Thursday, December 30, 2010

ശാസ്ത്രവും വിശ്വാസവും വിയോജിപ്പോ?


നോബല്‍ സമ്മാനജേതാവും ലോകം കണ്ടതി ല്‍വെച്ചേറ്റവും വലിയ ഊര്‍ജ്ജതന്ത്രജ്ഞരിലൊ രാളുമായ ലേഖകന്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏക ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ട്രീസ്റ്റിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സിന്‍റെ (ഡോ.അബ്ദുസ്സലാമിന്‍റെ പേരിലാണ്‌ ഈ സ്ഥാപനം ഇപ്പോള്‍ അറിയപ്പെടുന്നത്) സ്ഥാപകനും ഡയറക്ടറുമായിരുന്ന ഡോ. സലാം, 1948 സെപ്തമ്പറില്‍ റോമില്‍വെച്ച്‌ ചേര്‍ന്ന രണ്ടാം മതസ്വാതന്ത്യ്ര സമ്മേളനത്തില്‍ (World Congress of Religious Liberty) ചെയ്ത  പ്രഭാഷണത്തിന്‍റെ രണ്ടാം ഭാഗം.

നിങ്ങള്‍ക്ക്‌ സമാധാനം (സലാം) ആശംസിക്കുന്നവരോട്‌ 'നീ സത്യവിശ്വാസിയല്ല' എന്ന്‌ പറയരുത്‌" (4:94).


വിശുദ്ധ ഖുര്‍ആനില്‍ ഈയൊരനുജ്ഞയുണ്ടായിരിക്കെ നൂറ്റാണ്ടുകളോളമായി മുസ്‌ലിംകളിലെ വിവിധ വിഭാഗങ്ങളിലെ പണ്ഡിതന്‍മാര്‍ അവരുടെ ഇസ്‌ലാമികമായ ആശയ വ്യത്യാസങ്ങള്‍ കാരണമായും ചിലപ്പോള്‍ രാഷ്ട്രീയമായും അവരോടു യോജിക്കാത്ത മറ്റു മുസ്‌ലിംകളെ അവിശ്വാസിയാണെന്ന്‌ പ്രഖ്യാപിച്ചു. അങ്ങനെ അവിശ്വാസിയായി പ്രഖ്യാപിച്ചവരുടെ കൂട്ടത്തില്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ആദരണീയരായ വ്യക്തികളുമുണ്ടായിരുന്നു.


ആദ്യത്തെ അത്തരം അവിശ്വാസ പ്രഖ്യാപനം വന്നത്‌ നബി(സ)യുടെ നാലാം ഖലീഫയായിരുന്ന ഇമാം അലി(റ)യെക്കുറിച്ചായിരുന്നു. അലി(റ)യുടെ ശത്രുക്കളായ ഖവാരിജുകളായിരുന്നു അദ്ദേഹത്തെ ഇസ്‌ലാമിന്‌ പുറത്തുള്ള അവിശ്വാസിയായി പ്രഖ്യാപിച്ചത്‌. അലി(റ)യുടെ ഖലീഫാ പദവിയെ അംഗീകരിക്കാന്‍ ഖവാരിജുകള്‍ യാതൊരു വിധത്തിലും സമ്മതിച്ചില്ല. അവരോടു അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ അലി(റ)തയ്യാറായില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിയോജിച്ചവരെല്ലാം മുസ്‌ലിം സഹോദരന്‍മാരായിരുന്നു. അവസാനം ഖവാരിജുകള്‍ ഇമാം അലി(റ)യെ രക്തസാക്ഷിയാക്കുകയാണുണ്ടായത്‌.

രാഷ്ട്രീയ പ്രേരിതമായ രണ്ടാമത്തെ മത ബഹിഷ്കരണം നടന്നത്‌ പ്രവാചകെന്‍റെ പൌത്രനും ഹദ്റത്ത് അലിയുടെ പുത്രനുമായ ഇമാം ഹുസൈന്‍(റ)നെതിരെയായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ എഴുപത്‌ കുടുംബാംഗങ്ങളെയും കര്‍ബലയില്‍ വെച്ച്‌ ഖലീഫയാണെന്ന്‌ വാദിച്ച യസീദിന്‍റെ പട്ടാളം അതി നിഷ്ഠൂരമായി വധിക്കുകയുണ്ടായി. ഇമാം ഹുസൈനെ അവിശ്വാസിയായി പ്രഖ്യാപിച്ച മനുഷ്യന്‍ ഖാസി ശുഹ്‌രീഹ്‌ ആയിരുന്നു. ഏതാനും സ്വര്‍ണത്തുട്ടുകള്‍ക്ക്‌ പകരമായായിരുന്നു അദ്ദേഹം ഫത്‌വ നല്‍കിയതെന്ന്‌ ചരിത്രകാരന്‍മാര്‍ പറയുന്നു. ഫത്‌വ ഇപ്രകാരമായിരുന്നു:

"അലിയുടെ പുത്രന്‍ ഹുസൈന്‍ ഇസ്‌ലാം മതത്തില്‍ നിന്നു പുറത്ത്‌ പോയിരിക്കുന്നു. അക്കാരണത്താല്‍ അദ്ദേഹം വധാര്‍ഹനാണ്‌." (ജവാഹിറുല്‍ കലാം, തബരി).

