകരം മറ്റൊരാളെ കിടത്തി മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് ഈസാനബിയെ അല്ലാഹു ഉയിര്‍പ്പിച്ചു എന്നാണ്‌ കാണുന്നത്.


4:157-159


അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.


അതായത് ഈസാ നബിയെ ദൈവം ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉയത്തിയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലാണെങ്കില്‍ മരണവും ഇല്ല. അതായത് യേശുവിനു ഇനി മരിക്കാന്‍ സാധ്യമല്ല എന്നു തന്നെ.
സാജന്‍ പറഞ്ഞ്തുപോലെ എല്ലാ മുസ്‌ലിംകളും യേശു മരിച്ചിട്ടില്ല എന്നു വിശ്വസിക്കുന്നവരല്ല. ഭൂരിഭാഗം മുസ്ലിംകള്‍ എന്നു വേണമെങ്കില്‍ പറയാം. സാജന്‍ ഉദ്ധരിച്ച ഖുര്‍‌ആന്‍ വചനത്തില്‍ എവിടെയും യേശൂ മരിച്ചിട്ടില്ല എന്നു പറയുന്നില്ല. ഭൂരിപക്ഷം ഖുര്‍‌ആന്‍ വ്യാഖ്യാതാക്കള്ക്കും ഇവിടെ തെറ്റുപറ്റിയിരിക്കുന്നു. യേശുവിനെ വധിക്കാനോ ക്രൂശിച്ചു കൊല്ലാനോ യഹൂദികള്ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. യേശു ഒരിക്കലും മരിച്ചിട്ടില്ല എന്നല്ല. ക്രൂശു മരണത്തില്നിനന്നു രക്ഷപ്പെട്ട യേശു സ്വാഭാവിക മരണം വരിക്കുകയാണുണ്ടായത്. (കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക)

ഒരു മനുഷ്യനെ ദൈവത്തിലേക്കുയര്ത്തുക എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചു പോയി എന്നാണ് സാധാരണ അര്‍ത്ഥം. 'നാമെല്ലാം ദൈവത്തില്‍ നിന്നുള്ളവരാണ് അവനിലേക്കു തന്നെയാണ് മടക്കവും' എന്നത് സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. ദൈവത്തിലേക്കുയര്ത്തുക എന്നു പറഞ്ഞാല്‍ ദൈവസാമീപ്യം നല്‍കി അനുഗ്രഹിക്കുക എന്നും അര്ഥ‍മുണ്ട്. ഇതിവിടെ ഖുര്‍‌ആന്‍ പറയാന്‍ കാരണം യേശു വ്യാജവാദിയും ദൈവസാമീപ്യം ഇല്ലാത്തവനും ആണ് എന്നായിരുന്നു ജൂതന്മാരുടെ വിശ്വാസം. അതു തെളിയിക്കാന്‍ വേണ്ടിയാണ് അവര്‍ യേശൂവിനെ ക്രൂശിക്കാന്‍ ശ്രമിച്ചതു. ജൂതന്മാരുടെ ആ പദ്ധതി നടപ്പിലായില്ല. യേശുവിനെ ദൈവം തെന്‍റെ സാമീപ്യം നല്‍കി അനുഗ്രഹിച്ചു എന്നാണിവിടെ ഖുര്ആ്ന്‍ പറയുന്നത്. ജൂതന്മാരുടെ അവകാശവാദത്തെ അംഗിക്കരിക്കുന്ന ക്രിസ്ത്യാനികള്‍ വാസ്തവത്തില്‍ യേശൂവിനെ നിന്ദിക്കുകയാണ് ചെയ്യുന്നത്.

സാജന്‍ പറഞ്ഞത് പോലെ ഇവിടെ എവിടെയും 'ഈസാ നബിയെ ദൈവം ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉയത്തിയിരിക്കുന്നു' എന്നു ഖുര്‍‌ആന്‍ പറയുന്നില്ല. മാത്രമല്ല, ഈസാനബി (യേശു ക്രിസ്തു) മരിച്ചു പോയി എന്ന് വ്യക്തമായി തെളിയുന്ന ധാരാളം വചനങ്ങള്‍ ഖുര്‍‌ആനില്‍ ഉണ്ട് താനും അതില്‍ ചിലത്  അതിവിടെ കാണാം.

Wednesday, September 1, 2010

പ്രവാചകനായ കൃഷ്ണന്‍

ആര്‍ഷഭാരതത്തിന്‍റെ ആധ്യാത്മിക സംസ്കൃതിക്ക്‌ അടിത്തറ പാകിയ മാതാചാര്യന്‍മാരില്‍ സര്‍വോന്നതനാണ്‌ മഹാത്മാ ശ്രീകൃഷ്ണന്‍. അഹ്‌മദി  മുസ്ലിംകള്‍ ശ്രീകൃഷ്ണനെ ഒരു പ്രവാചകനായിട്ടാണ്‌ വിശ്വസിച്ചുവരുന്നത്‌. ഈ വിശ്വാസം ഭൂരിപക്ഷ മുസ്ലിംകള്‍ അംഗീകരിക്കുന്നില്ലെങ്കിലും ഉദ്ബുദ്ധരായ ചില മുസ്ലിം പണ്ഡിതന്‍മാരും നേതാക്കളും ശ്രീകൃഷ്ണന്‍ പ്രവാചകനായിരിക്കാമെന്ന അഭിപ്രായം തുറന്നുപറയാന്‍തുടങ്ങിയിട്ടുണ്ട്‌.

