Tuesday, December 28, 2010

ഇസ്‌ലാമിലെ മതസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും


നോബല്‍ സമ്മാനജേതാവും ലോകം കണ്ടതി ല്‍വെച്ചേറ്റവും വലിയ ഊര്‍ജ്ജതന്ത്രജ്ഞരിലൊ രാളുമായ ലേഖകന്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏക ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ട്രീസ്റ്റിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സിന്‍റെ (ഡോ.അബ്ദുസ്സലാമിന്‍റെ പേരിലാണ്‌ ഈ സ്ഥാപനം ഇപ്പോള്‍ അറിയപ്പെടുന്നത്) സ്ഥാപകനും ഡയറക്ടറുമായിരുന്ന ഡോ. സലാം, 1948 സെപ്തമ്പറില്‍ റോമില്‍വെച്ച്‌ ചേര്‍ന്ന രണ്ടാം മതസ്വാതന്ത്യ്ര സമ്മേളനത്തില്‍ (World Congress of Religious Liberty) ചെയ്ത പ്രഭാഷണമാണ്‌ ഈ ലേഖനം

മുസ്‌ലിം പ്രകൃതിശാസ്ത്രജ്ഞന്‍ എന്ന നിലപാടില്‍നിന്നു കൊണ്ട്‌ തന്നെ ഞാന്‍ എന്‍റെ പ്രഭാഷണം നിര്‍വ്വഹിക്കട്ടെ. ഒരു മുസ്‌ലിം എന്ന നിലക്ക്‌ മതവിശ്വാസ സ്വാതന്ത്യ്രവും മതാചരണ സ്വാതന്ത്യ്രവും എനിക്ക്‌ ഏറ്റവും പ്രിയങ്കരമാണ്‌. കാരണം സഹിഷ്ണുത എന്നത്‌ ഇസ്‌ലാമിക വിശ്വാസത്തിന്‍റെ ഏറ്റവും സക്രിയമായ ഘടകമാണ്‌. ഒരു ഭൌതികശാസ്ത്രജ്ഞന്‍ എന്ന നിലക്ക്‌ ആ മതസ്വാതന്ത്യ്രം ഏതൊരു സമൂഹത്തിലും ആചരിക്കപ്പെടണം എന്ന്‌ ഞാനാഗ്രഹിക്കുന്നു. ശാസ്ത്രീയ സംവാദങ്ങള്‍ക്കുള്ള അനുമതിയും ശാസ്ത്രീയ പുരോഗതിക്ക്‌ അനുപേക്ഷണീയമായ വിയോജിപ്പുകളോടുള്ള സഹിഷ്ണുതയും അതില്‍ ഉള്‍പ്പെടുന്നു. ഇന്നത്തെ ഈ സന്ധ്യയില്‍ ഞങ്ങളുടെ മതഗ്രന്ഥമായ വിശുദ്ധഖുര്‍ആന്‍ മതസ്വാതന്ത്യ്രത്തിന്‌ നല്‍കിയ പ്രാധാന്യത്തെപ്പറ്റി ഞാന്‍ സംസാരിക്കാം. അതിനുശേഷം ഇസ്‌ലാംമത സ്ഥാപകരായ തിരുനബി (സ)യുടെ കര്‍മ്മ ജീവിതത്തില്‍ ഈ തത്ത്വങ്ങള്‍ സാക്ഷാത്ക്കരിച്ചതിനെക്കുറിച്ച്‌ ഞാന്‍വിവരിക്കാം. പിന്നീട്‌, നൂറ്റാണ്ടുകളോളം ഈ വിഷയത്തില്‍ ഉണ്ടായ യഥാര്‍ത്ഥ ഇസ്‌ലാമിക സമീപനം എന്തായിരുന്നുവെന്നും ഞാന്‍ ചുരുക്കി വിവരിക്കാം. പ്രധാനമായും ഇസ്‌ലാമിക ശാസ്ത്ര ചര്‍ച്ചകളില്‍ ഈ സ്വാതന്ത്യ്ര സങ്കല്‍പം ചെലുത്തിയ പ്രഭാവവും ഇതു മൂലം അന്യ സംസ്കാരങ്ങളില്‍ നിന്നും മതങ്ങളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞന്‍മാര്‍ക്ക്‌ സ്വച്ഛന്ദം കൂടിച്ചേരാന്‍ സാധ്യമായതിനെകുറിച്ചും ഞാന്‍ സംസാരിക്കാം.

മതസ്വാതന്ത്യ്രവും വിശുദ്ധ ഖുര്‍ആനും 

ആദ്യമായി മതസ്വാതന്ത്യ്രത്തെക്കുറിച്ച്‌ വിശുദ്ധഖുര്‍ആന്‍ ഉന്നയിക്കുന്ന ആറ്‌ വചനങ്ങള്‍ ഞാന്‍ ഉദ്ധരിക്കാം. അതില്‍ ആദ്യത്തേത്‌ ഇസ്‌ലാമിക വിശ്വാസത്തെ സംബന്ധിച്ചുള്ള മൌലിക തത്ത്വമാണ്‌.

1) "മതത്തില്‍ യാതൊരു വിധ ബലാല്‍ക്കാരവുമില്ല" (2:257)

വിശ്വാസത്തെ സംബന്ധിച്ച അന്തിമ തീരുമാനം വ്യക്തിയില്‍ മാത്രം നിക്ഷിപ്തമാണെന്ന്‌ ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു.

2) "പറയുക ഇത്‌ നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണ്‌. അതുകൊണ്ട്‌, ഏതൊരാള്‍ ആഗ്രഹിക്കുന്നുവോ? അവന്‍ വിശ്വസിക്കട്ടെ; ഏതൊരാള്‍ ആഗ്രഹിക്കുന്നുവോ അവന്‍ അവിശ്വസിക്കുകയുംചെയ്യട്ടെ." (18:30)

അടുത്ത വചനത്തില്‍ വ്യക്തിക്ക്‌ വിശ്വസിക്കാനും അവിശ്വസിക്കാനുമുള്ള സ്വാതന്ത്യ്രത്തെകുറിച്ച്‌ കൂടുതല്‍ വ്യക്തതയോടെ ഖണ്ഡിതമായിപ്രസ്താവിക്കുന്നത്‌ കാണുക.

3) "പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്‍റെ നാമത്തില്‍. പറയുക: ഓ അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല. നിങ്ങള്‍ ആരാധിച്ചു വന്നതിനെ ഞാനും ആരാധിക്കുന്നവനല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം എനിക്ക്‌ എന്‍റെ മതവും!"(109. 1-7)

അന്യമതസ്ഥരോട്‌ അനുവര്‍ത്തിക്കണ്ട സഹിഷ്ണുതയെ സംബ ന്ധിച്ചും തിരുനബിക്ക്‌ മതവിഷയത്തിലുള്ള പങ്കിനെയും പരിമിതിയെയും കുറിച്ചും വളരെ വ്യക്തമായി വിശുദ്ധഖുര്‍ആന്‍ വീണ്ടും നിര്‍വചിക്കുന്നു:

4) "അതുകൊണ്ട്‌ നീ ഉദ്ബോധിച്ചു കൊള്ളുക; നീ ഒരു ഉദ്ബോധകന്‍ മാത്രമാണ്‌. നീ അവരുടെ മേല്‍ സര്‍വ്വാധികാരിയൊന്നുമല്ല." (88: 23-24)

വീണ്ടും ഖുര്‍ആന്‍ പറയുന്നു:

5) "പറയുക: മനുഷ്യരേ, നിങ്ങളുടെ നാഥനില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നതായാല്‍ അവന്‍ തന്‍റെ ഗുണത്തിനു വേണ്ടി തന്നെയാണ്‌ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നത്‌. വല്ലവനും വഴിതെറ്റിപ്പോകുന്ന പക്ഷം തനിക്ക്‌ ദോഷകരമായിട്ടുതന്നെയാണ്‌ അവന്‍ വഴിതെറ്റിപ്പോകുന്നത്‌. ഞാന്‍ നിങ്ങളുടെ മേല്‍ കാര്യ നിര്‍വ്വഹകനൊന്നുമല്ല" (10:109)

വീണ്ടും പറയുന്നു:

6) "നാം നിന്നെ അവരുടെ മേല്‍ കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ കാര്യ നിര്‍വ്വാഹകനുമല്ല" (6:108)

തൊട്ടടുത്ത വചനം മറ്റൊരു വ്യക്തമായ തത്ത്വം മനസ്സിലാക്കിത്തരുന്നു:

"അല്ലാഹുവിനു പുറമെ അവര്‍ മറ്റാരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവോ അവരെ നിങ്ങള്‍ ശകാരിക്കരുത്‌" (6:109)
വ്യാജദൈവങ്ങളാണെന്ന്‌ ഇസ്‌ലാം കരുതുന്ന മതവിശ്വാസങ്ങളോടുപോലും ഇത്തരത്തിലുള്ള സഹിഷ്ണുത അനുവര്‍ത്തിക്കണമെന്നാണ്‌ഈ അനുശാസനം വ്യക്തമാക്കുന്നത്‌. മറ്റു വെളിപാടു മതങ്ങളുടെ സ്ഥാപക പുരുഷന്‍മാരോടുള്ള സമീപനത്തെ സംബന്ധിച്ച്‌ ഒരു തത്ത്വാധിഷ്ഠിതമായ വ്യക്തമായ നിലപാടാണ്‌ ഇസ്‌ലാം സ്വീകരിക്കുന്നത്‌. അതായത്‌ "എല്ലാ സമുദായങ്ങള്‍ക്കും ഒരു മാര്‍ഗ്ഗദര്‍ശകന്‍ വന്നുകഴിഞ്ഞിട്ടുണ്ട്‌" എന്നു ഖുര്‍‌ആന്‍ പറയുന്നു.

മറ്റൊരു സുവ്യക്തമായ അനുജ്ഞ ഇപ്രകാരമാണ്‌:

"ദൈവത്തിന്‍റെ പ്രവാചകന്‍മാരില്‍ ഞങ്ങള്‍ യാതൊരു വിധ വിവേചനവും കല്‍പിക്കുന്നില്ല."

ചുരുക്കത്തില്‍, വിശുദ്ധഖുര്‍ആന്‍ വളരെ വ്യക്തമായ വചനങ്ങളില്‍ മതസ്വാതന്ത്യ്രത്തെ മുസ്‌ലിംകളുടെ മതവി ശ്വാസത്തിന്‍റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. ദൈവത്തിന്‍റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക മാത്രമാണ്‌ പ്രവാചകന്‍റെ ദൌത്യമെന്ന്‌ അത്‌പ്രസ്താവിക്കുന്നു. ജനങ്ങളെ നിര്‍ബന്ധപൂര്‍വ്വം മതം സ്വീകരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ യാതൊരു അധികാരവുമില്ല. അദ്ദേഹം പ്രബോധനം ചെയ്യുന്ന മതം വിശ്വസിപ്പിക്കാനുള്ള ഉത്തരവാദിത്ത്വവും അദ്ദേഹത്തിന്‌ നല്‍കപ്പെട്ടിട്ടില്ല. എല്ലാറ്റിനുമുപരിയായി, എല്ലാ മതവി ശ്വാസങ്ങളോടും വളരെ ആദരപൂര്‍ണമായ സമീപനം കൈക്കൊള്ളണമെന്നും പ്രവാചകന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു.

തിരുനബി(സ)യുടെ മാതൃക

ഇക്കാര്യത്തില്‍ പ്രവാചകന്‍ സ്വയം കാണിച്ച മാതൃകയെന്താണെന്ന്‌നമുക്ക്‌ നോക്കാം. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ മൂന്ന്‌ സംഭവങ്ങള്‍ഞാന്‍ ഇവിടെ വിവരിക്കാം.
മദീനയിലേക്ക്‌ പലായനം ചെയ്യുന്നതിന്‌ മുമ്പ്‌ മക്കയിലെ പതിമൂന്ന്‌ വര്‍ഷക്കാലം തിരുനബിയും അദ്ദേഹത്തിന്‍റെ അനുചരന്‍മാരും അതി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കഠിനമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയരാകുകയുമുണ്ടായി. മുസ്‌ലിംകളില്‍ ചിലര്‍ അതിനിഷ്ഠൂരമായി വധിക്കപ്പെടുകയുണ്ടായി. മദീനയിലേക്ക്‌ പലായനം ചെയ്തതിന്‌ ശേഷം ഒന്നാമതായി അദ്ദേഹം ഒരുകരാറില്‍ ഏര്‍പ്പെടുകയുണ്ടായി. അതിലെ മുഖ്യപ്രമേയം മതവിശ്വാസ സ്വാത്രന്ത്യത്തിന്‍റെ പരിരക്ഷയും എല്ലാ മതവിഭാഗങ്ങള്‍ക്കുള്ള ആരാധനാ സ്വാതന്ത്യ്രവുമായിരുന്നു.
രണ്ടാമത്തെ സംഭവം മക്കയില്‍ പ്രവാചകന്‍റെ ഏറ്റവും കഠിനനായ ശത്രു മക്കാ പടയാളികളുടെ തലവനായ അബൂജഹല്‍ ആയിരുന്നു. മദീനയുടെ നേര്‍ക്കുള്ള ആദ്യത്തെ മക്കന്‍ ആക്രമണമുണ്ടായപ്പോള്‍ ബദര്‍ രണാങ്കണത്തില്‍ വെച്ച്‌ മുസ്‌ലിംകളാല്‍ അബൂജഹല്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്‍റെ പുത്രന്‍ ഇക്‌രിമ ഇസ്‌ലാമിന്‍റെ മറ്റൊരു പ്രതിയോഗിയായിരുന്നു. മദീനക്ക്‌ നേരെയുള്ള മക്കക്കാരുടെ രണ്ടാം ആക്രമണമായ ഉഹ്ദ്‌ യുദ്ധത്തിലെ പടത്തലവന്‍മാരിലൊരാള്‍ അദ്ദേഹമായിരുന്നു. അവസാനം അല്ലാഹു പ്രവാചകന്‌ (സ) മക്കയ്ക്ക്‌മേല്‍ വിജയം നല്‍കിയ പ്പോള്‍ ഇക്‌രിമ അബീസീനിയയിലേക്ക്‌ രക്ഷപ്പെടാനുള്ള ഉദ്ദേശ്യത്താടെ മക്കാ പട്ടണം വിട്ട്‌ അതിര്‍ത്തിയിലേക്ക്‌ നീങ്ങി.

ഈയവസരത്തില്‍ ഇക്‌രിമയുടെ പത്നി തിരുനബി (സ)യെ സമീപിച്ചുകൊണ്ട്‌ ചോദിച്ചു: "ഇക്‌രിമ ബിംബാരാധകനായിരിക്കെ അദ്ദേഹത്തെ മക്കയിലേക്ക്‌ തിരിച്ചുവരാന്‍ അങ്ങ്‌ അനുവദിക്കുമോ?" പ്രവാ ചകന്‍ പ്രതിവചിച്ചു:

"വിശ്വാസം വ്യക്തിയുടെ സ്വതന്ത്രമനസ്സാക്ഷിയുമായിബന്ധപ്പെട്ടതാണ്‌. ഇക്‌രിമ മക്ക യിലേക്ക്‌ തിരിച്ചുവരികയാണെങ്കില്‍ അദ്ദേഹത്തിന്ന്‌ യാതൊരു വിധത്തിലുള്ള പീഡനവുമേല്‍ക്കേണ്ടിവരികയില്ല. അദ്ദേഹത്തിന്‌ ഇഷ്ടമുള്ള വിശ്വാസം തിരഞ്ഞെടുത്തുകൊണ്ട്‌ സുരക്ഷിതമായി ഇവിടെ ജീവിക്കാം".