ഇസ്‌ലാം മതത്തില്‍ ആളെ ചേര്‍ക്കാന്‍ നിര്‍ബന്ധം അരുതെന്ന്‌ കല്‍പ്പിച്ച ആദരണീയനായ ഖലീഫാ ഹാറൂണ്‍ അല്‍റഷീദിനെ സംബന്ധിച്ച്‌ ഞാന്‍ പറഞ്ഞുവല്ലോ. വിരോധാഭാസമെന്ന്‌ പറയട്ടെ, ഇദ്ദേഹമാണ്‌ 'മിഹ്‌ന' എന്ന്‌ വിളിക്കപ്പെടുന്ന ഇസ്‌ലാമിലെ ആദ്യത്തെ മതവിചാരണക്കോടതി (ഇന്‍ക്വിസിഷന്‍) സ്ഥാപിച്ചതിന്‍റെ ഉത്തരവാദി. ഈ സ്ഥാപനം മുഅ്തസില വിഭാഗത്തിന്‍റെ കണ്ടുപിടിത്തമായിരുന്നു. 'ഖുര്‍ആന്‍ സൃഷ്ടിക്കപ്പെട്ട താണ്‌' എന്ന്‌ രാജ്യത്തെ എല്ലാ ഇസ്‌ലാമിക പണ്ഡിതരും പ്രവര്‍ത്തകരും പ്രതിജ്ഞയെടുക്കണമെന്ന്‌ ഇവര്‍ നിര്‍ബന്ധിക്കുകയുണ്ടായി. ഇസ്‌ലാമിലെ സമുന്നത വ്യക്തിത്വങ്ങളിലൊരാളായ ഇമാം അഹ്‌മദ്ബ്നു ഹംബല്‍ (റ) ഈ പ്രതിജ്ഞയെടുക്കാത്തതിന്‍റെ പേരില്‍ നിഷ്ക്കരുണം ചാട്ടവാറടിക്ക്‌ വിധേയനാക്കപ്പെടുകയുണ്ടായി.


മതവിഷയത്തില്‍ സഹജീവികളായ മുസ്‌ലിം സഹോദരന്‍മാര്‍ക്കെതിരില്‍ മതവിചാരണക്കോടതി സ്ഥാപിക്കുക എന്നത്‌ ഇസ്‌ലാമിക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവമാണെന്ന്‌ ഞാന്‍ പറഞ്ഞുകഴിഞ്ഞു. പക്ഷേ ഈ മതവിചാരണക്കോടതി സ്ഥാപിച്ച ഖലീഫ ഹാറൂണ്‍ അല്‍ റഷീദ്‌ (അല്‍ മാമൂന്‍) അങ്ങേയറ്റംവിയോജിപ്പുള്ള ശാസ്ത്രീയമായ അഭി പ്രായങ്ങളോട്‌ വളരെ സഹിഷ്ണുതാ പൂര്‍ണമായ സമീപനമായിരുന്നു സ്വീകരിച്ചത്‌. അദ്ദേഹമാണ്‌ ഇസ്‌ലാമിക ലോകത്ത്‌ ആദ്യമായി 'ബൈത്തുല്‍ഹിക്മ' എന്ന സ്ഥാപനം സ്ഥാപിച്ചത്. ഗ്രീക്കുകാര്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ജൂതന്‍മാര്‍ മുസ്‌ലിംകള്‍ എന്നിവരില്‍പ്പെട്ട ശാസ്ത്ര പ്രതിഭകള്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി ഒത്തുചേര്‍ന്ന്‌ അവരുടെ ക്ളാസിക്ക്‌ രചനകള്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്തതും വിജ്ഞാനത്തിന്‍റെ ഗേഹം (ബൈത്തുല്‍ഹിക്മ) എന്നറിയപ്പെട്ടിരുന്ന ഇവിടങ്ങളില്‍ വെച്ചായിരുന്നു.

സ്വന്തം സഹജീവികളായ മുസ്‌ലിം സഹോദരന്‍മാരെ പീഡിപ്പിച്ച മുസ്‌ലിംകളുടെ ചരിത്രത്തിലേക്ക്തന്നെ തിരിച്ചുവരാം. പ്രാദേശികവും വിഭാഗീയവുമായ മതവിശ്വാസ വ്യത്യാസങ്ങളുടെ പേരില്‍ ഇസ്‌ലാമിലെ സമാദരണീയരും ഭക്തന്‍മാരുമായ മഹനീയ വ്യക്തിത്വങ്ങളെക്കൂടി ഇവര്‍ പീഡിപ്പിക്കുകയുണ്ടായി. ഇസ്‌ലാമിലെ നാല്‌ അംഗീകൃത മത ചിന്താസരണിയുടെ (മദ്‌ഹബ്) സ്ഥാപകരില്‍പ്പെട്ട ഇമാം അബൂ ഹനീഫ, ഇമാം മാലിക്ബ്നു അനസ്‌ എന്നിവരും, ഇമാം ഗസ്സാലി, അല്ലാമാ ഇബ്നുറുശ്ദ്‌, ശൈഖുല്‍ അക്‌ബര്‍ ഇബ്നു അറബി, ഇബ്നു തയ്യിമ, ഇമാം ഇബ്നു ഖയ്യൂം, സയ്യിദ്‌ മുഹമ്മദ്‌ ജോന്‍പുരി മുതലായ പ്രധാനികളും ഇതില്‍പെടും. ഈ മതബഹിഷ്കരണവും പീഡനങ്ങളുമെല്ലാം തികച്ചും വിഭാഗീയമായ മതവ്യാഖ്യാന വൈകൃതങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. വധ ശിക്ഷകള്‍വരെ ഇതിന്‍റെ പേരില്‍ അരങ്ങേറി. ഇസ്‌ലാമിലെ സൂഫി സിദ്ധനായിരുന്ന ഹല്ലാജ്‌, ശൈഖുല്‍ ഇശ്‌റാഖ്‌ ശഹാബുദ്ദീന്‍ സുഹ്‌റ് വര്‍ദി, ശൈഖ്‌ അലായീ, ശൈഖ്‌ സര്‍മദ്‌ എന്നീമഹാത്മാക്കളെ ഇക്കൂട്ടര്‍ ശഹീദാക്കുകയുണ്ടായി.
സര്‍മദിന്‍റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചുകൊണ്ട്‌ മൌലാനാ അബുല്‍ കലാം ആസാദ്‌ എഴുതി:

"കഴിഞ്ഞ 1300 വര്‍ഷക്കാലമായി മതവിധി എഴുതുന്ന തൂലികകള്‍ ഉറയില്‍ നിന്നൂരിയ വാള്‍ പോലെയായിരുന്നു. അല്ലാഹുവിന്‍റെ ധാരാളം ഇഷ്ടദാസരുടെ രക്തംകൊണ്ട്‌ അത്‌ പങ്കിലമായിട്ടുണ്ട്‌. ഈ രക്തസാക്ഷിത്വം സൂഫികളിലും സ്വതന്ത്ര ചിന്തകന്‍മാരിലും മാത്രം പരിമിതമല്ല, പ്രഗത്ഭരായ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ വരെ അക്കൂട്ടത്തിലുണ്ട്‌."