എല്ലാ ദേശക്കാരിലും ഭാഷക്കാരിലും പ്രവാചകാവതാരത്തിന്‍റെ അനുഗ്രഹം വര്‍ഷിക്കപ്പെട്ടതായി ഖുര്‍ആന്‍സാക്ഷ്യം വഹിക്കുന്നു. ഒരു നബിവചനപ്രകാരം അവരുടെ സംഖ്യ ഒരു ലക്ഷത്തിഇരുപത്തിനാലായിരമാണ്‌. അവരില്‍ ചിലരുടെ വൃത്താന്തങ്ങള്‍ വിശു ദ്ധഖുര്‍ആന്‍ വിവരിക്കുകയും ബാക്കിയുള്ളവരെക്കുറിച്ച്‌ സൂചനകള്‍മാത്രം നല്‍കുകയുമാണ്‌ ചെയ്തിരിക്കുന്നത്‌. എങ്കില്‍പോലും, പരിശുദ്ധ ഖുര്‍ആനില്‍ പേരുപറയപ്പെടാത്ത പല മഹാത്മാക്കളേയും മുസ്ലിംകള്‍ പ്രവാചകന്‍മാരായി അംഗീകരിച്ചുവന്നിട്ടുണ്ട്‌. അവരില്‍ ശീസ് നബി, യൂശഅ്‌ നബി, സാമുവേല്‍നബി, യര്‍മിയാ നബി, ദാനിയേല്‍ നബി, മലാക്കീ നബി തുടങ്ങിയവര്‍ പ്രസിദ്ധരാണ്‌. വേറെയും ചില നബിമാരുടെ പേരുകള്‍ തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ടെങ്കിലും അവരുടേയും നാമങ്ങള്‍ ഖുര്‍ആനില്‍ എഴുതപ്പെട്ടതായി കാണുന്നില്ല.

നബിമാരുടെ ആഗമനം ഇന്ത്യയിലും

ഭൂമുഖത്തുള്ള ജനപഥങ്ങളിലെല്ലാം പ്രവാചകാവതാരം ഉണ്ടായിട്ടുണ്ടെന്നും മുഴുവന്‍ പ്രവാചകന്‍മാരിലും വിശ്വാസമര്‍പ്പിക്കേണ്ടതാണെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു. ഖുര്‍ആന്‍റെ ഈ അധ്യാപനമനുസരിച്ച്‌ ഇന്ത്യയിലും നബിമാര്‍ ആവിര്‍ഭവിച്ചിരുന്നതായി ഇസ്ലാമിലെ ചില പുണ്യപുരുഷന്‍മാ ര്‍വ്യക്തമാക്കിയിട്ടുണ്ട്‌. ആ കൂട്ടത്തില്‍ 400 വര്‍ഷം മുമ്പ്‌ ജീവിച്ച പുണ്യപുരുഷനും എല്ലാ മുസ്ലിംകളും കക്ഷിഭേദമന്യേ ബഹുമാനിച്ചാദരിക്കുന്ന മഹാത്മാവുമായ മുജദ്ദിദ്‌ അല്‍ഫെസാനി ഹസ്‌റത്ത്‌ ശൈഖ്‌ അഹ്മദ്‌ സര്‍ഹിന്ദി (റഹ്‌) ചെയ്തിട്ടുള്ള പ്രസ്താവന ഏറെഹൃദയാവര്‍ജ്ജകവും ശ്രദ്ധേയവുമാണ്‌. അദ്ദേഹം പറഞ്ഞു:
"ഇന്ത്യയിലുള്ള ചില കബറുകള്‍; അവ നബിമാരുടേതാണെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌"
ചരിത്ര ഗവേഷകര്‍ക്ക്‌ എത്രയും പ്രയോജനപ്രദമായ ഒരടിസ്ഥാനശിലയാണ്‌അദ്ദേഹം ഇവിടെ സ്ഥാപിച്ചത്‌. ആ ദിവ്യജ്ഞാനിയുടെ വിപ്ളവാത്മകമായ ഗവേഷണവും ഈ വിഷയത്തില്‍ അല്ലാഹു അദ്ദേഹത്തിന്‌ കനിഞ്ഞേകിയ പ്രത്യേകമായ ജ്ഞാനവും, ഇന്ത്യയില്‍ നബിമാരുണ്ടായിരുന്നുവെന്ന വാദത്തിലേക്കുള്ള ഒരനര്‍ഘ സാക്ഷ്യമാണ്‌.