പ്രവാചകന്‍ (സ) നല്‍കിയ ഈ ഉറപ്പിന്‍മേല്‍ അവര്‍ തന്‍റെ ഭര്‍ത്താവ്‌ ഇക്‌രിമയെ തേടിപ്പുറപ്പെട്ടു. അദ്ദേഹത്തെ കണ്ട്‌ മക്കയിലേക്ക്‌ തിരിച്ചുവരാന്‍ അഭ്യര്‍ത്ഥന നടത്തി. അങ്ങനെ മക്കയിലേക്ക്‌ തിരിച്ചെത്തിയ ഇക്‌രിമ തിരുനബിയെ സന്ദര്‍ശിച്ചു. തന്‍റെ പത്നിയോട്‌ ചെയ്ത സുരക്ഷാ വാഗ്ദാനം വ്യക്തിപരമായി നേരിട്ടുതന്നെ അദ്ദേഹം ഉറപ്പുവരുത്തി. നബി(സ) യുടെ സവിധം പൂകിയ ഇക്‌രിമ അവിടുത്തെ വചനങ്ങള്‍ ശ്രദ്ധിച്ചു. വിശ്വാസ സ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിക്കാന്‍ ആ മഹാത്മാവ്‌ കാണിച്ച ഹൃദയ വിശാലതയും ആത്മാര്‍ത്ഥതയും സഹിഷ്ണുതയും ഇക്‌രിമയെ ചിന്താധീനനാക്കി. അദ്ദേഹം ഇസ്‌ലാംമതം വിശ്വസിച്ചതായി പ്രഖ്യാപിച്ചു. തിരുനബി (സ) അദ്ദേഹത്തോട്‌ “താങ്കള്‍ക്ക്‌ ഇനിയും വല്ല ആഗ്രഹങ്ങളുമുണ്ടോ” എന്ന്‌ ചോദിക്കുകയുണ്ടായി. ഇസ്‌ലാംമതം സ്വീകരിക്കാന്‍ ദൈവം എന്‍റെ ഹൃദയം തുറന്നുതന്നതില്‍ കവിഞ്ഞ്‌ ഞാനെന്ത്‌ ആഗ്രഹിക്കാനാണ്‌, എനിക്ക്‌ മറ്റൊരു ആഗ്രഹവുമില്ല എന്നദ്ദേഹം മറുപടി പറഞ്ഞു. പക്ഷേ, നബിതിരുമേനിക്കും മുസ്‌ലിംകള്‍ക്കും നേരെ താന്‍ കാണിച്ച എല്ലാ അപരാധങ്ങള്‍ക്കുമുള്ള പാപപ്പൊറുതിക്ക്‌ വേണ്ടി ദൈവത്തോട്‌ പ്രാര്‍ത്ഥിക്കാന്‍ ഇക്‌രിമ തിരുമേനിയോടു ആഗ്രഹംപ്രകടിപ്പിച്ചു. ഇക്‌രിമയുടെയും തിരുമേനിയുടെയും പ്രാര്‍ത്ഥന ദൈവം സ്വീകരിച്ചു. അധികം താമസിയാതെ ഇക്‌രിമ ഇസ്‌ലാമിന്‌ വേണ്ടി രക്തസാക്ഷിയായി.
മൂന്നാമത്തെ സംഭവം, നജ്‌റാനില്‍നിന്നു മദീനയിലെത്തിയ ക്രിസ്തീയ സംഘവുമായി റസൂല്‍തിരുമേനി (സ) മസ്ജിദില്‍ വെച്ച്‌ സുദീര്‍ഘമായ സംവാദം നടത്തിയ അവസരത്തിലുണ്ടായതാണ്‌. നജ്‌റാനിലെ ക്രിസ്തീയ ദേവാലയങ്ങള്‍ സംരക്ഷിക്കപ്പെടുന്നതാണെന്ന്‌ പ്രവാചകന്‍ (സ) ആ സംഭാഷണത്തില്‍ അവര്‍ക്ക്‌ പൂര്‍ണമായ ഉറപ്പുനല്‍കി. സംഭാഷണത്തിനിടയില്‍ ക്രിസ്തീയ സംഘം പ്രാര്‍ത്ഥനക്കായി ഒരു ഇടവേള ആവശ്യപ്പെട്ടു. അവര്‍ പ്രാര്‍ത്ഥനക്കായി എവിടെ പോകണമെന്നറിയാതെ ഒരുനിമിഷം അസ്വസ്ഥരായി. നബിതിരുമേനി അവരുടെ വിഷമവും പരിഭ്രവും മനസ്സിലാക്കി. മസ്ജിദ്‌ മുസ്‌ലിംകളുടെ ഏറ്റവും പവിത്രമായ ആരാധനാസ്ഥലമാണല്ലോ. ആ മസ്ജിദില്‍ വെച്ച്‌ തന്നെ പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ ആ ക്രിസ്തീയ സംഘത്തെ പ്രവാചകതിരുമേനി(സ) ക്ഷണിച്ചു. ഭാവിലോകത്ത്‌ ആരാധനാലയങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍പോലും ഇസ്‌ലാമിക പ്രമാണങ്ങള്‍ കാഴ്ചവെക്കുന്ന സഹിഷ്ണു തയുടെയും ഹൃദയവിശാലതയുടെയും പരസ്പര ധാരണയുടെയും ഉദാത്ത മാതൃക ഈ സംഭവത്തിലടങ്ങിയിരിക്കുന്നു.

സുപ്രസിദ്ധമായ തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ മനുഷ്യ സമൂഹത്തോട്‌ നിഷ്ക്കളങ്കമായും നീതി പൂര്‍വ്വമായും പെരുമാറേണ്ട അദ്ധ്യാപനങ്ങളും, മനുഷ്യാവകാശങ്ങളുടെ അതുല്യമായ പ്രമാണങ്ങളും അവിടുന്ന്‌ സംക്ഷേപിച്ചിരിക്കുന്നു. തന്‍റെ വിയോഗത്തിന്‌ മുമ്പുള്ള അവസാനത്തെ ഹജ്ജ്‌ വേളയില്‍ തിരുദൂതര്‍ ഇപ്രകാരം അരുളി.

"ഓ എന്‍റെ ജനങ്ങളേ, വീണ്ടും നാം ഇവിടെ ഒരുമിച്ചു കൂടുമെന്നോ നിങ്ങളെ വീണ്ടും കാണാനുള്ള സന്ദര്‍ഭമുണ്ടാകുമെിന്നാ എനിക്കറിയില്ല. ഈ ദിവസവും ഈ മാസവും ഈ പട്ടണവും പാവനമാണ്‌. അതേപ്രകാരം നിങ്ങളുടെ ജീവനും, സ്വത്തും, അഭിമാനവും പരിപാവനമാണ്‌.