തന്‍റെ സഹജീവികളായ മുസ്‌ലിം സഹോദരന്‍മാരെ മതത്തില്‍ നിന്ന്‌ ബഹിഷ്കൃതരാക്കുന്ന സമ്പ്രദായം ഇക്കാലത്തും നിലച്ചുപോയി എന്ന്‌ഞാന്‍ കരുതുന്നില്ല. ഒരര്‍ഥത്തില്‍ ഇസ്‌ലാംമതത്തിലെ സ്വാതന്ത്യ്രം പുറത്തുള്ളതിനേക്കാള്‍ രൂക്ഷവും സങ്കുചിതവുമാണ്‌ അകത്തുള്ളത്‌. രണ്ട്‌ മുഖ്യമായ ഇസ്‌ലാമിക പാരമ്പര്യധാരകള്‍ ഇസ്‌ലാമില്‍ എപ്പോഴും സഹവര്‍ത്തിച്ചുനിന്നിരുന്നു. ഒന്ന്‌ സൂഫികളുടെ അദ്ധ്യാത്മിക മൂല്യങ്ങളിലൂന്നിയ മിസ്റ്റിസത്തിന്‍റെ പാരമ്പര്യമാണ്‌. ഇത്‌ സഹിഷ്ണുതാ പൂര്‍ണ്ണമായ ഇസ്‌ലാമിക പാരമ്പര്യ സരണിയാണ്‌. മറ്റൊന്ന്‌ ഇസ്‌ലാമിലെ കര്‍മ്മശാസ്ത്രികളുടെ പാരമ്പര്യമാണ്‌. ആചാരപരവും ആദര്‍ശപരവും രാഷ്ട്രീയവും ഭരണപരവുമായ വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിക്കൊ ണ്ടുള്ള അനൌദ്യോഗിക പുരോഹിത വര്‍ഗമാണ്‌ ഇതിന്‍റെ വക്താക്കള്‍. ഇക്കാലത്ത്‌ രണ്ടാമത്തെ പാരമ്പര്യമാണ്‌ മിക്ക മുസ്‌ലിം രാജ്യങ്ങളിലും പ്രാബല്യത്തിലുള്ളത്‌. ഇവരാണ്‌ പാശ്ചാത്യരോട്‌ സാംസ്കാരികമായും രാഷ്ട്രീയ അധിനിവേശങ്ങള്‍ക്കെതിരെയും ചെറുത്തുനില്‍പ്പുമായി നില്‍ക്കുന്നത്‌.

ശാസ്ത്രീയ ഗവേഷണത്തിനുള്ള സ്വാതന്ത്യ്രം

ശാസ്ത്രീയ വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സംവാദ ങ്ങള്‍ക്കും വിദ്യാഭ്യാസങ്ങള്‍ക്കും ഇസ്‌ലാമിലെ സ്വാതന്ത്യ്രം എങ്ങനെ സ്വാധീനിച്ചു എന്ന്‌ നോക്കാം. ശാസ്ത്രം എന്‍റെ മുഖ്യ വിഷയവുമാണ്‌. ഖുര്‍ആന്‍പറയുന്നു:

"മേഘങ്ങളിലേക്ക്‌ അവര്‍ നോക്കുന്നില്ലേ അവ എങ്ങനെ സൃഷ്ടി ക്കപ്പെട്ടുവെന്ന്‌? ആകാശത്തിലേക്കും (അവര്‍ നോക്കുന്നില്ലേ) അതെങ്ങനെ ഉയര്‍ത്തപ്പെട്ടുവെന്ന്‌? പര്‍വ്വതത്തിലേക്ക്‌ നോക്കുന്നില്ലേ അത്‌ എപ്രകാരമാണ്‌ നാട്ടി നിര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്‌? അവര്‍ ഭൂതലത്തിലേക്ക്‌ നോക്കുന്നില്ലേ, അതെങ്ങനെ വിതാനിക്കപ്പെട്ടിരിക്കുന്നുവെന്ന്‌?" (88:17)

വീണ്ടും ഖുര്‍ആന്‍ പറയുന്നു:

"ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാവും പകലും മാറിമാറി വരുന്നതിലും തീര്‍ച്ചയായും ബുദ്ധിമാന്‍മാര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നും ഇരുന്നും തങ്ങളുടെ പാര്‍ശ്വങ്ങളില്‍ (കിടന്നും) അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ സംബന്ധിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരായ (ബുദ്ധിമാന്‍മാര്‍) 'ഞങ്ങളുടെ നാഥാ, നീ ഇതെല്ലാം വ്യര്‍ത്ഥമായല്ല സൃഷ്ടിച്ചത്‌. നീ പരിശുദ്ധനാണ്‌. അതിനാല്‍ നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന്‌ രക്ഷിക്കേണമേ' എന്ന്‌ പറയും" (2:191,192)

ഖുര്‍ആനിലെ 750 വചനങ്ങള്‍ വിശ്വാസികളോട്‌ പ്രകൃതിയെ സംബന്ധിച്ച്‌ പഠിക്കാനുള്ള ആഹ്വാനങ്ങള്‍ അടങ്ങിയതാണ്‌. യുക്തിചിന്തയെ ഉപയോഗപ്പെടുത്തി പ്രകൃതിയെപ്പറ്റി കൂലങ്കശമായി മനനം ചെയ്ത്‌ വിജ്ഞാനം ആര്‍ജ്ജിക്കാനും ശാസ്ത്രീയബോധം സമൂഹജീവിതത്തിന്‍റെ ഭാഗമാക്കാനുമാണ്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്‌.