ആദരണീയനായ ശ്രീകൃഷ്ണന്‍

അതിപുരാതനമായ ഒരു സാംസ്‌കാരിക പൈതൃകം അവകാശപ്പെടുന്ന രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയില്‍ അവതീര്‍ണ്ണരായ മതാചാര്യന്‍മാരെ സംബന്ധിച്ച്‌ ഗവേഷണം നടത്തുമ്പോള്‍ സര്‍വാദരണീയനായി അറിയപ്പെടുന്ന മഹാത്മാവ്‌ ശ്രീകൃഷ്ണനാണെന്നുകാണാം. അദ്ദേഹത്തിന്‍റെ ഉപദേശങ്ങളും ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുള്ള ബഹുമാനാദരങ്ങളും അദ്ദേഹത്തെ ഒരു പ്രവാചകനാണെന്നുവിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. കൂടാതെ, ഇന്ത്യയില്‍തന്നെയുണ്ടായ അനേകം മുസ്ലിം പണ്ഡിതന്‍മാര്‍ ശ്രീകൃഷ്ണന്‍ ഒരു വരിഷ്ഠ വ്യക്തിയാണെന്നും പ്രവാചകനാണെന്നും വിശ്വസിച്ചു വന്നിട്ടുമുണ്ട്‌. അവരില്‍ ഒരാളായി രുന്നു ഹിജ്‌റ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഹസ്‌റത്ത്‌ മിര്‍സാ മഷര്‍ജാനെ ജാനാന് ‍സാഹിബ്‌ (റഹ്‌). ശ്രീകൃഷ്ണ മഹാരാജ്‌ അല്ലാഹുവിന്‍റെ സാമീപ്യം ലഭിച്ച ഒരു പരിപൂര്‍ണ്ണ വ്യക്തിയായിരുന്നുവെന്ന്‌ അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. തന്‍റെ ആത്മീയഗുരുവും പുണ്യാത്മാവുമായ ഹസ്‌റത്ത്‌ ഖ്വാജാ ബാക്കീബില്ലാഹ്‌ (റഹ്‌) യുടെ സന്നിധിയില്‍ ഒരിക്കല്‍ ശ്രീകൃഷ്ണനെപ്പറ്റിയുള്ള ചര്‍ച്ചയുണ്ടായപ്പോഴാണ്‌ ഹസ്‌റത്ത്‌ ജാനെ ജാനാന് ‍സാഹിബ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. മഹാരാജ്‌ കൃഷ്ണന്‍ ഒരു പ്രവാചകനായിരുന്നുവെന്ന്‌ വ്യക്തമായി പറഞ്ഞ മഹദ്‌ വ്യക്തികളും ഇന്ത്യയിലുണ്ടായിരുന്നു. ഉദാഹരണമായി ഹിജ്‌റ 13 -)o നൂറ്റാണ്ടില്‍ ജീവിച്ച മൌലാനാ ഗൌസ്‌ അലീശാഹ്‌ എന്ന മഹാന്‍ തന്‍റെ 'തദ്കിറത്തുല്‍ ഗൌസിയ്യ' എന്ന ഗ്രന്ഥത്തിലും, സുപ്രസിദ്ധ മതനേതാവും ദയൂബന്ത് അറബി കോളേജിന്‍റെ സ്ഥാപകനുമായ ഹസ്‌റത്ത്‌ മൌലാനാ മുഹമ്മദ്ഖാസിം നാനൂത്തവി സാഹിബ്‌ തന്‍റെ 'ധര്‍മ്മപ്രചാര്‍'എന്ന ഗ്രന്ഥ ത്തിലും ശ്രീകൃഷ്ണന്‍ നബിയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്‌.

നബി(സ) തിരുമേനിയുടെ സാക്ഷ്യം

ശ്രീകൃഷ്ണമഹാരാജ്‌ ഒരു പ്രവാചകനായിരുന്നുവെന്ന യാഥാര്‍ത്ഥ്യം പ്രവാചകപ്രഭുവായ ഹസ്‌റത്ത്‌ മുഹമ്മ ദ്മുസ്തഫാ (സ) തിരുമേനിയും വെളിപ്പെടുത്തിയതായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ നിന്നു മനസ്സിലാകുന്നു. ഹിജ്‌റാബ്ദം അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദയ്ലമി എന്ന പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ തന്‍റെ ഫിര്‍ദൌസുല്‍ അഖ്‌ബാര്‍, താരീഖുല്‍ഹമദാന്‍ എന്നീ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ ഒരു നബിവചനമാണ്‌ ഇതിലേക്ക്‌ സാക്ഷ്യമായി നില്‍ക്കുന്നത്‌. അതായത്‌:
"കാന ഫില്‍ ഹിന്ദി നബിയ്യുന്‍ അസ്‌വദുല്ലൌനി ഇസ്മുഹൂ കാഹിന - ഇന്ത്യയില്‍ ശ്യാമളവര്‍ണ്ണനായ ഒരുനബിയുണ്ടായിരുന്നു. കാഹിന എന്നാണ്‌ അദ്ദേഹത്തിന്‍റെ പേര്‌ "

ഹിജ്‌റാബ്ദം ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ലോകപ്രസിദ്ധനായ ആധ്യാത്മികസദ്ഗുരു ശൈഖുല്‍ അക്‌ബര്‍ ഹസ്‌റത്ത്‌ മുഹ്‌യിദ്ദിനുബ്‌നു അറബി (റഹ്) തന്‍റെ ഗ്രന്ഥത്തില്‍ എടുത്തുദ്ധരിച്ചുകൊണ്ട്‌ ഈ ഹദീസിന്‍റെ ആധികാരികത തെളിയിക്കുകയുണ്ടായി. ഇമാം ദയ്ലിമിയും ഹസ്‌റത്ത് ശൈഖുല്‍ അക്‌ബറും ഉദ്ധരിച്ച നബിവചനത്തിലെ 'കാഹിന' എന്ന നബി ശ്രീകൃഷ്ണനാണെന്ന്‌ അഹ്മദിയ്യത്തിന്‍റെ ദിവ്യസ്ഥാപകര്‍ ഹസ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്മദ്‌ (അ) പ്രസ്താവിച്ചു. കൃഷ്ണനുള്ള കന്നയ്യാ എന്ന നാമധേയമാണ്‌ മേലുദ്ധരിച്ച നബി വചനത്തില്‍ കാഹിന എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഇനി ദയ്ലമിയുടെ ഹദീസിലുള്ള വിശ്വാസ്യത ആരെങ്കിലും ചോദ്യം ചെയ്താല്‍ തന്നെയും ഇന്ത്യയില്‍ കാഹിന എന്നുപേരുള്ള ഒരു നബി ജീവിച്ചിരുന്നുവെന്ന വാര്‍ത്തക്ക്‌ ആയിരം കൊല്ലം മുമ്പുണ്ടായിരുന്ന മുസ്ലിംകള്‍ക്കിടയില്‍ പ്രചാരം ലഭിച്ചിരുന്നുവെന്ന വസ്തുത നിഷേധിക്കാനാവുകയില്ല. മാത്രമല്ല, ഹസ്‌റത്ത്‌ ശൈഖുല്‍ അക്‌ബറിന്‍റെ കാലഘട്ടത്തിലും ഈ നിവേദനത്തിന്‌ പ്രചുരപ്രചാരം സിദ്ധിച്ചതായി വ്യക്തമാകുന്നു.