"ഓ എന്‍റെ ജനങ്ങളേ, നിങ്ങളെയെല്ലാം സൃഷ്ടിച്ച ദൈവം ഒന്നാണ്‌. നിങ്ങളുടെ ആദിപിതാവും ഒരാളാണ്‌. നിങ്ങളെല്ലാം ആദമിന്‍റെ മക്കളാണ്‌; ആദമാകട്ടെ മണ്ണില്‍നിന്നും. നിങ്ങളില്‍ ചെറിയവനെന്നോ വലിയവനെന്നോ ഉള്ള വ്യത്യാസമില്ലാതെ നിങ്ങളെല്ലാം തുല്യരാണ്‌. അറിബിക്ക്‌ അനറബിയേ ക്കാള്‍ യാതൊരു മേന്‍മയുമില്ല; അനറബിക്ക്‌ അറബിയേക്കാളും. വെളുത്തവന്‌ കറുത്തവനേക്കാളും കറുത്തവന്‌ വെളുത്തവനേക്കാളും മേന്‍മയില്ല; ദൈവഭയത്തിന്‍റെയും സല്‍ക്കര്‍മങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ"
അതായിരുന്നു പ്രവാചകതിരുമേനി ലോകത്തിനുമുമ്പില്‍ സമര്‍പ്പിച്ച സാഹോദര്യവും സഹിഷ്ണുതയും സമത്വവും. വര്‍ണത്തിന്‍റെയോ, മതത്തിന്‍റെയോ, ദേശത്തിന്‍റെയോ അടിസ്ഥാനം അംഗീകരിക്കാതെ മാനവ മൂല്യങ്ങള്‍ക്ക്‌ വേണ്ടി മനുഷ്യ സമൂഹത്തിന്‍റെ സമാധാനത്തിന്‍റെ അധിഷ്ടാനത്തിലായിരുന്നു അദ്ദേഹം ഈ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്‌.


ആദ്യകാല മുസ്‌ലിംകളുടെ മാതൃക

അടുത്തതായി നമ്മുടെ ചോദ്യം, വിശുദ്ധ ഖുര്‍ആനിലെ അനുശാസനകളോടും തിരുനബി (സ)യുടെ മാതൃകയോടും ആദ്യകാല മുസ്‌ലിംകളുടെ പ്രതികരണമെന്തായിരുന്നു എന്നതാണ്‌. ഉദാഹരണത്തിന്‌ പ്രവാചകതിരുമേനി(സ)യുടെ രണ്ടാം ഖലീഫയായിരുന്ന ഹസ്‌റത്ത്‌ ഉമറുബ്നുല്‍ ഖത്താബ്‌ (റ), ഏലിയായിലെ ക്രിസ്ത്യന്‍ സമൂഹവുമായി ഒപ്പുവെച്ച കരാറില്‍ ഇത്‌ വ്യക്തമാകും.
"പരമകാരുണികനും കരുണാമയനുമായഅല്ലാഹുവിന്‍റെ നാമത്തില്‍. ഏലിയായിലെ ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദാസനും വിശ്വാസികളുടെ നേതാവുമായ ഉമര്‍ നല്‍കുന്ന സുരക്ഷാ വാഗ്ദാനമാകുന്നു ഇത്‌. എല്ലാ ജനങ്ങള്‍ക്കും, അവര്‍ രോഗികളാകട്ടെ ആരോഗ്യമുള്ളവരാകട്ടെ അവരുടെ ജീവനും സ്വത്തിനും അവരുടെ പള്ളികള്‍ക്കും കുരിശിനും അവരുടെ മതസംന്ധമായ എല്ലാറ്റിനും ബാധകമായ വ്യവസ്ഥയാകുന്നു ഇത്‌. അവരുടെ ചര്‍ച്ചുകള്‍ ഒരിക്കലും താമസസ്ഥലങ്ങളാക്കി മാറ്റപ്പെടുകയോ നശിപ്പിക്കപ്പെടുകയോ, അവരോ അവരുടെ അനുബന്ധ വസ്തുക്കളോ യാതൊന്നിനും തന്നെ ഹാനി സംഭവിക്കുകയോ, അവരുടെ കുരിശുകളോ അവരുടെ സ്വത്തു ക്കളോ നശിപ്പിക്കപ്പെടുകയോ ചെയ്യാന്‍പാടില്ല. അവരുടെ വിശ്വാസ കാര്യങ്ങളില്‍ യാതൊരു തടസ്സവും ചെയ്യാന്‍ പാടുള്ളതല്ല. അവരിലാരോടും തന്നെ യാതൊരു വിധ ദ്രോഹങ്ങളും ചെയ്യാന്‍പാടുള്ളതുമല്ല."
പ്രവാചകന്‍ ദിവംഗതനായതിന്‌ ശേഷം എട്ട്‌ വര്‍ഷം കഴിഞ്ഞ്‌ താരീഖ്ബ്നുസിയാദ്‌ സ്പെയിനിലേക്ക്‌ പ്രവേശിച്ചപ്പോഴും ഈ സഹിഷ്ണുതയുടെ അദ്ധ്യാപനങ്ങള്‍ തുടരുകയുണ്ടായി. അദ്ദേഹത്തിന്‍റെ പടയാളികള്‍ക്ക്‌ താരീഖ്‌ നല്‍കിയ അവിസ്മണീയമായ നിര്‍ദ്ദേശങ്ങള്‍ ചരിത്രത്തിന്‌ ഒരിക്കലും മറക്കാന്‍ സാധ്യമല്ല:
"നമുക്ക്‌ നേരെ ഖണ്ഡ്ഗമുയര്‍ത്തിയവര്‍ക്ക്‌ നാം എല്ലാവിധ സുരക്ഷയും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു. ആരോടും യാതൊരു പ്രതികാരവും ചെയ്യപ്പെടുന്നതല്ല. ആരുടെയും അധീ നതയിലുള്ള സ്വത്തിന്‍റെ ചെറിയ ഭാഗം പോലും അവരില്‍ നിന്ന്‌ പിടിക്കപ്പെടുന്നതല്ല. ആരുടെയും ഭൂമിയോ, കൃഷിയോ കണ്ടുകെട്ടപ്പെടുന്നതല്ല സ്പെയിന്‍ നിവാസികള്‍ക്ക്‌ അവര്‍ക്ക്‌ ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള പൂര്‍ണ സ്വാതന്ത്യ്രമുണ്ട്‌. ക്രിസ്ത്യാനികളുടെ ചര്‍ച്ചോ മറ്റേതെങ്കിലും ആരാധനാസ്ഥലങ്ങളോ നശിപ്പിക്കുന്ന മുസ്‌ലിംഭടന്‍ കഠിനമായി ശിക്ഷി ക്കപ്പെടുന്നതാണ്‌"
ഇത്‌ ക്രി:വ എട്ടാം നൂറ്റാണ്ടിലെ സംഭവമായിരുന്നു. ഒമ്പതാം നൂറ്റാണ്ടിലെ സത്യത്തിന്‍റെ ഉപാസകനായിരുന്ന ഖലീഫ മാമൂന്‍ റഷീദ്‌ ഏറ്റവും സജീവമായൊരു ഇസ്‌ലാമിക മാതൃകയാണ്‌. അദ്ദേഹത്തിന്‍റെ ഭരണപ്രദേശങ്ങളിലെ വിദൂരദിക്കുകളിലേക്ക്‌ അന്യ മതസ്ഥരെ ഇസ്‌ലാമിക്ക്‌ സ്വാഗതം ചെയ്തുകൊണ്ട്‌ അദ്ദേഹം സന്ദേശമയക്കുകയുണ്ടായി. ട്രാന്‍സോകസിലും ഫര്‍ഗാ നയിലും വെച്ച്‌ അദ്ദേഹം പണ്ഡിതന്‍മാരുമായി മതവിഷയങ്ങളെ സംബന്ധിച്ച്‌ സംവാദം സംഘടിപ്പിക്കാറുണ്ടായിരുന്നു. മാനിക്കേയന്‍ മതത്തിന്‍റെ ഒരു നേതാവായിരുന്ന യസ്ദന്‍ ബക്ത്‌, ഖലീഫ മാമൂന്‍റെ ക്ഷണം സ്വീകരിച്ചുകൊണ്ട്‌ ബാഗ്ദാദിലെത്തി. മുസ്‌ലിം പണ്ഡിതന്‍മാരുമായുള്ള സംവാദത്തില്‍ അദ്ദേഹം തികച്ചും മൌനിയായി നിന്നു. ഖലീഫ അദ്ദേഹത്തോട്‌ ചോദിച്ചു: "പിന്നെ എന്തുകൊണ്ട്‌ താങ്കള്‍ ഇസ്‌ലാംമതം സ്വീകരിക്കുന്നില്ല?"