വിജ്ഞാനാര്‍ജ്ജനം ഏതൊരു മുസ്‌ലിം സ്ത്രീയുടെയും പുരുഷെന്‍റെയും ബാദ്ധ്യതയാണെന്ന്‌ തിരുനബി(സ) അരുളിയിട്ടിണ്ട്‌. ചൈനയില്‍ പോയെങ്കിലും വിജ്ഞാനം കരസ്ഥമാക്കണമെന്ന്‌ അദ്ദേഹം തന്‍റെ അനുയായികളോട്‌ ഉപദേശിക്കുകയുണ്ടായി. തീര്‍ച്ചയായും ഈ ഉപദേശം നല്‍കുമ്പോള്‍ മതപരമായ വിജ്ഞാനത്തെക്കാള്‍ ഭൌതിക വിജ്ഞാനമായിരിക്കും തിരുനബി (സ)യുടെ മനസ്സില്‍ഉണ്ടാവുക. അപ്രകാരം തന്നെ ശാസ്ത്ര പഠനത്തില്‍ അന്തര്‍ദേശീയത കൈക്കൊള്ളാനാണ്‌ അദ്ദേഹം ഇവിടെ ഊന്നിപ്പറയുന്നത്‌. ഇസ്‌ലാമില്‍ ശാസ്ത്രീയ സംരംഭങ്ങള്‍ വിജയം പ്രാപിക്കാന്‍ രണ്ട്‌ സുപ്രധാന കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തെത്‌ മതപരമായ സ്വാതന്ത്യ്രത്തോടൊപ്പം പ്രവാചകന്‍ മുസ്‌ലിംകളിലേക്ക്‌ പകര്‍ന്ന അത്യുദാരമായ ശാസ്ത്രീയ പഠന സ്വാതന്ത്യ്രമാണ്‌. രണ്ടാമത്തെതാകട്ടെ ഇസ്‌ലാമിലെ ശാസ്ത്രീയ സംരംഭങ്ങളുടെ അന്തര്‍ദേശീയ സ്വഭാവമാണ്‌. വര്‍ണ–ദേശ വ്യത്യാസങ്ങള്‍ക്കതീതമായി ആദ്യകാല മുസ്‌ലിം സമൂഹം ഇസ്‌ലാമിക്‌ കോമണ്‍വെല്‍ത്തായി നിലകൊണ്ടു. അവര്‍ അന്യമായ ആശയങ്ങളോടും മറ്റ്‌ അന്യമായതിനോടുമെല്ലാം അങ്ങേയറ്റത്തെ സഹിഷ്ണുത പുലര്‍ത്തിയിരുന്നവരായിരുന്നു.

നിലച്ചുപോയ ശാസ്ത്രീയ ഗവേഷണ പാരമ്പര്യം

എ. ഡി. 1100 ഓടുകൂടി ഈ ശാസ്ത്രീയ പാരമ്പര്യത്തിന്‍റെ അപചയം ആരംഭിച്ചു. ഇരുന്നൂറ്റി അന്‍പത്‌ വര്‍ഷം കൊണ്ട്‌ ആ മരവിപ്പും മരണവും സമ്പൂര്‍ണ്ണമായി. എന്തുകൊണ്ടാണ്‌ സര്‍ഗ്ഗാത്മക ശാസ്ത്രം ഇസ്‌ലാമില്‍ തിരോഭവിച്ചത്‌? എന്‍റെ വീക്ഷണത്തില്‍ സജീവശാസ്ത്രം ഇസ്‌ലാമിക ലോകത്ത്‌ നിന്ന്‌ തിരോഭവിക്കാന്‍ കാരണം ഒന്നാമതായി ആന്തരികമായുണ്ടായ മാറ്റവും ശാസ്ത്ര സംരംഭങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലുമാണ്‌. രണ്ടാമ തായി, പരിഷ്ക്കരണങ്ങളോടുള്ള (ജിദ്ദത്ത്‌) പരാങ്മുഖത്വമാണ്‌. ഇസ്‌ലാമിക ചരിത്രത്തിലെ പതിനൊന്നാം നൂറ്റാണ്ടിന്‍റെ അവസാനവും പന്ത്രണ്ടാം നൂറ്റാണ്ടും രാഷ്ട്രീയോന്‍മുഖവും വിഭാഗീയവും മതപരവുമായ സംഘര്‍ഷങ്ങള്‍കൊണ്ട്‌ നിറഞ്ഞുനിന്നു. സഹിഷ്ണുതയില്ലാത്ത ഈ കാലഘട്ടം അനുകരണാത്മകവും (തഖ്‌ലീദ്) ഗവേഷണ (ഇജ്തിഹാദ്‌) രഹിതവുമായിരുന്നു. ശാസ്ത്രമടക്കം എല്ലാ മേഖലയിലുംഇത്‌ വ്യാപിക്കുകയുണ്ടായി. ഇസ്‌ലാമിലുണ്ടായ ശാസ്ത്ര സംരചനയോടുള്ള ഈ ഉദാസീനത വിവരിക്കാന്‍ എക്കാലത്തെയും ഏറ്റവും വലിയ സാമൂഹ്യ ചരിത്രകാരനും അത്യുജ്വല പ്രതിഭാശാലിയുമായിരുന്ന ഇബ്നുകല്‍ദൂനെ (1332-1406) ഞാന്‍ഉദ്ധരിക്കട്ടെ.

"ഫ്രാന്‍സ്‌ രാജ്യത്തും വടക്കന്‍ മെഡിറ്ററേനിയന്‍ തീരത്തും തത്ത്വശാസ്ത്ര തത്തിന്‍റെ പുതിയൊരു ഉജ്ജീവനത്തെപ്പറ്റി നാം കേള്‍ക്കുകയുണ്ടായി. അവര്‍ അവിടെ വീണ്ടും ധാരാളം പാഠശാലകളില്‍ വെച്ച്‌ പഠനങ്ങളാരംഭിച്ചിരിക്കുന്നു. നിലവിലുള്ള അവരുടെ വ്യാഖ്യാന സമ്പ്രദായം സമഗ്രമാണെന്ന്‌ പറയപ്പെടുന്നു. അവരെ അറിയുന്നവരും അവരുടെ വിദ്യാര്‍ത്ഥികളും അനവധിയാണ്‌. അവിടുത്തെ സ്ഥിതിയുടെ യാഥാര്‍ത്ഥ്യം അല്ലാഹുവിന്നറിയാം. പക്ഷേ, ഒരു കാര്യം വ്യക്തമാണ്‌. നമ്മുടെ മതകാര്യങ്ങളില്‍ ഭൌതിക ശാസ്ത്ര പ്രശ്നങ്ങള്‍ക്ക്‌ യാതൊരുപ്രാധാന്യവുമില്ല. അതുകൊണ്ട്‌ തീര്‍ച്ചയായും നമുക്കവരെ അവഗണിക്കാം."