പില്‍ക്കാല പണ്ഡിതന്‍മാരുടെ നിഗമനം

ഇങ്ങനെ അഹ്‌മദിയ്യാ പ്രസ്ഥാന സ്ഥാപകര്‍ക്കു മുന്‍പുതന്നെ അനേകം മുസ്ലിം ജ്ഞാനികള്‍ ശ്രീകൃഷ്ണനെ മഹാത്മാവാണെന്നും പ്രവാചകനാണെന്നും അഭിപ്രായപ്പെട്ടുവെന്നുമാത്രമല്ല, ഹസ്‌റത്ത്‌ അഹ്‌മദുല്‍മസീഹിന്‍റെ വിയോഗത്തിനുശേഷവും അഹ്‌മദികളല്ലാത്ത ഒട്ടേറെ മുസ്ലിം പണ്ഡിതന്‍മാര്‍ ശ്രീകൃഷ്ണന്‍റെ മഹത്ത്വം ഏറ്റുപറയുകയുമുണ്ടായി. അവരില്‍ ചിലര്‍ ശ്രീകൃഷ്ണന്‍ ഒരു നബിയായിരുന്നുവെന്നു സമ്മതിക്കുകയും ചെയ്തു. മൌലാനാ അബ്ദുല്‍ബാരി, ഖ്വാജാ ഹസ്സന്‍ നിസാമി, മൌലാനാ മുഹമ്മദ്‌ അജ്മല്‍ഖാന്‍, മൌലാനാ സഫറലീഖാന്‍, മൌലാനാ ഹസ്‌റത്ത്‌ മോഹാനി തുടങ്ങിയവര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളവരില്‍ പ്രമുഖരാണ്‌. ആ കൂട്ടത്തില്‍ ഖ്വാജാ ഹസ്സന്‍ നിസാമി എന്ന സുപ്രസിദ്ധ മതപണ്ഡിതന്‍ തന്‍റെ 'കൃഷ്ണന്‍ബീതി' എന്ന ഗ്രന്ഥത്തില്‍ഇപ്രകാരം രേഖപ്പെടുത്തി.
"ഇന്ത്യയില്‍ വന്നുകഴിഞ്ഞ അവ താരപുരുഷന്‍മാരിലും ധര്‍മ്മമാര്‍ഗ്ഗ ദര്‍ശകന്‍മാരിലും വിവിധ വൈശിഷ്ട്യ ങ്ങളാല്‍ അഗ്രഗണ്യനായിരുന്നു ശ്രീകൃഷ്ണന്‍"

ശ്രീകൃഷ്ണനെ സംബന്ധിച്ച്‌ ഇങ്ങനെയുള്ള പല അഭിപ്രായങ്ങളും മുസ്‌ലിം പണ്ഡിതന്‍മാര്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും തന്നെ ഒരു സമൂഹത്തിന്‍റെ വിശ്വാസമായി മാറിയിരുന്നില്ല. എന്നാല്‍, ഹദ്റത്ത് അഹ്‌മദ് ആണ് തനിക്ക്‌ അല്ലാഹുവില്‍നിന്നു ലഭിച്ച വെളിപാടുകള്‍ പ്രകാരം ശ്രീകൃഷ്ണന്‍ നബിയാണെന്ന്‌ ഉച്ചൈസ്തരം പ്രഖ്യാപിച്ചതും അതു വിശ്വാസത്തിന്‍റെ ഭാഗമാക്കി മാറ്റിയതും!

അവതാരശ്ദത്തിന്‍റെ നിര്‍വചനം

ഹിന്ദുമതഗ്രന്ഥങ്ങളില്‍ അനേകം അവതാര പുരുഷന്‍മാരുടെ വൃത്താന്തങ്ങള്‍ വിവരിക്കുന്നുണ്ട്‌. ഈ അവതാര പുരുഷന്‍മാരെല്ലാം നബിമാരായിരുന്നുവെന്നാണ്‌ അഹ്മദിയ്യാ പ്രസ്ഥാന സ്ഥാപകരുടെ നിര്‍വചനം. അറബി ഭാഷയില്‍ 'നബി' എന്ന പദത്തിന്‌ ഉപയോ ഗിക്കുന്ന അതേ അര്‍ത്ഥം തന്നെയാണ്‌ അവതാരശബ്ദത്തിന്‌ ഹിന്ദുക്കള്‍ കല്‍പിക്കുന്നത്‌ എന്നു ആ മഹാത്മാവ്‌ തന്‍റെ 'തുഹ്ഫയെ ഗോള്‍ഡവിയ്യ' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഹസ്‌റത്ത്‌ അഹ്‌മദിന്‍റെ ഈ സിദ്ധാന്തത്തില്‍നിന്ന്‌ 'അവതാരം' എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്‌ ദൈവംതന്നെ മനുഷ്യനായി അവതരിക്കുകയല്ലെന്നും മറിച്ച്‌ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രവാചകാവതാരമാണ്‌ അതിന്‍റെ വിവക്ഷയെന്നുംവ്യക്തമാവുന്നു.