1886-ല്‍ പ്രസിദ്ധീകരിച്ച 'പ്രീച്ചിംങ്ങ്‌ഓഫ്‌ ഇസ്‌ലാം' എന്ന ഗ്രന്ഥത്തില്‍ ടി. ഡബ്ളിയു. ആര്‍നോള്‍ഡ്‌ പ്രസ്തുതസംഭവം വിവരിക്കുന്നുണ്ട്‌. യസ്ദന്‍ ബക്ത്‌ ഖലീഫയുടെ ക്ഷണത്തിന്‍റെ നിരാസം സൂചിപ്പിച്ചുകൊണ്ട്‌ അദ്ദേഹം ഇങ്ങനെമറുപടി പറഞ്ഞു:
"വിശ്വാസികളുടെ നേതാവേ, അങ്ങയുടെ ഉപദേശങ്ങളെല്ലാം ഞാന്‍ കേട്ടു. താങ്കളുടെവാക്കുകള്‍ ശ്രവിക്കുകയും ചെയ്തു. പക്ഷേ, മനുഷ്യരെ അവരുടെ വിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലാത്ത ഒരു മതത്തില്‍ പെട്ട വനാണ്‌ താങ്കള്‍ എന്ന കാര്യം ഓര്‍ക്കുക"
കുരിശു യുദ്ധകാലത്തെ ഒരു സംഭവം കൂടി ഞാന്‍ വിവരിക്കാം.
ദൌര്‍ഭാഗ്യകരമായ രണ്ടാം കുരിശുയുദ്ധം ഇതുപോലെയുള്ള ഒരു സംഭവത്തെ അനുസ്മരിപ്പിക്കുന്നു. ഈ വിവരണം ലഭിച്ചത്‌ സാത്ത്ദെനിയിലെ ഒരു സന്യാസിയായിരുന്ന ഓഡോയില്‍നിന്നാണ്‌. ലൂയി ഏഴാമന്‍റെ സ്വകാര്യ പുരോഹിതനായിരുന്ന അദ്ദേഹം കുരിശു യുദ്ധത്തില്‍ ലൂയി രാജാവിനെ അനുഗമിച്ചിരുന്നു.

"ഏഷ്യാ മൈനറിലൂടെ ജറുസലമിലെത്താന്‍ ശ്രമിക്കവെ കുരിശു യുദ്ധക്കാര്‍ക്ക്‌ പ്രജിയയിലെ മലമ്പാതകളില്‍ വെച്ച്‌ തുര്‍ക്കികളില്‍ നിന്ന്‌ കനത്ത പരാജയമേറ്റു. വളരെ ബുദ്ധിമുട്ടിയാണവര്‍ അത്താലിയാ തുറമഖത്തെത്തിയത്‌ (ക്രി.വ. 1148). അവിടെ വെച്ച്‌ ഗ്രീക്ക്‌ വ്യാപാരികളുടെ അതിരുകടന്ന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തുകൊണ്ട്‌ അവര്‍ കയറിയ കപ്പല്‍ അന്തിയോഖ്യയിലേക്ക്‌ തിരിച്ചു. രോഗികളും മുറിവേറ്റവരുമായ യോദ്ധാക്കളും സാധാരണ തീര്‍ത്ഥാടകരും വഞ്ചകരായ ഗ്രീക്ക്‌ വ്യാപാരികളുടെ കയ്യാല്‍ അവിടെ നിര്‍ദ്ദാക്ഷിണ്യം ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്‌.

"തീര്‍ത്ഥാടകരെ പരിരക്ഷിക്കുന്നതിനും രോഗികളായവരെ ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ശുശ്രൂഷിക്കുന്നതിനും വേണ്ടി അവര്‍ ലൂയിയില്‍നിന്ന്‌ അഞ്ഞൂറ്‌ റൂബിള്‍ വാങ്ങിയിരുന്നു. പക്ഷേ, ലൂയിയുടെ സൈന്യം സ്ഥലംവിട്ട ഉടനെ തീര്‍ത്ഥാടകരുടെ നിസ്സഹായാവസ്ഥയെ സംബന്ധിച്ച്‌ മുസ്‌ലിംകള്‍ക്ക്‌ ഗ്രീക്കുകാര്‍ വിവരം നല്‍കുകയാണ്‌ചെയ്തത്‌. നിര്‍ഭാഗ്യവാന്‍മാരായ ഇവരുടെ പാളയത്തില്‍ ശത്രുസൈന്യത്തിന്‍റെ അമ്പുകളും ക്ഷാമവും രോഗവും സംഹാരനൃത്തമാടി. ഗ്രീക്കുകാര്‍ നിസ്സംഗരായി ഇതെല്ലാം നോക്കി നില്‍ക്കുകയാണുണ്ടായത്‌. ഹതാശയരായ മൂന്നോ നാലോ ആയിരം തീര്‍ത്ഥാടകര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ക്ക്‌ അത്‌ സാധ്യമല്ലായിരുന്നു. അവശേഷിച്ചിരുന്നവരുടെ സ്ഥിതി അങ്ങേയറ്റം പരിതാപകരമായിരുന്നു. അവരുടെ ആ ദയനീയ രംഗം മുഹമ്മദീയരുടെ കരളലിയിച്ചു. അവര്‍ രോഗികളെ ശുശ്രൂഷിക്കുകയും ദരിദ്രര്‍ക്കും പട്ടിണിക്കാര്‍ക്കും ആശ്വാസമരുളുകയും അവരെ ഉദാരമായി സഹായിക്കുകയും ചെയ്തു. തീര്‍ത്ഥാടകര്‍ക്ക്‌ ശത്രുക്കളായ അവിശ്വാസികളില്‍ നിന്നു ലഭിച്ച ദയാപൂര്‍ണമായ പരിചരണത്തിന്‍റെയും സ്വന്തം മതസ്ഥരായ ക്രിസ്ത്യാനികളില്‍ നിന്നു ലഭിച്ച ക്രൂരതയുടെയും വൈരുദ്ധ്യം അവരെ ഇരുത്തിച്ചിന്തിപ്പിച്ചു. അവരില്‍ പലരും തങ്ങളുടെ വിമോചകരുടെ മതത്തിലേക്ക്‌ (ഇസ്‌ലാമിലേക്ക്‌) പരിവര്‍ത്തനം ചെയ്യുകയാണുണ്ടായത്‌."
നമുക്ക്‌ സംഭവത്തിന്‍റെ മുഖ്യവസ്തുതയിലേക്ക്‌ വരാം. പുരാവൃത്ത കാരന്‍ തന്നെ സംഭവം വിവരിക്കട്ടെ:

"തങ്ങളോട്‌ ക്രൂരത കാണിച്ച സ്വന്തം മതസ്ഥരില്‍ നിന്നൊഴിഞ്ഞുമാറി അവര്‍ അവിശ്വാസികളില്‍ അഭയംതേടി. അവരോട്‌ കരുണ കാണിച്ചിരുന്ന തുര്‍ക്കികളുടെ കൂടെ മൂവ്വായിരത്തിലധികം പേര്‍ ചേര്‍ന്നു എന്നാണ്‌ കേള്‍ക്കുന്നത്‌. ഹാ കഷ്ടം! വഞ്ചനയേക്കാള്‍ ഏറെ ക്രൂരമാണ്‌ ഈ ദയ! തുര്‍ക്കികള്‍ അവര്‍ക്ക്‌ രക്ഷ നല്‍കി പക്ഷേ, അവരുടെ വിശ്വാസം അവര്‍ കവര്‍ന്നടുക്കുകയായിരുന്നു. തങ്ങളുടെ സേവനത്തില്‍ മാത്രം തൃപ്തി കണ്ടെത്തിയ തുര്‍ക്കികള്‍ ആരെയും മതപരിത്യാഗത്തിന്‌ നിര്‍ബന്ധിച്ചില്ല എന്നത്‌ തീര്‍ച്ചയാണ്‌.”
അവസാനമായി നമുക്ക്‌ സ്പെയിനിലെ 13 ഉം 14 ഉം നൂറ്റാണ്ടുകളിലേക്ക്‌വരാം. മുസ്‌ലിം സ്പെയിനിലെ ഭരണാ ധികാരികള്‍ കാഴ്ചവെച്ച അത്ഭുതകരമായ സഹിഷ്ണുതയും മതസ്വാതന്ത്യ്രവും ഈ സദസ്സിനോട്‌ ഞാന്‍ വിശദീകരിക്കേണ്ടതില്ല. പ്രത്യേകിച്ച്‌ അവരുടെ ജൂത പ്രജകളോട്‌ കാണിച്ചഔദാര്യം മഹിതകരമാണ്‌. ഈ കാല ഘട്ടം യഹൂദ മത സാംസ്കാരിക ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമായാണ്‌ അറിയപ്പെടുന്നത്‌. ഭരണകൂടവുമായി അവര്‍ വളരെയേറെ രഞ്ജിപ്പില്‍ കഴിഞ്ഞു. ഇസ്‌ലാമിക ഭരണത്തിന്‍റെ കുഞ്ചിക സ്ഥാനങ്ങളില്‍ ജൂതന്‍മാര്‍ അവരോധിക്കപ്പെട്ടു. രണ്ടാം മോസസ്‌ എന്നറിയെപ്പട്ട മോസസ്‌ ബിന്‍ ബൈറൂനെ നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? അദ്ദേഹം സ്പെയിനിലെ കോര്‍ഡോവയിലാണ്‌ജനിച്ചത്‌. അദ്ദേഹമാണ്‌ യഹൂദ ദൈവശാസ്ത്രത്തിലെ മുഖ്യ ഗ്രന്ഥം അറബിയില്‍ രചിച്ചത്‌. പിന്നീട്‌ അദ്ദേഹത്തിന്‍റെ ഒരു ശിഷ്യനാണ്‌ അത്‌ ഹീബ്രുവിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌.

ഈ സഹിഷ്ണുതയെല്ലാം തകര്‍ക്കപ്പെട്ടു. 1610-ല്‍ അവസാനത്തെ സ്പാനിഷ്‌ മുസ്‌ലിമിനേയും അവന്‍റെ ജന്‍മനാട്ടില്‍ നിന്ന്‌ ആട്ടിപുറത്താക്കുമ്പോള്‍ സ്പാനിഷ്‌ ഇന്‍ക്വിസിഷന്‍ കോടതിയില്‍ നിന്നുള്ള ഒരു മുസ്‌ലിമിന്‍റെ വിലാപം ഞാന്‍ ഓര്‍ത്തുപോവുകയാണ്‌. അയാള്‍ തന്‍റെ പൂര്‍വ്വ ഗാമികള്‍ അന്യമതസ്ഥരോട്‌ കാണിച്ച സഹിഷ്ണുതയുടെ സാക്ഷ്യം ഇന്‍ക്വിസിഷന്‍ കോടതിയില്‍ മൊഴിയുകയുണ്ടായി. സര്‍ തോമസ്‌ ആള്‍നോള്‍ഡ്‌അത്‌ ഉദ്ധരിച്ചത്‌ ഇപ്രകാരമാണ്‌.

"ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്ക്‌ സര്‍വ്വവിധ അധികാരങ്ങളുണ്ടായിരുന്നിട്ടും ക്രിസ്തുമതത്തെ വേരറുക്കാനുള്ള വല്ല ശ്രമവും നടത്തിയോ? നിങ്ങളുടെ പൂര്‍വ്വികരുടെ ആരാധനാ ചടങ്ങുകള്‍ സ്വതന്ത്രമായി നടത്താന്‍ അവര്‍ അനുവദിച്ചില്ലയോ? മുസ്‌ലിംകള്‍ കീഴടക്കുന്ന ഏതൊരു ദേശത്തും ഉദാത്തമായ അനുനയങ്ങളിലൂടെയുള്ള പ്രബോധനം നടത്താന്‍ മാത്രമല്ലേ ഞങ്ങളുടെ പ്രവാചകന്‍ നിര്‍ദേശിച്ചത്‌? രക്തപങ്കിലമായ മതവിചാരണ ക്കോടതിയോ, മര്‍ദ്ദനപരമായ ഒരു മതപരിവര്‍ത്തന രീതിയോ വിശ്വാസകാര്യത്തില്‍ ഞങ്ങളില്‍ നിന്ന്‌ ഒരിക്കല്‍പോലു മുണ്ടായിട്ടുണ്ടോ?"
സ്പാനിഷ്‌ മുസ്‌ലിംകളുടെ മതസഹിഷ്ണുതാ ബോധം ഒരു കുറ്റമായിട്ടാണ്‌ വാലന്‍സിയിലെ ബിഷപ്പ്‌ അവരില്‍ ആരോപിച്ചത്‌. മതപരിത്യാഗികളും രാജ്യദ്രോഹികളുമായി അവരെ കണക്കാക്കി 1602-ല്‍ അവരെ പുറത്താക്കണമെന്ന്‌ ഫിലിപ്പ്‌ മൂന്നാമനോട്‌ പ്രസ്തുത ബിഷപ്പ്‌ ശുപാര്‍ശ ചെയ്യുകയുണ്ടായി. അപ്പോള്‍ താഴെ പറയുംപ്രകാരം അദ്ദേഹം പ്രതിവചിച്ചു.
"അവര്‍ (സ്പാനിഷ്‌ മുസ്‌ലിംകള്‍) മതപരമായ എല്ലാ വിഷയങ്ങളിലും മറ്റെന്തിനെക്കാളും മനസ്സാക്ഷിയുടെ സ്വാതന്ത്യ്രമാണ്‌ വിലമതിച്ചത്‌. തുര്‍ക്കികളും മറ്റെല്ലാ അറബികളും അവരുടെ പ്രജകള്‍ക്ക്‌ ഈ സ്വാതന്ത്യ്രം അനുവദിച്ചിരുന്നു."