ഇവിടെ ശാസ്ത്ര വിജ്ഞാനങ്ങളോട്‌ ഇബ്നുകല്‍ദൂന്‍ നിര്‍ജ്ജീവമായ ജിജ്ഞാസയും നിശ്ചേതനമായ ആകാംക്ഷയുമാണ്‌ കാണിക്കുന്നത്‌. പുറംലോകത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന നൂതന ശാസ്ത്രീയ സംഭവ വികാസങ്ങള്‍ക്ക്‌ നേരെയുള്ള അനുഭാവശൂന്യമായ നിലപാടും അതില്‍നിന്ന്‌ ഉള്‍വലിയാനുള്ള പ്രവണതയും പ്രതിലോമ പരതയുമാണ്‌ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ പ്രതിഫലിച്ചിരിക്കുന്നത്‌. എല്ലാവര്‍ക്കും അറിയുന്നതുപോലെ, ശാസ്ത്രീ യരംഗത്തുനിന്നുള്ള ഒറ്റപ്പെടലും അധികാരികളോടുള്ള പ്രീണനങ്ങളും ധൈഷണിക മൃത്യുവിന്‌ ബീജാവാപം നടത്തുകയും ചെയ്തു. നമ്മുടെ പ്രതാപമുഗ്ദമായ 9, 10 നൂറ്റാ ണ്ടുകളില്‍ ബാഗ്ദാദിലും കൈറോവിലും ശാസ്ത്രീയ ഉപരിപഠന സ്ഥാപനങ്ങള്‍ (ബൈത്തുല്‍ ഹിക്മ) പടുത്തുയര്‍ത്തിയിരുന്നു. പണ്ഡിതന്‍മാരുടെ അന്തര്‍ദേശീയ സമ്മേളനങ്ങള്‍ അവിടങ്ങളില്‍ വിളിച്ചുകൂട്ടിയിരുന്നു. എന്നാല്‍ഇതെല്ലാം പൊടുന്നനെ നിലച്ച്പോയി. 1350 ന്‌ ശേഷം അങ്ങനെയൊന്ന്‌ സംഭവിച്ചിട്ടില്ല. മതപഠന കേന്ദ്രങ്ങളിലാണ്‌ പിന്നീട്‌ ശാസ്ത്രം അഭ്യസിക്കപ്പെട്ടത്‌. അവിടെ വിമര്‍ശനാത്മകമായ പഠന ങ്ങള്‍ക്ക്‌ പകരം പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ കാര്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്‌. സര്‍വ്വ വിജ്ഞാന കോശ സമ്പ്രദായത്തിലുള്ള പഠനരീതി തന്നെ വിശേഷ വത്കരണത്തിന്‍റെ ഈ യുഗത്തില്‍ വിലങ്ങുതടിയായി. യുവഗവേഷകരെ സംബന്ധിച്ചിടത്തോളം ക്രിയാത്മക വിമര്‍ശനത്തിന്‍റെ അന്തഃസത്തയായ നിലവിലുള്ള പഠനവിഷയങ്ങളെ ചോദ്യം ചെയ്ത്‌ പുനഃപരിശോധിച്ച്‌ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്ന രീതി മദ്‌റസകളില്‍ പ്രോത്സാഹിക്കപ്പെ ടുകയോ പൊറുപ്പിക്കപ്പെടുകയോ ചെയ്തില്ല. ആദ്യത്തെ മദ്‌റസ സ്ഥാപിക്കപ്പെട്ടപ്പോള്‍ ട്രാന്‍സ്‌ ഓക്സാനിയയിലെ ഒരു പണ്ഡിതന്‍ വേര്‍പെട്ടുപോയ ശാസ്ത്രത്തിന്‍റെ സ്മരണയ്‌ക്കായി ഒരു അനുസ്മരണചച്ചടങ്ങ്‌ നടത്തിയിരുന്നതായി ഒരു ചരിത്ര നിവേദനത്തില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ കണക്കുകൂട്ടല്‍ തികച്ചും യാഥാര്‍ത്ഥ്യമാ യിരുന്നുവെന്ന്‌ പില്‍ക്കാലചരിത്രം തെളിവുനല്‍കുന്നു.

കല്‍ദൂണിയന്‍ കാലഘട്ടം മുതല്‍ക്കുള്ള ധൈഷണികമായ ഈ ഒറ്റപ്പെടലും മരവിപ്പും തുര്‍ക്കിയിലെ ഉസ്മാനിയാ ഇറാനിലെ സഫ്‌വി, ഇന്ത്യയിലെ മുഗള്‍ എന്നീ മഹത്തായ സാമ്രാ ജ്യങ്ങളുടെ കാലവും പിന്നിട്ടുകൊണ്ട്‌ ശൈഥില്യത്തിന്‍റെ ഒരു സമ്പൂര്‍ണ ചിത്രം രചിക്കുകയുണ്ടായി.

ഈ അധഃപതനം യാദൃച്ഛികമായിരുന്നില്ല. തുര്‍ക്കി സാമ്രാജ്യത്തിലെ ബ്രിട്ടീഷ്‌ കൌണ്‍സിലര്‍ ആയിരുന്ന വില്യം എട്ടോണ്‍ 1800-ല്‍ എഴുതി:

"നാവിക രംഗത്ത്‌ മുസ്‌ലിംകള്‍ക്ക്‌ കാന്തമുപയോഗിക്കുന്നതില്‍ ശാസ്ത്രീയ പരിജ്ഞാനമുണ്ടായിരുന്നില്ല. വികസനത്തിനും മനസ്സിന്‍റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും ഏറ്റവും അനുപേ ക്ഷണീയമായ പര്യടന യാത്രകള്‍ മതത്തിന്‍റെ പേരിലുള്ള മിഥ്യാഭിമാനം കാരണം പൂര്‍ണ്ണമായും തടയപ്പെട്ടു... വിദേശികളുമായുള്ള ഇടപെടലുകളില്‍നിന്നു ബോധപൂര്‍വ്വം അവര്‍അകന്നുനിന്നു... "

ഈ നില ഇപ്പോഴും തുടരുന്നില്ലേ? ഇസ്‌ലാമിക രാജ്യങ്ങളില്‍ ശാസ്ത്രീയ ഗവേഷണങ്ങളും സ്വതന്ത്രാന്വേഷണങ്ങളും അനുവദിക്കുന്നുണ്ടോ?