കൃഷ്ണാവതാരം

ശ്രീകൃഷ്ണന്‍റെ ആധ്യാത്മിക പ്രാതിനിധ്യം വഹിച്ചുവന്ന ആളാണു താനെന്ന്‌ ഹസ്‌റത്ത്‌ അഹ്മദ്‌ (അ) വാദിച്ചിട്ടുണ്ട്‌. അക്കാരണത്താല്‍ ആ മഹാ ത്മാവിനെ 'കൃഷ്ണാവതാരം' എന്നുപറയുന്നു. ശ്രീകൃഷ്ണനെ വിഷ്ണുവിന്‍റെ അവതാരം എന്നു വിശേഷിപ്പിക്കുന്നതുപോലെയാണിത്‌. തന്‍റെ മുന്‍ഗാമികളായ അനേകം യുഗപ്രഭാവന്‍മാരുടെ പരിപൂര്‍ണ്ണപ്രാതിനിധ്യം ലഭിച്ച മഹാത്മാവായിരുന്നു ശ്രീകൃഷ്ണന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‌ അവരുടെയെല്ലാം പേരുകള്‍ സിദ്ധിക്കുകയും അവരുടെ അവതാരമെന്ന്‌ അദ്ദേഹം പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. ആ മഹാത്മാവിന്‌ ലഭിച്ച സമുന്നതമായ ആത്മീയസ്ഥാനവും സര്‍വാതിശായിയായ ജനസ്വാധീനവുമാണ്‌ അവിടുത്തെ പൂര്‍വ്വീകരായ അവതാരപുരുഷന്‍മാര്‍ക്കും പ്രസിദ്ധിനേടിക്കൊടുത്തത്‌. ചുരുക്കത്തില്‍, ആര്യാവര്‍ത്തത്തിലെ അവതാരപുരുഷന്‍മാര്‍ക്കും ഋഷിപുംഗവന്‍മാര്‍ക്കും അനുഗ്രഹമായി ആവിര്‍ഭവിച്ച ഒരു ആത്മീയ ജ്യോതിസ്സായിരുന്നു രാജാകൃഷ്ണ ന്‍ (അ).

ശ്രീകൃഷ്ണന്‍റെ അധ്യാപനങ്ങള്‍

ശ്രീകൃഷ്ണന്‍റെ സിദ്ധാന്തപ്രകാരം മനുഷ്യാത്മാവിന്‌ തമസ്സ്‌, രജസ്സ്‌, സത്ത്വം എന്നീ മൂന്നവസ്ഥകളുണ്ട്‌. അവയില്‍ തമസ്സ്‌ നിന്ദാര്‍ഹവും, സത്ത്വം പ്രശംസാര്‍ഹവുമാണ്‌. രജസ്സാകട്ടെ നിന്ദിക്കുകയോ സ്തുതിക്കുകയോ ചെയ്യപ്പെടാത്തതുമാണ്‌. ഈ മൂന്നു അവസ്ഥാന്തരങ്ങളെക്കുറിച്ചുള്ള ശ്രീകൃഷ്ണന്‍റെ വിശദീകരണം, വിശു ദ്ധഖുര്‍ആനിലെ അമ്മാറ, ലവ്വാമ, മുത്‌മയിന്ന എന്നീ ആത്മീയ പരിണാമഘ ട്ടങ്ങളുമായി ഏറെ സാദൃശ്യമുള്ളതായികാണാം. തമസ്സിനേയും രജസ്സിനേയും ഹനിച്ച്‌ സത്ത്വഗുണം സമ്പാദിക്കാനാണ്‌ അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്‌. ആ മഹാത്മാവ്‌ പറയുന്നതു കാണുക. "സത്ത്വഗുണത്തില്‍ നിന്ന്‌ ദിവ്യജ്ഞാനവും, രജസ്സില്‍നിന്ന്‌ ലോഭവും, തമസ്സില്‍നിന്ന്‌ തെറ്റ്‌, ഭ്രമം, വിവരിക്കട്‌ എന്നിവയുമുണ്ടാകുന്നു. സല്‍കര്‍മ്മത്തിന്‍റെ ഫലം പരിശുദ്ധിയും സ്വാത്തികതയുമാണ്‌. രജസ്സിന്‍റെ ഫലം ദുഃഖവും, തമസ്സിന്‍റെ ഫലം അവിവേകവുമാകുന്നു."

ഏകദൈവതത്ത്വം

ദൈവത്തെക്കുറിച്ച്‌ ശ്രീകൃഷ്ണമഹാരാജ്‌ ഇപ്രകാരം പറയുന്നു:

"സര്‍വാന്തര്യാമിയായ ദൈവം എല്ലാ വസ്തുക്കളേയും യന്ത്രത്തില്‍ കയറ്റിവച്ചതുപോലെ മായകൊണ്ടുചലിപ്പിച്ച്‌ സ്ഥിതിചെയ്യുന്നു. അല്ലയോ അര്‍ജ്ജുനാ! നീ എല്ലാ വിധേനയും ആ ദൈവത്തെ മാത്രം ശരണം പ്രാപിക്കുക. അവന്‍റെ അനുഗ്രഹത്താല്‍ പരമമായ ശാന്തിയും, പുനരാവര്‍ത്തിരഹിതമായപദവിയും നീ പ്രാപിക്കും."
മഹാത്മാ ശ്രീകൃഷ്ണന്‍റെ മറ്റുചില സിദ്ധാന്തങ്ങള്‍കൂടി താഴെ ചേര്‍ക്കുന്നു.