പില്‍ക്കാല മുസ്‌ലിംകളുടെ മാതൃക

ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങളുടെ ഒരു പൊതു ചിത്രം നിങ്ങളുടെ മുമ്പില്‍ വെച്ചുകഴിഞ്ഞു. മുസ്‌ലിം രാജ്യങ്ങളില്‍ അമുസ്‌ലിംകള്‍ ഒരിക്കലും പീഡിപ്പിക്കപ്പെട്ടിട്ടില്ലയോ? പീഡിപ്പിക്കപ്പെട്ടിരുന്നു എന്നത്‌ ദുഃഖസത്യമാണ്‌. ഞാന്‍ നേരത്തെ പറഞ്ഞ കാലഘട്ടത്തിനു ശേഷമായിരുന്നു ആ പീഡനങ്ങള്‍ അരങ്ങേറിയത്‌. രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടിയോ അല്ലെങ്കില്‍ മതഭ്രാന്തന്‍മാരായ പണ്ഡിതന്‍മാര്‍ തങ്ങള്‍ മനസ്സിലാക്കിയ ഇസ്‌ലാമാണ്‌ യഥാര്‍ത്ഥ ഇസ്‌ലാമിക പാരമ്പര്യമെന്ന ധാരണകൊണ്ടോ ഉണ്ടായതാണ് ആ പീഡനങ്ങള്‍. എല്ലാ മതങ്ങള്‍ക്കും സംഭവിച്ച ദുരന്തമാണിത്‌. അതായത്, ‌ മതങ്ങളുടെ സ്ഥാപകന്‍മാരുടെ അദ്ധ്യാപനങ്ങളില്‍ നിന്ന്‌ തികച്ചും വിഭിന്നമായി പില്‍ക്കാല തലമുറ അതിനെ വികൃതമാക്കുന്നു ഇത്‌ സാധാരണമാണ്‌. ഇസ്‌ലാമിന്‍റെ വിഷയത്തില്‍ ഭാഗ്യവശാല്‍ ഔദ്യോഗികമായ പൌരോഹിത്യമൊന്നുമില്ല. യഥാര്‍ത്ഥ മതപരമായ നടപടിക്രമം എന്ന നിലക്ക്‌ പ്രയോഗിക്കാന്‍ പറ്റുന്ന മാനദണ്ഡമായി എക്കാലത്തേക്കുമായി ഒരു മര്‍ദ്ദന നയം സ്വീകരിക്കപ്പെട്ടിരുന്നില്ല.

ആര്‍നോള്‍ഡ്‌ അഭിപ്രായപ്പെടുന്നത്പോലെ മുസ്‌ലിം ഭരണാധികാരികളുടെ കീഴില്‍ അമുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെട്ട അത്യുക്തി കലര്‍ന്ന കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ ഈ വസ്തുത കാണുന്നതില്‍ പരാജയപ്പെട്ടവരാണ്‌. ഒരു സംഘം മുസ്‌ലിം പണ്ഡിതന്‍മാരുടെ തീരുമാനങ്ങള്‍ മാറ്റാന്‍ പറ്റാത്ത ആചാരമായിട്ടാണ്‌ ഇസ്‌ലാമിനെ എതിര്‍ക്കുന്ന ആ എഴുത്തുകാര്‍ കരുതുന്നത്‌. ഒരു ഉദാഹരണമിതാ. താഴെകാണുന്ന സുദീര്‍ഘമായ ഒരു കത്ത്‌ ഉമറിബ്നുഖത്താബ്‌ പുറപ്പെടുവിച്ചുവെന്ന്‌ പറയപ്പെടുന്ന ഒരു കല്‍പ്പനയുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തിനെഴുതിയതാണ്. മഹാനായ ഉമറുബ്നുഖത്താബിനെ അപകീര്‍ത്തിപ്പെടുത്താന്‍ കൃത്രിമമായുണ്ടാക്കിയ ഒരു വ്യാജരേഖയാണ്‌ ഇതെന്ന്‌ നാം മനസ്സിലാക്കണം.

"പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍. ഈ നഗരത്തിലെ ക്രിസ്ത്യാനികള്‍ ഉമറിബ്നു ഖത്താബിനെഴുതുന്നത്‌.

"താങ്കള്‍ ഞങ്ങള്‍ക്കെതിരെ പട നയിച്ചപ്പോള്‍ താങ്കളോട്‌ ഞങ്ങള്‍ സംരക്ഷണത്തിന്‌ വേണ്ടി അപേക്ഷിച്ചു. ഞങ്ങളുടെ സ്വത്തിനും ഞങ്ങളുടെ സന്തതികള്‍ക്കും ഞങ്ങളുടെ സഹജീവികള്‍ക്കും സുരക്ഷയ്ക്ക്‌ വേണ്ടിയും അഭ്യര്‍ത്ഥിച്ചു. പകരമായി ഞങ്ങള്‍ ഞങ്ങളുടെ നഗരങ്ങളിലോ നഗരപ്രാന്ത പ്രദേശങ്ങളിലോ പള്ളികളോ സന്യാസി മഠങ്ങളോ പര്‍ണശാലകളോ പണിയുകയില്ല എന്ന്‌ വ്യവസ്ഥ ചെയ്തു... ഞങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക്‌ ബൈബിള്‍ പഠിപ്പിക്കില്ല. ക്രിസ്തുമത ചിഹ്നങ്ങളൊന്നും ഞങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല. ക്രിസ്ത്യാനികളാകാന്‍ ഞങ്ങള് ‍ആരെയും ക്ഷണിക്കില്ല.... ഞങ്ങള്‍ മുസ്‌ലിംകളെ ആദരിക്കുന്നതാണ്‌. ഞങ്ങളുടെ സദസ്സിലേക്ക്‌ അവര്‍ കടന്നുവരുമ്പോള്‍ ഞങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്ന്‌ എഴുന്നേറ്റ്‌ നിന്ന്‌ അവര്‍ക്ക്‌ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കും. ഞങ്ങള്‍ ക്രിസ്ത്യാനികള്‍ അവരുടെ വസ്ത്ര ധാരണത്തിലോ പാദരക്ഷയിലോ കേശ സംവിധാനത്തിലോ അവരെ അനുകരിക്കില്ല. ഞങ്ങളുടെ മോതിരങ്ങളില്‍ അറബി അക്ഷരങ്ങള്‍ കോറിവെക്കില്ല...... ഞങ്ങള്‍ ഞങ്ങളുടെ അരഞ്ഞാണ്‍ അരയില്‍ തൂക്കും. ഞങ്ങളുടെ പള്ളിക്ക്‌ പുറത്ത്‌ കുരിശ്‌ പ്രദര്‍ശിപ്പിക്കില്ല. ഞങ്ങളുടെ പള്ളിമണികള്‍ ശബ്ദം കുറച്ച്‌ പതുക്കെ മാത്രം മുഴക്കും. മുസ്‌ലിംകളുടെ സാന്നിധ്യത്തില്‍ ഞങ്ങളുടെ മത ശുശ്രൂഷകള്‍ പതിഞ്ഞ സ്വരത്തിലായിരിക്കും. ഞങ്ങള്‍ പനയോലയോ പ്രതിരൂപങ്ങളോ വഹിച്ച്‌ തെരുവുകളില്‍ ഘോഷയാത്ര നടത്തില്ല..... ഞങ്ങള്‍ക്കും ഞങ്ങളുടെ മത സഹോദരന്‍മാര്‍ക്കും താങ്ക‍ള്‍ സംരക്ഷണം നല്‍കുമെന്ന ഉറപ്പിന്‍മേല്‍ ഞങ്ങള്‍ ഇതെല്ലാം പാലിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കുന്നു. ഇതില്‍ ഏതെങ്കിലുമൊന്ന്‌ ഞങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ഞങ്ങളുടെ മേലുള്ള സംരക്ഷണം അങ്ങേക്ക്‌ പിന്‍വലിക്കാവുന്നതാണ്‌ പിന്നെ ഞങ്ങളെ ശത്രുക്കളും കലാപകാരികളുമായി കാണാന്‍അങ്ങേക്ക്‌ സ്വാതന്ത്യ്രമുണ്ടായിരിക്കും."

മേല്‍പറഞ്ഞ സുദീര്‍ഘമായ കത്തിനെപ്പറ്റി ആദ്യം പരാമര്‍ശിച്ചത്‌ 12-)o നൂറ്റാണ്ടില്‍ മരിച്ച ഇബ്നു ഹസമാണെന്നാണ്‌ തോമസ്‌ ആള്‍നോഡ്‌ പറയുന്നത്‌. ഡി. ജി. യോജിയും ഖൈത്താനിയും സംശയലേശമന്യേ നമ്മോട്‌ പറയുന്നത്‌ ഈ കത്ത്‌ പില്‍ക്കാലത്ത്‌ ഉണ്ടായ വ്യാജ രചനയാണെന്നാണ്‌. ഉമറുബ്നുഖത്താബിന്‍റെ നടപടികള്‍ അങ്ങേയറ്റത്തെ ഉദാരതയും സ്വാതന്ത്യ്രവും അനുവദിക്കുന്നതായിരുന്നു. ഇതിന്‌ മുമ്പ്‌ ഞാന്‍ പരാമര്‍ശിച്ച ഏലിയായിലെ ജനങ്ങള്‍ക്ക്‌ അദ്ദേഹം എഴുതി തുല്യംചാര്‍ത്തിയ തിട്ടൂരം ഇതിന്ന്‌ ഉത്തമായ തെളിവാണ്‌.