ശാസ്ത്രവും വിശ്വാസവും യോജിപ്പോ വിയോജിപ്പോ?

ഈ ഭൂമുഖത്തെ എല്ലാ സംസ്കാര ങ്ങളിലും വെച്ച്‌ ശാസ്ത്രം ഇന്ന്‌ ഏറ്റവും ദുര്‍ബ്ബലമായിരിക്കുന്നത്‌ ഇസ്‌ലാമിക രാഷ്ട്ര സമുച്ഛയങ്ങളിലാണ്‌. ചില മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌ സാങ്കേതികവിദ്യ (Technology) നിരുപദ്രവവും കുഴപ്പമില്ലാത്തതുമാണെന്നാണ്‌. സാങ്കേതികവിദ്യ എത്ര അധി കമായാലും ഇസ്‌ലാമിക ധാര്‍മ്മിക ജീവിതം പാലിക്കുന്നതില്‍ നിന്ന്‌ അത്‌ നമ്മെ തടയുന്നില്ലെന്നും എന്നാല്‍ സൈദ്ധാന്തിക ശാസ്ത്രമാകട്ടെ ചില മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും നാം കരുതുന്നു. അതായത്‌ ആധുനിക സൈദ്ധാന്തിക ശാസ്ത്രം നമ്മെ യുക്തിവാദത്തിലേക്കും അവസാനം ഇസ്‌ലാംമതം ഉപേക്ഷിക്കുന്നതിലേക്കും നയിച്ചേക്കാം എന്നാണ്‌ നമ്മുടെ ഭീതി. അത്തരം ശാസ്ത്രീയ വിദ്യാഭ്യാസം നേടിയ നമ്മളിലുള്ള വ്യക്തികള്‍ നമ്മുടെ മതത്തിലെ ആത്മീയ സങ്കല്‍പ്പങ്ങളെ നിഷേധിക്കുന്നവരായിത്തീരും എന്നും മുസ്‌ലിംകള്‍ കരുതുന്നു. ഈ വസ്തുത നാം പരിശോധിക്കുമ്പോള്‍ വാസ്തവത്തില്‍ ഉന്നത നിലവാരത്തിലുള്ള സൈദ്ധാന്തിക ശാസ്ത്ര പഠനങ്ങളില്ലാതെ ഒരു സാങ്കേതി കശാസ്ത്രവും ഉന്നത നിലവാരത്തില്‍ വികസിക്കില്ല എന്നാണ്‌ മനസ്സിലാകുന്നത്‌. ശാസ്ത്രത്തോടുള്ള അത്തരം സമീപനം ഭൂതകാലത്തെ ശാസ്ത്രവും വിശ്വാസവുമായുള്ള സംഘട്ടനത്തിന്‍റെ പാരമ്പര്യമാണ്‌ എന്ന്‌ ഞാന്‍ സംശയിക്കുന്നു. 'യുക്തിവാദികളായ തത്ത്വശാസ്ത്ര ജ്ഞന്‍മാര്‍' (Rational Phylosophers) എന്ന്‌ പണ്ട്കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്‌ അയുക്തികതയിലും സിദ്ധാന്തവാശിയിലുമധിഷ്ഠിതമായ (Dogmatic) അരിസ്റ്റോട്ടിലിന്‍റെ പ്രകൃതി സങ്കല്‍പ്പങ്ങളുടെ പിന്തുടര്‍ച്ചക്കാരായിരുന്നു. അവരുടെ ദാര്‍ശനിക വൈകല്യങ്ങളെ വിശ്വാസവുമായി സമന്വയിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ സാധ്യമായില്ല എന്നതാണ്‌ വാസ്തവം. അതുപോലെയാണ്‌ ഇന്നത്തെ ശാസ്ത്ര ദര്‍ശനങ്ങള്‍ എന്നാണ്‌ മുസ്‌ലിംകളായ നാം ഭയപ്പെടുന്നതെന്ന്‌ തോന്നുന്നു. ഇത്തരത്തില്‍ ശാസ്ത്രവും വിശ്വാസവുമായുള്ള സംഘട്ടനങ്ങള്‍ മുഴുവനും അതി ശക്തമായി പിടിച്ചു കുലുക്കിയത്‌ മധ്യകാലത്തെ ക്രിസ്തീയ ദാര്‍ശനികന്‍മാരെയായിരുന്നു. അവരെ അലട്ടിയിരുന്ന മുഖ്യമായ പ്രശ്നങ്ങള്‍ പ്രപഞ്ചോല്‍പത്തി ശാസ്ത്രത്തിന്‍റെയും (Cosmology) അതിഭൌതിക ശാസ്ത്രത്തിന്‍റെ (Metaphsics) യുമായിരുന്നു. ഭൂമി ചലിക്കാത്ത വസ്തുവാണോ? അതിനെ താങ്ങി നിര്‍ത്തുന്ന മറ്റെന്തെങ്കിലുമുണ്ടോ? കാര്യക്ഷമമായ കാരണം എന്ന നിലക്ക്‌ ആദി ചലനത്തെ ദൈവം നേരിട്ടാണോ ചലിപ്പിച്ചത്‌? ആകാശങ്ങളെല്ലാം ചലിക്കുന്നത്‌ ഒരു കര്‍ത്താവിനെ കൊണ്ടാണോ അതല്ല പല കര്‍ത്താക്കന്‍മാരെ കൊണ്ടാണോ? ഈ ബ്രഹ്മാണ്ഡകടാഹം പ്രവര്‍ത്തിക്കുന്നത്‌ ആരുടെയെങ്കിലും ബുദ്ധിവൈഭവത്താലാണോ? അല്ല പദാര്‍ത്ഥങ്ങളുടെ സ്വയം സിദ്ധമായ ചലനനിയമങ്ങള്‍ മൂലമോ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക്‌ ക്രിസ്തീയ ചിന്തകന്‍മാര്‍ ഉത്തരം തേടിയിരുന്നത്‌ അരിസ്റ്റോട്ടിലിന്‍റെ അശാസ്ത്രീയ നിഗമനങ്ങളില്‍ നിന്നാണ്‌. ഭൌതിക ശാസ്ത്രത്തിന്‍റെ പ്രശ്നങ്ങളായി മാത്രം ഇതെല്ലാം കാണുകയും ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഉത്തരം കാണുവാന്‍ ശ്രമിക്കുകയും ചെയ്തതിന്നാണ്‌ ഗലീലിയോയെ ക്രിസ്തീയലോകം പീഡിപ്പിച്ചത്‌. മൂന്നര നൂറ്റാണ്ടിന്‌ ശേഷമാണ്‌ ക്രിസ്ത്യാനികള്‍ക്ക്‌ ഇക്കാര്യത്തില് പാപബോധം ജനിച്ചത്‌.