"സത്യം കണ്ടറിഞ്ഞ ജ്ഞാനികള്‍ (ഏതൊരു ജ്ഞാനത്തെ) നിനക്കുപദേശിച്ചു തരുമോ ആ ജ്ഞാനത്തെതന്നെ നമസ്ക്കാരത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഉപാസനയിലൂടെയും നിനക്ക്നേടാം. എല്ലാ പാപികളിലുംവച്ച്‌ വലിയ പാപിയായിത്തീരുകയാണെങ്കിലും ദൈവികജ്ഞാനമാകുന്ന കപ്പല്‍കൊണ്ട്‌ പാപസമുദ്രം നിനക്ക്‌കടക്കാം."

"ആര്‍ സ്വയം തന്നെ ജയിച്ചടക്കിയിരിക്കുന്നുവോ അവനു താന്‍തന്നെബന്ധുവാണ്‌. തന്‍റെമേല്‍ നിയന്ത്രണമില്ലാത്തവന്‌ താന്‍തന്നെയാണ്‌ ശത്രു. ആത്മജയം ലഭിച്ചവനും ശാന്തി പ്രാപിച്ചവനുമായിട്ടുള്ളവന്‍ ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും മാനാപമാനങ്ങളിലും സമഭാവന പുലര്‍ത്തുന്നു"

"അല്ലയോ അര്‍ജ്ജുനാ! അധികം ആഹാരം കഴിക്കുന്നവനും ഒട്ടുംആഹാരം കഴിക്കാത്തവനും യോഗമില്ല. അധികം ഉറങ്ങുന്നവനുമില്ല; എപ്പോഴുംഉണര്‍ന്നിരിക്കുന്നവനുമില്ല. മിതമായ ആഹാരവും വിഹാരവും നിര്‍വഹിക്കുന്നവനും പ്രവൃത്തികളില്‍ ഔചിത്യദീക്ഷ പാലിക്കുന്നവനും ഉറക്കവും ഉണര്‍ന്നിരിക്കലും വേണ്ടയളവില്‍ നിര്‍വഹിക്കുന്നവനും ദുഃഖനാശകമായ യോഗം കരഗതമാവുന്നു."

"ശത്രുവിലും മിത്രത്തിലും സമഭാവനയുള്ളവനും, മാനത്തിലും അപമാനത്തിലും ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും വികാരപ്പെടാത്ത സമചിത്തനും, സ്തുതിയും നിന്ദയും തുല്യമായി ഗണിക്കുന്നവനും, മൌനം പാലിക്കുന്നവനും (ആധ്യാത്മിക മാര്‍ഗ്ഗത്തില്‍) വീടുപേക്ഷിച്ചവനും, സ്ഥിരനിഷ്ഠനും, ഭക്തിയോടെ ജീവിക്കുന്നവനും എനിക്ക്‌ പ്രിയപ്പെട്ടവനാണ്‌. "

ഇപ്രകാരം ഏകദൈവദര്‍ശനം, ദിവ്യജ്ഞാനമാര്‍ഗ്ഗം, സ്വഭാവസംസ്ക്കരണം തുടങ്ങി വിവിധ പ്രശ്നങ്ങളെപ്പറ്റിയുള്ള ശ്രീകൃഷ്ണന്‍റെ ഉദാത്ത പാഠങ്ങള്‍ അദ്ദേഹത്തിന്‍റെ സത്യതക്ക്തെളിവായി നിലനില്‍ക്കുന്നു. അദ്ദേഹം വരിച്ച ത്യാഗങ്ങളും അദ്ദേഹം വരുത്തിയ മാറ്റങ്ങളും മുഖേന അല്ലാഹു അദ്ദേഹത്തിന്‌ മഹത്തായ സ്ഥാനമാനങ്ങള്‍ നല്‍കുകയുണ്ടായി.

കൃഷ്ണന്‍ വാഴ്ത്തപ്പെടുന്നു.

ശ്രീകൃഷ്ണന്‍ നബിയായിരു ന്നുവെന്ന വാര്‍ത്തക്ക്‌ സാര്‍വലൌകിക പ്രചാരണം നേടിക്കൊടുത്തത്‌ യുഗപുരുഷനായ ഹസ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌ (അ) മുഖേന സംഭവിച്ച ആത്മീയ വിപ്ളവങ്ങളില്‍ ഒന്നാണ്‌. തന്‍റെ ദിവ്യമായ തൂലികയിലൂടെ ആ മഹാത്മാവ്‌ ശ്രീകൃഷ്ണന്‍റെ മഹിമക‌ള്‌ ‍രേഖപ്പെടുത്തി. അവിടുന്ന്‌ കൃഷ്ണനെ വാഴ്ത്തിപ്പറഞ്ഞ വാക്കുകളില്‍ ചിലത്‌താഴെ ചേര്‍ക്കട്ടെ.