നിര്‍ഭാഗ്യവശാല്‍, ഈ വ്യാജ രേഖയിലെ അസഹിഷ്ണുതയുടെ നിയമങ്ങള്‍ പില്‍ക്കാലത്തെ ചില മുസ്‌ലിം ഭരണാധികാരികള്‍ ചില നാടുകളില്‍ നടപ്പാക്കിയിട്ടുണ്ട്‌. പക്ഷേ ഒരിക്കലുമത്‌ സ്ഥിരമായിട്ടായിരുന്നില്ല.

പൊതുഭരണ ഉദ്യോഗ്സഥന്‍മാരുടെ ഇത്‌ സംബന്ധിച്ചുള്ള സമീപനം വ്യക്തമാക്കാന്‍ മുഗള്‍ ഭരണത്തിലെ അവസാനത്തെ രാജാവായ ഔറംഗസീബ്‌ ആലംഗീറിന്‍റെ കാലത്തെ ഒരു സംഭവം ഉദ്ധരിച്ചുകൊണ്ട്‌ ഞാനീ ഭാഗത്തെ ചര്‍ച്ച അവ,സാനിപ്പിക്കാം.
രാജ്യത്തെ ഒരു സിവില്‍ ഭരണ ഉദ്യോഗസ്ഥന്‍ തന്‍റെ കീഴിലുള്ള രണ്ട്‌ അഗ്നിയാരാധകരായ പാര്‍സി മത വിശ്വാസികളെ ജോലിയില്‍നിന്നു പിരിച്ചു വിടണമെന്ന്‌ കാണിച്ച്‌ ഒരു അപേക്ഷ സമര്‍പ്പിച്ചു. അല്ലാഹു ഖുര്‍ആനില്‍ പ്രതിപാദിച്ച അഗ്നിയാരാധകരായിരുന്ന അവിശ്വാസികളായിരുന്നു അവരെന്നായിരുന്നു ഉദ്യോഗസ്ഥന്‍റെ ന്യായം. "അല്ലയോ വിശ്വാസികളേ, എന്‍റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ സ്നേഹബന്ധം നിലനിര്‍ത്തി മിത്രങ്ങളാക്കി വെക്കരുത്‌" (60:2). എന്ന ഖുര്‍‌ആന്‍ വചനമാണ് പ്രസ്തുത ഉദ്യോഗസ്ഥന്‍ ഉദ്ധരിച്ചത്  

ഈ അപേക്ഷ ലഭിച്ചയുടനെ രാജാവ്‌ അതിന്‍മേല്‍ ഇപ്രകാരം ഒരുകുറിപ്പെഴുതിവെച്ചു.

ഞാന്‍ താങ്കളുടെ അപേക്ഷ വായിച്ചു. ഏതൊരു അഗ്നിയാരാധകനാകട്ടെ ഹിന്ദുവാകട്ടെ അവര്‍ അവിശ്വാസികളാണെന്ന കാരണത്താല്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന്‌ നിഷ്കാസിതനാക്കാന്‍ പാടില്ല. താങ്കള്‍ ആ ഖുര്‍ആന്‍ വചനത്തിന്‍റെ പകുതി മാത്രമാണ്‌ ഉദ്ധരിച്ചത്‌. അത്‌ മുഴുവനും വായിച്ചുനോക്കുക.

"അല്ലയോ വിശ്വാസികളേ, എന്‍റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ സ്നേഹബന്ധം പുലര്‍ത്തി മിത്രങ്ങളാക്കി വെക്കരുത്‌. അവര്‍ നിങ്ങള്‍ക്ക്‌ ഇറക്കപ്പെട്ട സത്യത്തെ അവിശ്വസിച്ചിരിക്കുകയാണല്ലോ. നിങ്ങളുടെ നാഥനായ അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെന്ന കാരണത്താല്‍ ദൈവദൂത നെയും നിങ്ങളെയും അവര്‍ ബഹിഷ്കരിക്കുകയും ചെയ്യുന്നു" (60:2).

മുസ്‌ലിംകളോട്‌ അക്രമം പ്രവര്‍ത്തിക്കുകയും അവരുടെ ദൂതനെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും നാട്ടില്‍നിന്ന്‌ പുറത്താക്കുകയും ചെയ്ത അവിശ്വാസികളെ നിങ്ങളുടെ മിത്രമാക്കരുത്‌ എന്നാണ്‌ ഈ ഖുര്‍ആന്‍ വചനത്തില്‍ പറഞ്ഞിരിക്കുന്നത്‌. നിങ്ങള്‍ ഈ ഖുര്‍ആന്‍ വചനം മുഴുവനും വായിച്ചിരുന്നുവെങ്കില്‍ അതില്‍നിന്ന്‌ ഊഹിച്ചെടുത്തതിന്‍റെ നേര്‍ വിപരീതാര്‍ത്ഥമായിരിക്കും താങ്കള്‍ക്ക്‌ ലഭിക്കുക. ഖുര്‍ആന്‍റെ അതേ അദ്ധ്യായത്തില്‍ വളരെ വ്യക്തമായ ഒരുകല്‍പ്പന ഇങ്ങനെയാണ്‌.

"മതം കാരണത്താല്‍ നിങ്ങളുമായി യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ നിങ്ങളെ ബഹിഷ്ക്കരിച്ചിട്ടില്ലാത്തവരുമായവരെപ്പറ്റി, നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും അവരുമായി നീതിപൂര്‍വ്വം വര്‍ത്തിക്കുന്നതും അല്ലാഹു നിങ്ങളോട്‌ വിരോധിക്കുന്നില്ല. തീര്‍ച്ചയായും നീതി പാലിക്കുന്നവരെ അല്ലാഹു സ്നേഹിക്കുന്നു" (60:9).

'അതുകൊണ്ട്‌ നിങ്ങളുടെ അപേക്ഷനിരസിച്ചിരിക്കുന്നു.'
(വസാനിക്കുന്നില്ല)

5 comments:

Salim PM said...

പ്രവാ ചകന്‍ പ്രതിവചിച്ചു:

"വിശ്വാസം വ്യക്തിയുടെ സ്വതന്ത്രമനസ്സാക്ഷിയുമായിബന്ധപ്പെട്ടതാണ്‌. ഇക്‌രിമ മക്ക യിലേക്ക്‌ തിരിച്ചുവരികയാണെങ്കില്‍ അദ്ദേഹത്തിന്ന്‌ യാതൊരു വിധത്തിലുള്ള പീഡനവുമേല്‍ക്കേണ്ടിവരികയില്ല. അദ്ദേഹത്തിന്‌ ഇഷ്ടമുള്ള വിശ്വാസം തിരഞ്ഞെടുത്തുകൊണ്ട്‌ സുരക്ഷിതമായി ഇവിടെ ജീവിക്കാം".

Sameer Thikkodi said...

thanks for this great psot

Anonymous said...

Read half! Great i say..Wll finish when home..

Salim PM said...

സമീര്‍, യാഥാസ്ഥിതികന്‍, വായിച്ചതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി.

Anonymous said...

മൊത്തം വായിച്ചു. നന്നായിട്ടുണ്ട്‌