1983 മെയ്‌ ഒമ്പതിന്‌ വത്തിക്കാനിലെ ഒരു പ്രത്യേക ചടങ്ങില്‍വെച്ച്‌ പോപ്പ്‌ ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി:

“ഗലീലിയോ സംഭവവും അതിന്‌ ശേഷമുണ്ടായ സംഭവങ്ങളും പക്വമായ ഒരു സമീപനം കൈക്കൊള്ളുവാന്‍ സഭയെ പഠിപ്പിച്ചിരിക്കുന്നു. സഭക്ക്‌ അതിന്‍റെ അനുഭവങ്ങളിലൂടെയും മനനങ്ങളിലൂടെയും മനുഷ്യന്‍റെ ഉദാത്തമായ ഒരു ഗുണവിശേഷമായ ഗവേഷണത്വരക്ക്‌ സ്വാതന്ത്യ്രം നല്‍കണമെന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം ബോദ്ധ്യമായിരിക്കുന്നു. ഗവേഷണത്തില്‍കൂടി മാത്രമെ സത്യം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. എന്തെന്നാല്‍, വിശ്വാസവും ശാസ്ത്രവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ സംഘട്ടനമില്ലെന്ന്‌ സഭക്ക്‌ മനസ്സിലായി. എങ്കിലും ഉത്കൃഷ്ടവും എളിമത്വവുമാര്‍ന്ന നിരന്തര പഠനം നമുക്ക്‌ മനസ്സിലാക്കിത്തരുന്നത്‌ വിശ്വാസത്തിന്‍റെ മൂലതത്ത്വങ്ങളെ ഒരു പ്രത്യേക കാലഘട്ടത്തിലെ ശാസ്ത്രീയ വ്യവസ്ഥിയില്‍ നിന്നും വേര്‍പെടുത്തുമെന്നാണ്‌. പ്രത്യേകിച്ച്‌ സാംസ്കാരികോന്‍മുഖമായ ബൈബിള്‍ പാരായണത്തില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത്‌ ധാര്‍മികബദ്ധമായ ഒരു പ്രപഞ്ചോല്‍പത്തി ശാസ്ത്രവുമായിട്ടാണ്‌ (Obligatory Cosmology) അത്‌ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എന്നാണ്‌.’’

ശാസ്ത്രവുമായുള്ള സഭയുടെ സമീപനങ്ങളില്‍ പക്വത കൈവന്നതിനെസംബന്ധിച്ചും പോപ്പ്‌ പറയുകയുണ്ടായി. വിലോമ പ്രതിഭാസത്തെ (Converse Phenomena) യാണ് ഗലീലിയോയുടെ കാലം മുതല്‍ ശാസ്ത്രീയ മേഖലകള്‍ക്കപ്പുറ ത്തുള്ള സമസ്യകള്‍ക്ക്‌ ഉത്തരം കാണാന്‍ ശാസ്ത്രജ്ഞന്‍മാര്‍ ആശ്രയിച്ചുപോരുന്നത്‌. ഈ ശാസ്ത്രീയ സിദ്ധാന്തത്തിന്‍റെ പരിമിതികളെ അറിഞ്ഞുകൊണ്ടു തന്നെയാണ്‌ അത്‌ അംഗീകരിച്ചിട്ടുള്ളത്‌. സമകാലീന ശാസ്ത്രത്തിന്‍റെയോ, ഭാവിയില്‍ വരാനിരിക്കുന്ന ശാസ്ത്രത്തിന്‍റെയോ പരിധിയില്‍പോലും പെടാത്ത പല പ്രശ്നങ്ങളുമുണ്ടെന്ന്‌ ശാസ്ത്രത്തിന്നറിയാം. ശാസ്ത്രം അതിന്‍റെ വിജയം കൈവരി ച്ചത്‌ അതിന്‍റെ അന്വേഷണ രീതി ഒരു പ്രത്യേക തലത്തില്‍ മാത്രം സ്വയം പരിമിതപ്പെടുത്തിക്കൊണ്ടാണ്‌.