"ആര്യജനതയില്‍ കൃഷ്ണന്‍ എന്ന പേരില്‍ കഴിഞ്ഞു കടന്ന വ്യക്തി, അല്ലാഹുവിന്‍റെ വരിഷ്ഠദാസന്‍മാരില്‍പ്പെട്ട ആ കാലത്തെ ഒരു നബിയായി രുന്നുവെന്ന്‌ എനിക്ക്‌ കശ്ഫില്‍ (ആ ത്മീയ ദര്‍ശനത്തില്‍) പല തവണ അല്ലാഹുവില്‍ നിന്നു അറിവു ലഭിച്ചിരിക്കുന്നു."

"ഈ രാജ്യത്തില്‍ പൊതുവേയും ബംഗാളില്‍ പ്രത്യേകമായും അത്യാദരവോടെ സ്മരിക്കപ്പെടുന്ന മഹാത്മാവും അവതാര പുരുഷനുമാണ്‌ ശ്രീകൃഷ്ണന്‍. അദ്ദേഹം തനിക്ക്‌ ദൈവഭാഷണം സിദ്ധിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ അനുയായികള്‍ അദ്ദേഹത്തെ ദൈവനിയോഗിതന്‍ എന്നു മാത്രമല്ല ദൈവം തന്നെ യാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും അദ്ദേഹം തന്‍റെ കാലത്തെ ഒരു നബിയും അല്ലാഹുവിന്‍റെ വചനാമൃതം കൊണ്ട്‌ അനുഗൃഹീതനായ അവതാര പുരുഷനുമായിരുന്നുവെന്നത്‌ സംശയരഹിതമാണ്‌."

തന്‍റെ ആഗമനത്തെ വിവരിച്ചുകൊണ്ട്‌ പുണ്യാത്മാവായ ഹസ്‌റത്ത്‌അഹ്‌മദ്‌ (അ) പറയുകയാണ്‌.

"ഈ കാലഘട്ടത്തില്‍ അല്ലാഹുവില്‍ നിന്നു ഞാന്‍ നിയുക്തനായിരിക്കുന്നത്‌ മുസ്ലിംകളുടെ സമുദ്ധാരണത്തിനുവേണ്ടി മാത്രമല്ല, മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ എന്നീ മൂന്നു സമു ദായങ്ങളുടേയും സംസ്കരണത്തിനായിട്ടാകുന്നു. അല്ലാഹു എന്നെ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വാഗ്ദത്തം ചെയ്യപ്പെട്ട മസീഹ് ആക്കി അയച്ചതുപോലെ ഞാന്‍ ഹിന്ദുക്കള്‍ക്ക്‌ ഒരു അവതാരംഎന്ന നിലയിലും ആകുന്നു.

"ലോകത്ത്‌ നിറഞ്ഞുക കിടക്കുന്ന പാപങ്ങളെ ദൂരീകരിക്കുന്നതിനായിട്ടാണ്‌ ഞാന്‍ വന്നിട്ടുള്ളത്‌ എന്ന വസ്തുത കഴിഞ്ഞ ഇരുപതിലേറെ വര്‍ഷമായി ഞാന്‍ പരസ്യപ്പെടുത്തിക്കാണ്ടിരിക്കുന്നു. ഞാന്‍ മര്‍യമിന്‍റെ മകന്‍ മസീഹിന്‍റെ രൂപത്തിലെന്ന പോലെ രാജാകൃഷ്ണന്‍റെ രൂപത്തിലുമാണ്‌ വന്നിരിക്കുന്നത്‌. അദ്ദേഹം ഹിന്ദുമതത്തിലെ എല്ലാ അവതാരപുരുഷ ന്‍മാരിലും വെച്ച്‌ വലിയ അവതാരമായിരുന്നു. ആധ്യാത്മികമായി ഞാന്‍അദ്ദേഹം തന്നെയാണ്‌. ഞാനിപ്പറയുന്നത്‌ എന്‍റെ വെറും സങ്കല്‍പങ്ങളുംഅഭിപ്രായങ്ങളും അല്ല. ആകാശഭൂമികളുടെയും സര്‍വ്വ ചരാചരങ്ങളുടെയും രക്ഷിതാവായ അല്ലാഹു എന്നോട്‌ പറഞ്ഞിട്ടുള്ള വസ്തുതയാകുന്നു. ഒരു പ്രാവശ്യമല്ല; എത്രയോ പ്രാവശ്യം അല്ലാഹു എന്നോട്‌ നീ ഹിന്ദുക്കള്‍ക്ക്‌ കൃഷ്ണനും, മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വാഗ്ദത്തമസീഹുമാണ്‌ എന്നു പറഞ്ഞിട്ടുണ്ട്‌.

"അജ്ഞനായ ഒരു മുസ്‌ലിം ഇതുകേട്ട്‌ ഇതാ ഇവന്‍ ഒരു കാഫിറിന്‍റെ പേര്‍ തന്‍റെ മേല് ‍ചേര്‍ത്തുകൊണ്ട്‌ വ്യക്തമായും കുഫ്‌റിനെ അംഗീകരിച്ചിരിക്കുന്നുവെന്നു പറഞ്ഞേക്കാം. എന്നാല്‍, ഇത്‌ അല്ലാഹുവിന്‍റെ വെളിപാടാകുന്നു. ഇതു തുറന്നു പറയാതിരിക്കാന്‍ എനിക്ക്‌ നിര്‍വാഹമില്ല. ഇത്തരം ഒരു മഹാസദസ്സില്‍ ഞാനിക്കാര്യം തുറന്നു പ്രസ്താവിക്കുന്നത്‌ ഇതാദ്യമാണ്‌. അല്ലാഹുവില്‍നിന്നു വെളിപ്പെടുന്ന ആളുകളാരോ അവര്‍ ദുര്‍ഭാഷകരുടെ ആക്ഷേപശരങ്ങളൊന്നും ഭയപ്പെടുന്നവരല്ല.