ശാസ്ത്രത്തിന്‍റെ ചില പ്രശ്നങ്ങളെ സംബന്ധിച്ച്‌ നമുക്ക്‌ ഊഹിച്ച്‌ നിഗമനത്തിലെത്തിച്ചേരാന്‍ കഴിഞ്ഞേക്കും. പക്ഷേ, അവ അനുഭവജ്ഞാനപരമായി (Empirical)) നമുക്ക്‌ മൂല്യനിര്‍ണയംചെയ്യാന്‍ സാധ്യമല്ല. ഈ അനുഭവ ജ്ഞാനപരമായ പരിശോധന (Empirical Verification) യാണ്‌ ശാസ്ത്രത്തിന്‍റെ അന്തഃസത്ത. നാം വിനയാന്വിതനായിക്കൊണ്ട്‌ ഇബ്നു റുശ്ദിനെ ഓര്‍ക്കുകയാണ്‌. വൈദ്യശാസ്ത്ര രംഗത്തെ മഹാനായൊരു മൌലിക പ്രതിഭയായിരുന്നു ഇബ്നു റുശ്ദ്‌. പനിയെ സംബന്ധിച്ചും കണ്ണിന്‍റെ കൃഷ്ണമണിയെ സംബന്ധിച്ചും അദ്ദേഹത്തിന്‍റെ പഠനങ്ങള്‍അ നശ്വരങ്ങളാണ്‌. പക്ഷേ, ഇതില്‍നിന്നു വ്യത്യസ്തമായ ഒരു ശാസ്ത്രീയ ദര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ പ്രപഞ്ച സങ്കല്‍പ്പത്തെ രൂപപ്പെടുത്തിയത്‌. അവിടെ അദ്ദേഹം സ്വീകരിച്ചത്‌ അരിസ്റ്റോറ്റലിന്‍റെ ഊഹങ്ങളെയാണ്‌. ഭാവിയിലെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ തെറ്റാണെന്ന്‌ തെളിയിക്കുന്ന ഊഹങ്ങളാണ്‌ ഇവയെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞില്ല . ആധുനിക ശാസ്ത്രജ്ഞന്‌ എവിടെ എപ്പോള്‍ ഊഹങ്ങളിലും നിഗമനങ്ങളിലും എത്തിച്ചേരണമെന്നറിയാം. ചിന്തകള്‍ തെറ്റു പറ്റാത്തതാണെന്നോ അവസാന വാക്കാണെന്നാ ഉള്ള അകവാശവാദം അയാള്‍ ഉന്നയിക്കുന്നില്ല. അംഗീകരിച്ച്‌ വ്യവസ്ഥാപിതമായിക്കഴിഞ്ഞ ചില ശാസ്ത്രീയ വസ്തുതകള്‍പോലും മാറ്റി നിര്‍ത്തി നാം പുതിയ വസ്തുതകള്‍ കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്യുന്നു. അതാകട്ടെ പഴയ കണ്ടുപിടിത്തങ്ങള്‍ തെറ്റാണെന്ന്‌ സ്ഥാപി ക്കാതെ തന്നെ അതിനെ അംഗീകരിച്ചുകൊണ്ട്‌ സാമാന്യ വത്കരണത്തിലേക്ക്‌ നമ്മെ നയിക്കുന്നു. ഈ പുതിയ കണ്ടുപിടിത്തങ്ങള്‍മൂലം നമ്മുടെ പ്രപഞ്ച സങ്കല്‍പ്പങ്ങളിലും വീക്ഷണങ്ങളിലും യഥാക്രമം വിപ്ളവകരമായ മാറ്റങ്ങളും ആവശ്യമായി വരുന്നു. ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഭൌതിക ശാസ്ത്രത്തില്‍ രണ്ടുതവണ ഇത്തരം വിപ്ളവങ്ങള്‍ ആര്‍ത്തിക്കുകയുണ്ടായി. ഒന്നാമതായി കാലത്തിന്‍റെയും സ്ഥല ത്തിന്‍റെയും ആപേക്ഷികത സംബന്ധിച്ച കണ്ടുപിടിത്തമായിരുന്നു. രണ്ടാമത്തേത്‌ ക്വാണ്ടം സിദ്ധാന്തവുമായിരുന്നു. അത്തരം കണ്ടുപിടിത്തങ്ങള്‍ വീണ്ടും സംഭവിക്കാം. സമ്പൂര്‍ണ്ണവും സമഗ്രവുമാണെന്ന്‌ വിശ്വസിച്ച്‌ നാം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ശാസ്ത്രീയ സങ്കല്‍പങ്ങള്‍ അപര്യാപ്തങ്ങളാണെന്ന്‌ തെളിയിച്ചുകൊണ്ട്‌ കൂടുതല്‍ സമഗ്രവും കൂടുതല്‍ വിശ്വസനീയവുമായ പുതിയ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും വീണ്ടുംസംഭവിക്കാം.

ഇന്നലകളുടെ തത്ത്വശാസ്ത്ര യുദ്ധങ്ങള്‍ ഇന്ന്‌ നാം തുടരേണ്ടതില്ല എന്ന്‌ ഞാന്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു. എന്‍റെ വിശ്വാസവും എന്‍റെ ശാസ്ത്രവും തമ്മില്‍ യാതൊരു അസ്വാരസ്യങ്ങളും കാണാന്‍ എനിക്ക്‌ സാധിക്കുന്നില്ല. കാരണം ഭൌതിക ശാസ്ത്രങ്ങള്‍ മൌനം പാലിക്കുന്ന ഇസ്‌ലാമിന്‍റെ കാലാതീതമായ ആത്മീയ സന്ദേശത്താലാണ്‌ എന്നില്‍ മതവിശ്വാസം ജനിക്കുന്നത്‌. ഖുര്‍ആന്‍റെ പ്രാരംഭാദ്ധ്യായത്തിന്‌ ശേഷം അത്‌ പ്രഖ്യാപിക്കുന്നു:

"ഇത്‌ പരിപൂര്‍ണ്ണമായ ഗ്രന്ഥമാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. ഭയഭക്തി അവലംബിക്കുകയും അദൃശ്യ ങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഇത്‌ മാര്‍ഗ്ഗദര്‍ശകമാകുന്നു.”

ഞാന്‍ ഉപസംഹരിക്കട്ടെ. ഖുര്‍ആനും തിരുനബി(സ)യും മുന്നോട്ടുവെച്ച മത സ്വാതന്ത്യ്രത്തിന്‍റെയും ഉദാരതയുടെയും പാരമ്പര്യം തീര്‍ച്ചയായും ഇസ്‌ലാമില്‍ ശാസ്ത്രത്തെ പുഷ്ക്കലമാക്കുക തന്നെ ചെയ്യും. ശാസ്ത്രവും മതവും അത്രമാത്രം ഇസ്‌ലാമില്‍ പരസ്പരം ബന്ധപ്പെട്ടതാണ്‌.

1 comment:

Salim PM said...

ഈ ഭൂമുഖത്തെ എല്ലാ സംസ്കാര ങ്ങളിലും വെച്ച്‌ ശാസ്ത്രം ഇന്ന്‌ ഏറ്റവും ദുര്‍ബ്ബലമായിരിക്കുന്നത്‌ ഇസ്‌ലാമിക രാഷ്ട്ര സമുച്ഛയങ്ങളിലാണ്‌. ചില മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌ സാങ്കേതികവിദ്യ (Technology) നിരുപദ്രവവും കുഴപ്പമില്ലാത്തതുമാണെന്നാണ്‌. സാങ്കേതികവിദ്യ എത്ര അധി കമായാലും ഇസ്‌ലാമിക ധാര്‍മ്മിക ജീവിതം പാലിക്കുന്നതില്‍ നിന്ന്‌ അത്‌ നമ്മെ തടയുന്നില്ലെന്നും എന്നാല്‍ സൈദ്ധാന്തിക ശാസ്ത്രമാകട്ടെ ചില മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും നാം കരുതുന്നു.