"ഹിന്ദുക്കളിലെ ഋഷിമാരിലും അവതാരപുരുഷന്‍മാരിലും വച്ച്‌ തുല്യതകാണാത്ത ഒരു പരിപൂര്‍ണ്ണ വ്യക്തിയാണ്‌ രാജാകൃഷ്ണന്‍ എന്നു അല്ലാഹു എനിക്ക്‌ വെളിപ്പെടുത്തിത്തന്നിരിക്കുന്നു. തന്‍റെ കാലത്തെ അവതാരം അഥവാ നബി ആയിരുന്നു അദ്ദേഹം. റൂഹുല്‍ഖുദുസ്‌ (പരിശുദ്ധാത്മാവ്) അദ്ദേഹത്തില് ‍ഇറങ്ങിയിരുന്നു. അല്ലാഹു അദ്ദേഹത്തെ വിജയശ്രീലാളിതനും പ്രതാപവാനുമാക്കി. ആര്യാവര്‍ത്തത്തില്‍ പടര്‍ന്നു പിടിച്ച തിന്‍മകളെ അദ്ദേഹംതുടച്ചു നീക്കി. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ആ കാലത്തെ നബിയായിരുന്നു. പക്ഷേ, പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്‍റെ അധ്യാപനങ്ങള്‍ പലതരത്തിലും വികൃതമാക്കപ്പെട്ടു. ആ പുണ്യഹൃദയം ദൈവപ്രേമഭരിതമായിരുന്നു. അദ്ദേഹം സദ്‌വൃത്തിയെ അങ്ങേയറ്റം സ്നേഹിക്കുകയും തിന്‍മയോട്‌ അടങ്ങാത്ത ശത്രുത പുലര്‍ത്തുകയും ചെയ്തിരുന്നു.
"അവസാന കാലത്ത്‌ അദ്ദേഹത്തിന്‍റെ ഒരു പ്രതിരൂപം അഥവാ അവതാരം പ്രത്യക്ഷപ്പെടുമെന്നുള്ളത്‌ അല്ലാഹുവിന്‍റെ വാഗ്ദാനമായിരുന്നു. ആ വാഗ്ദാനം എന്‍റെ ആഗമനത്തോടെ പൂര്‍ത്തിയായി. മറ്റു ദിവ്യ വെളിപാടുകളോടൊപ്പം എന്നെ സംബന്ധിച്ച്‌ എനി ക്കുണ്ടായ ദിവ്യ അരുളപ്പാടുകളില്‍ ഒന്ന്‌, 'ഹേ കൃഷ്ണന്‍! രുദ്രഗോപാല്‍! നിന്‍റെ മഹത്ത്വം ഗീതയില്‍ എഴുതപ്പെട്ടിരിക്കുന്നു' എന്നാകുന്നു. ഞാന്‍ കൃഷ്ണനെ സ്നേഹിക്കുന്നു. കാരണം ഞാന്‍ അദ്ദേഹത്തിന്‍റെ പ്രതിംബിംമാണ്‌."

"കൃഷ്ണന്‌ രണ്ടു ഭാവവിശേഷണങ്ങളുണ്ടായിരുന്നു. ഒന്ന്‌, രുദ്രന്‍ അഥവാ ക്രൂരജന്തുക്കളേയും കാട്ടുപന്നികളേയും ഹനിക്കുന്നവന്‍; അവയെ അദ്ദേഹം പ്രമാണയുക്തികള്‍ കൊണ്ടുംന്യായവാദങ്ങള്‍കൊണ്ടും നശിപ്പിക്കും. കൃഷ്ണന്‍റെ മറ്റൊരു ഭാവവിശേഷണം ഗോപാല്‍ അഥവാ ഗോക്കളെപാലിക്കുന്നവന്‍ എന്നുള്ളതത്രെ. അതായത്‌, അദ്ദേഹം സാത്ത്വികരുടെ സഹായകനുമാണ്‌. വാഗ്ദത്തമസീഹിന്‍റെയും വിശിഷ്ട ഗുണങ്ങളായി പറയപ്പെട്ട ഈ രണ്ടു ഗുണങ്ങള്‍ അല്ലാഹു എനിക്ക്‌ നല്‍കിയിരിക്കുന്നു."

"കഷ്ടം! അധര്‍മ്മികള്‍ ദാവൂദു നബിയുടെ പേരില്‍ ദുര്‍വൃത്തിയും പാപവും ആരോപിച്ചതുപോലെ കൃഷ്ണന്‍റെ പേരിലും അത്തരം അപരാധം ചുമത്തുകയുണ്ടായി. എന്നാല്‍ എപ്രകാരം ദാവൂദ്‌ അല്ലാഹുവിന്‍റെ യോദ്ധാവും ധീരാത്മാവും അല്ലാഹുവിന്‍റെ‌ പ്രിയപ്പെട്ടയാളും ആയിരുന്നുവോ അപ്രകാരം തന്നെയായിരുന്നു ആര്യാവര്‍ത്തത്തിലെ കൃഷ്ണനും. അതിനാല്‍ ആര്യാവര്‍ത്തത്തിലെ ദാവൂദ്‌ കൃഷ്ണനാണെന്നും, ഇസ്‌റായീല്‍ നബിമാരിലെ കൃഷ്ണന്‍ ദാവൂദാണെന്നും പറയുന്നതായാല്‍ അത്‌ ശരിയായിരിക്കുന്നതാണ്‌."